കൊച്ചി: അമിത് ഷാ പലയിടത്തും പലതും നടത്തിയിട്ടുണ്ടെന്ന് മുമ്പ് കേട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയുള്ള മണ്ണല്ല ഇതെന്ന് ഓര്‍ത്തോളണം. കുറേ അകലെയുള്ള സിദ്ധാന്തങ്ങളുമായി വന്ന് ഈ മണ്ണില്‍ പ്രയോഗിക്കാമെന്നു വച്ചാല്‍ ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയും നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരായി ഇവിടെ നില്‍ക്കുന്നവര്‍ അതിന് സമ്മതിക്കില്ല. അതുകൊണ്ടാണ് എസ്.എന്‍.ഡി.പിയേയും ചേര്‍ത്ത് ഞങ്ങള്‍ സമരത്തിനിറങ്ങുമെന്ന് അമിത് ഷാ പറഞ്ഞതിന്റെ പിറ്റേന്ന് ഞങ്ങളെക്കണ്ട് അതിനിറങ്ങേണ്ടെന്ന് യോഗം ജനറല്‍ സെക്രട്ടറി മറുപടി നല്‍കിയത്.
ഏതെങ്കിലും ഒരു കൂട്ടര്‍ ഉരുട്ടിപ്പെരട്ടി കൊണ്ടുവച്ചതല്ല ഈ സര്‍ക്കാരെന്ന് അമിത് ഷാ മനസ്സിലാക്കണം. ഈ കാണുന്ന ജനസഞ്ചയം തിരഞ്ഞെടുത്തതാണ്. നിങ്ങള്‍ക്കൊരു സീറ്റ് ഇപ്പോള്‍ കിട്ടിയത് നിങ്ങളുടെ മിടുക്ക് കൊണ്ടല്ലെന്ന് നിങ്ങള്‍ക്കും ഞങ്ങള്‍ക്കം എല്ലാവര്‍ക്കുമറിയാം. അതിന് കാരണം കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ ഒരു വിഭാഗത്തിന്റെ ശരീരം മാത്രമാണ് സ്വന്തം പാര്‍ട്ടിയിലുള്ളത്. അവര്‍ നേരത്തെതന്നെ അങ്ങോട്ട് പോകാനിരുന്നവരാണ്.
കിട്ടുന്ന അവസരത്തിലൊക്കെ ചെന്നിത്തല ബിജെപിയെ പിന്താങ്ങുന്നുണ്ട്. സ്വയം നാശത്തിലേക്ക് പോകുകയാണെന്ന് കോണ്‍ഗ്രസുകാര്‍ മനസ്സിലാക്കണം. രാജ്യത്ത് പലയിടത്തും ഇങ്ങനെ കണ്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികള്‍ക്ക് ഒരാശങ്കയും വേണ്ട. എല്ലാ സുരക്ഷയും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. ഞങ്ങള്‍ വിശ്വാസികളോ അല്ലയോ എന്നത് ഒരു പ്രശ്നമല്ല. ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ശബരിമലക്ക് വേണ്ടി ചിലവഴിച്ച തുക മറ്റൊരു സര്‍ക്കാരും നല്‍കാത്തതാണ്. ആര്‍ക്കും കണക്കുകള്‍ പരിശോധിക്കാം.
ഈ രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ആരാധനാലയമാണ് ശബരിമല. അവിടെയെത്തുന്ന പണം ദേവസ്വം ആവശ്യത്തിനാണ് ചിലവഴിക്കുന്നത്. നിത്യ ചിലവിന് വരുമാനമില്ലാത്ത ക്ഷേത്രങ്ങള്‍ക്ക് ദേവസ്വംബോര്‍ഡ് ശബരിമലയിലെത്തുന്ന പണം ചിലവാക്കാറുണ്ട്. അല്ലാതെ ദേവസ്വംബോര്‍ഡിന്റെ പണം സര്‍ക്കാരിന്റെ പൊതുഖജനാവിലേക്ക് എടുക്കാറില്ല.
ശാന്തിയും സമാധാനവും നിലനിര്‍ത്തേണ്ട സ്ഥലമാണ് ശബരിമലയെന്ന് ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തുന്നവര്‍ മനസ്സിലാക്കണം. ശബരിമല സമരത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാള്‍ സന്നിധാനത്ത് രക്തമോ മൂത്രമോ വീഴ്ത്താന്‍ പ്ലാന്‍ ചെയ്യുമെന്ന് പറഞ്ഞു. രക്തമൊഴുക്കാന്‍ ഏതായാലും ഇവര്‍ തയ്യാറാവില്ല. മൂത്രമൊഴിക്കാന്‍ തന്നെയാകും പദ്ധതി. എങ്ങനെയായും ദര്‍ശനം മുടക്കാനും ശബരിമല അടച്ചിടാനുമാണ് ഇവര്‍ താത്പര്യപ്പെടുത്തത്. അമിത് ഷായുടെ വാക്കു കേട്ട് ഏതെങ്കിലും ആര്‍എസ്എസുകാരന്‍ ശബരിമലയില്‍ അക്രമം കാണിക്കാന്‍ വന്നാല്‍ അതിന്റെ ഫലം അവര്‍ സ്വയം അനുഭിക്കേണ്ടിവരുമെന്ന് മാത്രമാണ് ഇപ്പോള്‍ പറയുന്നത്.
വിശ്വാസികള്‍ക്ക് ഒരു പ്രയാസവും ഉണ്ടാകില്ല. ശബരിമല മാസ്റ്റര്‍ പ്ലാനിനെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരുടെ നേതൃത്വത്തിലുള്ള ഈ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ നല്‍കും. ശബരിമലയില്‍ തിക്കും തിരക്കും നിയന്ത്രിക്കാന്‍ നടപടികള്‍ കൈക്കൊള്ളുകയാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമടക്കം ഇതില്‍പ്പെടും. നിലക്കലില്‍ ആയിരങ്ങള്‍ക്ക് താമസിക്കാനുള്ള ബേസ് ക്യാമ്പൊരുക്കും. ശബരിമലയില്‍ ആവശ്യമായ സമയമെടുത്ത് ആരാധന നടത്താന്‍ എല്ലാവര്‍ക്കും സാധിക്കും. ഏതെങ്കിലും ഒരു കൂട്ടര്‍ക്ക് ഇവിടെ സ്ഥിരമായി തമ്പടിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.