എപ്പോഴും കൂള്‍ ക്യാപ്റ്റനാണ് എം.എസ് ധോനി. കളിക്കളത്തില്‍ ദേഷ്യപ്പെട്ട് ധോനിയെ കാണുന്നത് അപൂര്‍വമാണ്. എന്നാല്‍ ധോനി തന്നോട് ദേഷ്യപ്പെട്ട ഒരു നിമിഷത്തെ കുറിച്ച് പറയുകയാണ് ഇന്ത്യയുടെ ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവ്. വാട്ട് ദ ഡക്ക എന്ന ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് കുല്‍ദീപ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 ഡിസംബറില്‍ ഇന്‍ഡോറില്‍ ശ്രീലങ്കക്കെതിരായ രണ്ടാം ടി ട്വന്റിക്കിടയൊണ് ഈ സംഭവമുണ്ടായത്.
'ഞാനെറിഞ്ഞ പന്തെല്ലാം ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ സിക്‌സിലേക്ക് പറത്തിക്കൊണ്ടേയിരുന്നു. ആ ഗ്രൗണ്ട് വളരെ ചെറുതായിരുന്നു. ഓരോ സിക്‌സിന് ശേഷവും ഞാന്‍ ധോനിയുടെ മുഖത്തേക്ക് നോക്കും. ധോനി എന്റെ അടുത്തേക്ക് വന്ന് പറയും; 'അത് അത്രയും ദൂരെ പോയിട്ടില്ല. സൂക്ഷിച്ച് ബൗള്‍ ചെയ്താല്‍ മതി.'
പിന്നീട് ഞാന്‍ എന്റെ നാലാം ഓവര്‍ ബൗൾ ചെയ്യാനെത്തി. ബാറ്റ്‌സ്മാന്‍ റിവേഴ്‌സ് സ്വീപ് ഷോട്ടിലൂടെ നാല് റണ്‍സ് നേടി. ആ സമയം ധോനി എന്റെ അടുത്ത് വന്ന് വീണ്ടും ഉപദേശിച്ചു. കവര്‍ ഫീല്‍ഡറുടെ പൊസിഷന്‍ മാറ്റാനായിരുന്ന ധോനിയുടെ ഉപദേശം. എന്നാല്‍ ഞാന്‍ അത് ചോദ്യം ചെയ്തു. അതിന്റെ ആവശ്യമില്ലെന്നും പറഞ്ഞു.
അത് കേട്ടതോടെ ധോനിക്ക് ദേഷ്യം വന്നു. 'എനിക്കെന്താ വട്ടാണെന്നാണോ നിന്റെ വിചാരം? ഞാന്‍ 300 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്'. ഇതായിരുന്നു ധോനിയുടെ പ്രതികരണം.
പിന്നീട് ധോനിയുടെ നിര്‍ദേശത്തിനനുസരിച്ച് ഫീല്‍ഡിങ്ങില്‍ മാറ്റം വരുത്തി. മൂന്ന് വിക്കറ്റെടുക്കുകയും ചെയ്തു. നാല് ഓവറില്‍ 52 റണ്‍സ് വഴങ്ങിയായിരുന്നു ഇത്. ആ മത്സരത്തില്‍ 88 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. 35 പന്തില്‍ സെഞ്ചുറി അടിച്ച രോഹിത് ശര്‍മ്മയുടെ മികവിലായിരുന്നു ഇന്ത്യയുടെ വിജയം.
Content Highlights: When MS Dhoni lost his ‘cool’ with Kuldeep Yadav