കൊച്ചി: അടുത്ത വര്‍ഷം നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്ബോളിന് കൊച്ചി വേദിയാകും. ലോകകപ്പിനായുള്ള കൊച്ചിയുടെ ഒരുക്കങ്ങള്‍ പരിശോധിക്കാനെത്തിയ ഫിഫയുടെ പ്രതിനിധി സംഘം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെയും നാല് പരിശീലന മൈതാനങ്ങളിലെയും ഒരുക്കങ്ങളില്‍ സംതൃപ്തി അറിയിച്ചു. കലൂര്‍ സ്‌റ്റേഡിയത്തെ ലോകകപ്പ് വേദിയായി പ്രഖ്യാപിക്കുന്നുവെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ലോകകപ്പുമായി ബന്ധപ്പെട്ട് ഫിഫയുടെ സമ്പൂര്‍ണ സംഘത്തിന്റെ രണ്ടാമത്തെ സന്ദര്‍ശനമാണ് കൊച്ചിയില്‍ നടന്നത്. ലോകകപ്പ് ഇവന്റ് മാനേജര്‍ മേയര്‍ വോര്‍ഫെല്‍ഡര്‍, പ്രോജക്ട് തലവന്‍ ട്രാസി ലൂ എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ഫിബ്രവരിയിലാണ് സമ്പൂര്‍ണ സംഘം ഇതിനു മുമ്പ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്.
ആ സന്ദര്‍ശനത്തില്‍ പ്രധാന വേദികളിലും പരിശീലന മൈതാനങ്ങളിലും ഉടന്‍ പൂര്‍ത്തിയാക്കേണ്ട ജോലികളെ സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇവയുടെ പുരോഗതിയാണ് സന്ദര്‍ശനത്തില്‍ സംഘം പ്രധാനമായും വിലയിരുത്തിയത്.
കേരള ഗവണ്‍മെന്റിന്റെ സ്‌പോര്‍ട്‌സ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഐ.ഐ.എഫ്.എഫ് വൈസ് പ്രസിഡണ്ട് കെ.എം.ഐ മേത്തര്‍, ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി (എല്‍.ഒ.സി) പേ്രാജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവരും ഫിഫ പ്രതിനിധി സംഘത്തിനൊപ്പം കലൂര്‍ സ്റ്റേഡിയത്തിലെത്തി.
ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ട്, മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവയാണ് പരിശീലന മൈതാനങ്ങളായി ഒരുക്കുന്നത്. കൊച്ചിക്ക് പുറമേ കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, ഗോവ, ഗുവാഹത്തി എന്നിവിടങ്ങളിലും ഫിഫ സംഘം പരിശോധന നടത്തുന്നുണ്ട്. അടുത്ത വര്‍ഷം സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാണ് ഫിഫ അണ്ടര്‍-17 ലോകകപ്പ് നടക്കുന്നത്. ആകെ 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുക. ആതിഥേയരായ ഇന്ത്യക്ക് പുറമെ ഇറാന്‍, ഇറാഖ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഏഷ്യയില്‍ നിന്ന് ലോകകപ്പില്‍ കളിക്കുക.