രണ്ടുപതിറ്റാണ്ടോളം കോഴിക്കോടിന്റെ വേദികളെ സ്വരമാധുരികൊണ്ട് കൈയിലെടുത്ത ശോഭ ജഗദീഷ് ജീവിതതാളം വീണ്ടെടുക്കാനായി വീണ്ടുംപാടുന്നു. അന്ന് താത്‌പര്യമായിരുന്നു വേദിയിലെത്തിച്ചതെങ്കിൽ ഇന്ന് ജീവിതം മുന്നോട്ടുനയിക്കാനുള്ള നെട്ടോട്ടമാണ് ശോഭയെ വേദിയിലെത്തിക്കുന്നത്.
1976-ൽ സ്കൂൾ വിദ്യാർഥിനിയായിരിക്കുമ്പോഴാണ് ശോഭ പാടിത്തുടങ്ങിയത്. കല്യാണവീടുകളിലും ചെറിയ ചടങ്ങുകളിലും പാടിത്തുടങ്ങിയ ശോഭയുടെ ശബ്ദമാധുര്യം അവർക്ക് വലിയ വേദികൾ സമ്മാനിച്ചു. കോഴിക്കോട് ജില്ലയുടെ അതിർത്തികൾക്കപ്പുറത്തേക്കു കടന്ന് വേദികൾ ശോഭയെ തേടിയെത്തി. യങ്ങേഴ്‌സ് ആർട്‌സ് മ്യൂസിക് ക്ലബ്ബ് എന്ന കലാസമിതിയിലൂടെയായിരുന്നു സംഗീത അരങ്ങേറ്റം. പിന്നീടങ്ങോട്ട് ബഡ്‌സ് ഓർക്കസ്ട്ര, സ്വരധാര മ്യൂസിക് ക്ലബ്ബ്, എക്സൽ മ്യൂസിക് ക്ലബ്ബ്, സ്വീറ്റ് ടോൺസ്, യു.ഡി.എ. ക്ലബ്ബ്, ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബ്, തലശ്ശേരി ബ്ലൂ ലൈറ്റ്, യങ്ങേഴ്‌സ് ഓർക്കസ്ട്ര കാലിക്കറ്റ് തുടങ്ങി വിവിധ കലാസമിതികളുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ മധുരശബ്ദത്തിലൂടെ ശ്രോതാക്കളെ കൈയിലെടുത്തു ശോഭ.
ഗാനഗന്ധർവൻ യേശുദാസ് കോഴിക്കോട്ടെത്തിയപ്പോൾ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിനടുത്തുള്ള ശ്രീനാരായണ ഹാളിൽ അദ്ദേഹത്തിനൊപ്പം പാടാനായതും ശോഭയുടെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായങ്ങളിലൊന്നാണ്. അന്ന് തീരെ ചെറുപ്പമായിരുന്നു ശോഭ. യേശുദാസിനൊപ്പം സുജാതയും അന്നുണ്ടായിരുന്നു. സുജാതയെക്കാൾ ഒരു വയസ്സു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ ശോഭയ്ക്ക്. ‘‘സംഗീതത്തെ കൂടുതൽ അറിയണം. ഇനിയും സംഗീതം പഠിക്കൂ. കൂടുതൽ ഉയരങ്ങളിൽ എത്തും. നല്ല ഭാവിയുണ്ട്’’ യേശുദാസിന്റെ വാക്കുകൾ ഇന്നലെയെന്നപോലെ അവർ ഓർക്കുന്നു.
സതീഷ് ബാബു, വി.ടി. മുരളി, കാഞ്ഞങ്ങാട് രാമചന്ദ്രൻ, കെ.ആർ. വേണു, കെ.എസ്. മുഹമ്മദ് കുട്ടി, അപ്പുട്ടി, പയ്യോളി ദേവദാസ്, ചെങ്ങന്നൂർ ശ്രീകുമാർ, എരഞ്ഞോളി മൂസ തുടങ്ങിയവർക്കൊപ്പമെല്ലാം നിരവധി വേദികളിൽ ശോഭ തിളങ്ങി. പപ്പൻ കോഴിക്കോട്, ഹരിദാസ്, മധു, സുനിൽഭാസ്കർ, സോമൻ, ജോയ് വിൻസെന്റ് പിന്നണിയിൽ ശക്തിപകർന്നിരുന്ന പ്രഗല്ഭരുടെ നിര വേറെയും. ഹിന്ദിയും തമിഴും മലയാളവുമെല്ലാം ശോഭയുടെ കൈയിൽ ഭദ്രമായിരുന്നു.
വീട്ടുകാരുടെ ഇഷ്ടമില്ലാതെ നടന്ന വിവാഹത്തിനുശേഷം കുടുംബ പ്രാരാബ്ധങ്ങൾ ശോഭയെ പാട്ടിൽനിന്ന് അകറ്റിനിർത്തി. ഭർത്താവിന്റെ രോഗങ്ങൾ മകളും മകനുമടങ്ങുന്ന കുടുംബത്തെ സാമ്പത്തികമായി തകർത്തു. നാട്ടുകാരുടെ സഹകരണത്തോടെ മകളുടെ വിവാഹംനടത്തി. ശാരീരിക അസ്വസ്ഥതകൾകൊണ്ട് കാര്യമായ ജോലിക്കുപോകാനാവാത്ത അവസ്ഥയിലാണ് ഭർത്താവ് ജഗദീഷ് ഇപ്പോഴും. മരുന്നും ടെസ്റ്റുകളുമായി വേറെ ചെലവുകളും. വാടകവീടുകൾ മാറിമാറി കയറിയിറങ്ങുകയാണ് ഇപ്പോഴും അവർ. സുമനസ്സുകളിൽനിന്നും ലഭിക്കുന്ന സഹായംകൊണ്ട് ജീവിക്കാനുള്ള വരുമാനമാർഗ്ഗത്തിനായി സ്വയംതൊഴിൽ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ശോഭ.
വർഷങ്ങൾക്കുശേഷം ചെറുതായി ഭജനകളുമായി സഹകരിച്ചുജീവിച്ചു വരുന്ന ശോഭയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റുന്നത് കോഴിക്കോടിന്റെ ഗായകൻ സുനിൽകുമാർ അടക്കമുള്ള ചില കലാകാരന്മാരാണ്. ബുധനാഴ്ച ഗുരുമാതാ ഭജൻസിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് മലബാറിലെ പ്രശസ്ത ഗായകർ ഉൾപ്പെട്ട സംഗീതനിശ ടൗൺഹാളിൽ അരങ്ങേറുമ്പോൾ ശോഭ വീണ്ടും മൈക്ക് കൈയിലെടുക്കും. 23 വർഷത്തിനുശേഷം. ജീവിതത്തിലേക്ക് എന്തെങ്കിലും കരുതൽ ശേഷിക്കുമെന്ന പ്രതീക്ഷയിൽ.