ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. ‘ഉങ്കളിൽ ഒരുവൻ’ (നിങ്ങളിൽ ഒരാൾ) എന്ന തലക്കെട്ടിൽ പുറത്തിറങ്ങുന്ന പുസ്തകം 28-ന് ചെന്നൈ നന്ദംപാക്കം ട്രേഡ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രകാശനംചെയ്യും. 1976 വരെയുള്ള തന്റെ ജീവിതത്തിന്റെ ആദ്യ 23 വർഷങ്ങളാണ് ആത്മകഥയുടെ ആദ്യ വാല്യത്തിലെ പരാമർശമെന്ന് സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂൾ വിദ്യാർഥിയായിരിക്കെയുള്ള രാഷ്ട്രീയപ്രവേശനം മുതൽ പെരിയാർ, അണ്ണാദുരൈ, പിതാവ് കരുണാനിധി എന്നിവരിലൂടെയുള്ള തന്റെ വളർച്ചയും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ദ്രാവിഡപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളായ പെരിയാർ, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവർ നടത്തിയ ജനകീയസമരങ്ങൾ, ഡി.എം.കെ. ഉദയം, വളർച്ച തുടങ്ങിയ കാര്യങ്ങളും പുസ്തകത്തിലുണ്ട്.
പ്രകാശനച്ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ബിഹാർ നിയമസഭ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് എന്നിവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡി.എം.കെ. മുതിർന്നനേതാവും മന്ത്രിയുമായ എസ്. ദുരൈമുരുകൻ അധ്യക്ഷനാകും. നടൻ സത്യരാജ് പുസ്തകം പരിചയപ്പെടുത്തും.
1953 മാർച്ച് ഒന്നിനാണ് സ്റ്റാലിന്റെ ജനനം. റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ കടുത്ത ആരാധകനായിരുന്ന കരുണാനിധി മകന് സ്റ്റാലിൻ എന്നു പേരിടുകയായിരുന്നു. ചെത്‌പെട്ടിലെ എം.സി.സി. സ്കൂളിലും റോയപ്പെട്ടയിലെ ന്യൂകോളേജിലുമായി പഠനം പൂർത്തിയാക്കിയ സ്റ്റാലിൻ പിതാവിനെ പിന്തുടർന്ന് ദ്രാവിഡരാഷ്ട്രീയത്തിൽ ഇറങ്ങുകയായിരുന്നു.
ഡി.എം.കെ.യിൽ യുവജനങ്ങളെ സംഘടിപ്പിച്ചുക്കൊണ്ടായിരുന്നു തുടക്കം. 1989-ൽ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പാർട്ടി അധ്യക്ഷസ്ഥാനവും മുഖ്യമന്ത്രിപദവിയും സ്റ്റാലിന്റെ കൈകളിലെത്തി.