ആലപ്പുഴ: കോപ്പിയടി വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തിയതിനെ ചൊല്ലി കലോത്സവവേദിയിൽ സംഘർഷം. ഒടുവിൽ പൊലീസ് സരക്ഷണയിൽ മൂല്യനിർണയം നടത്തി ദീപ നിശാന്ത് മടങ്ങി.
എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ ദീപ നിശാന്ത് വിധി കർത്താവായി എത്തുന്നതിനെതിരേ മൂല്യ നിർണയവേദിക്ക് മുന്നിൽ എ.ബി.വി.പി, കെ. എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മൂല്യ നിർണയത്തിന്റെ വേദിയായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എന്നാൽ, ദീപ വരുന്നതും വേദി മാറ്റുന്നവും സംബന്ധിച്ച് ഉച്ച വരെ അനിശ്ചിതത്വം തുടർന്നു. വേദി മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായില്ല. ദീപയെ വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി സ്ഥിരീകരിക്കാത്ത വിവരവും പ്രചരിച്ചു. എന്നാല്‍, ദീപയെ വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും, വിധി കര്‍ത്താവാക്കാനുള്ള തീരുമാനം വിവാദം ഉണ്ടാകുന്നതിന് മുന്‍പ് കൈക്കൊണ്ടതാണെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചത്.
കോപ്പിയടി വിവാദം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ദീപ സ്വയം വിധികർത്താവാകുന്നതിൽ നിന്ന് മാറിനിൽക്കേണ്ടതായിരുന്നുവെന്ന് അനിൽ അക്കരെ എം.എൽ.എ. അഭിപ്രായപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനം പറയേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: State School Kalolsavam Youth Festival Deepa Nishanth