പന്തളം വലിയതമ്പുരാട്ടി തന്വംഗി തമ്പുരാട്ടി, പന്തളം വലിയതമ്പുരാൻ പി.രാമവർമ രാജ
പന്തളം: നൂറ്റിരണ്ടാം വയസ്സിലേക്ക് പ്രവേശിക്കുന്ന പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി മകംനാള്‍ തന്വംഗി തമ്പുരാട്ടിക്ക് വോട്ടുചെയ്യാന്‍ മനസ്സില്‍ ആഗ്രഹമുണ്ടെങ്കിലും വോട്ടില്ല. വലിയതമ്പുരാന്‍ രേവതിനാള്‍ പി.രാമവര്‍മ രാജ തിങ്കളാഴ്ച താമസ സ്ഥലമായ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തില്‍ വോട്ട് രേഖപ്പെടുത്തി.
വലിയതമ്പുരാട്ടി നീരാഴിക്കെട്ട് കൊട്ടാരത്തില്‍ തന്വംഗി തമ്പുരാട്ടി വോട്ടുരേഖപ്പെടുത്താതായിട്ട് എത്രനാളായെന്ന് ഓര്‍മയില്ല. വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍കാര്‍ഡോ ആധാര്‍ കാര്‍ഡോ മറ്റ് രേഖകളോ ഒന്നും തമ്പുരാട്ടി എടുത്തിട്ടില്ല. ആകെയുള്ളത് റേഷന്‍ കാര്‍ഡ് മാത്രം. ശാരീരിക വിഷമതകള്‍ കാരണം കാര്‍ഡുകളെടുക്കുന്നതിന് പുറത്ത് പോയിട്ടേയില്ലെന്നതാണ് പ്രധാന കാരണം. വോട്ട് കിട്ടില്ലെന്ന് അറിയാമെങ്കിലും പാര്‍ട്ടിക്കാര്‍ തമ്പുരാട്ടിയെ കാണാന്‍ ആദ്യംതന്നെയെത്തും. വോട്ടുതേടിയല്ല ആ വരവ് അയ്യപ്പന്റെ കുടുംബത്തിലെ പ്രായംചെന്ന പ്രതിനിധിയുടെ അനുഗ്രഹമാണ് അവരാഗ്രഹിക്കുന്നത്.
എല്ലാ തിരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ഥികള്‍ കൊട്ടാരത്തിലേക്കുള്ള ഈ വരവ് മുടക്കാറുമില്ല. പാര്‍ട്ടി നോക്കാതെ തമ്പുരാട്ടി അവരെ ഭസ്മം നല്‍കി തലയില്‍ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്യും.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ പ്രവര്‍ത്തന മേഖലയും ഒളിത്താവളവുമായിരുന്ന പന്തളം കൊട്ടാരത്തില്‍ കുടുംബാംഗങ്ങളില്‍പ്പെട്ട ധാരാളം പാര്‍ട്ടി പ്രവര്‍ത്തകരുണ്ടായിരുന്നു. വലിയതമ്പുരാനും മുതിര്‍ന്ന അംഗങ്ങളില്‍ പലരും സജീവ പ്രവര്‍ത്തകരുമായിരുന്നു. അക്കാലത്തെ ജ്വലിക്കുന്ന ഓര്‍മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ടെങ്കിലും തമ്പുരാനും തമ്പുരാട്ടിക്കുമൊന്നും ഇപ്പോള്‍ അനുഗ്രഹത്തില്‍ രാഷ്ട്രീയഭേദമില്ല.