ചെന്നൈ: ടി.ടി.വി. ദിനകരന്റെ പാർട്ടിയായ എ.എം.എം.കെ യുടെ പുതുക്കോട്ട ജില്ല സെക്രട്ടറി ഭരണി കാർത്തികേയൻ ഡി.എം.കെയിൽ ചേർന്നു. എ.ഐ.എ.ഡി.എം.കെ. എം.എൽ.എ. രത്നസഭാപതിയുടെ സഹോദരനാണ് കാർത്തികേയൻ.
ജനങ്ങൾക്ക് താത്പര്യമുള്ള പാർട്ടിയെന്ന നിലയിലാണ് താൻ എ.എം.എം.കെ. വിട്ടു ഡി.എം.കെയിൽ ചേർന്നതെന്ന് ഇയാൾ പ്രതികരിച്ചു. ഒരു സ്ഥാനവും പ്രതീക്ഷിച്ചല്ല ഡി.എം.കെയിൽ ചേർന്നതെന്നും കൂട്ടിച്ചേർത്തു.
ദിനകരന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച എം.എൽ.എമാരിൽ ഒരാളായിരുന്നു രത്‌നസഭാപതി. മുമ്പ് എ.ഐ.എ.ഡി.എം.കെയിലായിരുന്ന കാർത്തികേയനും സഹോദരൻ രത്നസഭാപതിയ്ക്കൊപ്പം ദിനകരനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദിനകരന്റെ പാർട്ടി വൻ പരാജയം നേരിട്ടതോടെ കൂറുമാറിയ രത്നസഭാപതി എ.ഐ.എ.ഡി.എം.കെയിൽ തിരിച്ചെത്തുകയായിരുന്നു.
മുമ്പ് ദിനകരന്റെ വിശ്വസ്തനും എ.എം.എം.കെയുടെ പ്രചാരണ സെക്രട്ടറിയുമായിരുന്ന തങ്കത്തമിഴ്‌സെൽവനും മുൻ എം.എൽഎ. കലൈരാജൻ എന്നിവരും ദിനകരനുമായി തെറ്റിപ്പിരിഞ്ഞ് ഡി.എം.കെയിൽ ചേർന്നിരുന്നു. തങ്കത്തമിഴ്‌ശെൽവന് ഡി.എം.കെ. പ്രചാരണ സെക്രട്ടറി സ്ഥാനവും കലൈരാജന് പാർട്ടി സാഹിത്യ വിഭാഗം സെക്രട്ടറി സ്ഥാനവും ലഭിച്ചിരുന്നു.
Share this Article