1978-ലെ തൃശ്ശൂർ പൂരം പ്രദർശനനഗരിയിലൊരുക്കിയ ക്രിസ്ത്യൻ കൾച്ചറൽ പവിലിയനെക്കുറിച്ചുള്ള ഓർമകളാണ് ചരിത്രകാരനും തൃശ്ശൂർ സെന്റ് തോമസ് കോളേജ് ഇംഗ്ളീഷ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. ജോർജ് മേനാച്ചേരിയുടെ പൂരക്കാല ഓർമകളിൽ തെളിയുന്നത്.
39 വർഷം മുമ്പുള്ള ആ ഉത്സവകാലത്ത് പ്രദർശിപ്പിച്ച പവിലിയന് ഏറെ ജനശ്രദ്ധയും സംഘാടകരുടെ പുരസ്കാരവും ലഭിച്ചു. തൃശ്ശൂർ കലാസദന്റെ അന്നത്തെ പ്രസിഡന്റ് പി. തോമസും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്രിസ്ത്യൻ സ്റ്റഡീസ് അധ്യക്ഷനുമായ മാർ അപ്രേമുമാണ് ജോർജ് മേനാച്ചേരിയെ പവിലിയൻ ഒരുക്കാനുള്ള ദൗത്യമേല്പിച്ചത്.
പോർച്ചുഗീസുകാർ രൂപകല്പന ചെയ്ത പുരാതന ദേവാലയ മുഖവാരം, പാരമ്പര്യശൈലിയിലുള്ള കൽക്കുരിശ്, കൽവിളക്ക്, അൾത്താര ഇതെല്ലാം പവിലിയനിൽ ഒരുക്കിയിരുന്നു. ആനവാതിലിലൂടെയാണ് പ്രവേശനകവാടം തീർത്തത്.
പവിലിയന്റെ ഉദ്‌ഘാടനച്ചടങ്ങും പ്രമുഖരാൽ സമ്പന്നമായിരുന്നു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, മാർ ജോസഫ് കുണ്ടുകുളം, വി. കരുണാകരൻ നമ്പ്യാർ, പ്രൊഫ. സയിദ് മൊയ്തീൻഷാ, കെ.കെ. ബാലകൃഷ്ണൻ, ക്യാപ്‌റ്റൻ മേനോൻ, കവി പി.ടി. ലാസർ തുടങ്ങിയ നിരവധിപേരാണ് അന്ന് എത്തിയിരുന്നത്.
പൂരം പ്രദർശനം സമാപിച്ചപ്പോൾ ഇതിലെ ഭൂരിഭാഗം സാമഗ്രികളും ലൂർദ് പള്ളിയിൽ പിറ്റേവർഷം സ്ഥാപിച്ച മ്യൂസിയത്തിലേക്ക് മാറ്റി.
1977-ൽ ജോർജ് മേനാച്ചേരി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടത്തിയ ക്രൈസ്തവ സാംസ്കാരിക പ്രദർശനമാണ് തൃശ്ശൂർ പൂരം നഗരിയിൽ പവിലിയനൊരുക്കാൻ ഇടയാക്കിയത്.
സംസ്ഥാന സർക്കാരും കേരള സർവകലാശാലയും ചേർന്ന് നടത്തിയ ഒന്നാം ലോക മലയാള സമ്മേളനത്തിന്റെ ഭാഗമായാണ് അന്ന് പ്രദർശനം നടന്നത്.
1981-ൽ കോട്ടയത്ത് മലങ്കര കത്തോലിക്കാ സഭയുടെ സുവർണജൂബിലിയാഘോഷത്തിന്റെ ഭാഗമായും ജോർജ് മേനാച്ചേരി പ്രദർശന പവിലിയൻ തയ്യാറാക്കിയിരുന്നു.