To advertise here, Contact Us



സ്വപ്‌നങ്ങളൊക്കെയും പങ്കുവയ്ക്കാം എന്ന ഹിറ്റ്ഗാനം കാണാന്‍ പറ്റാതിരുന്നത് എന്തുകൊണ്ട്?


രവി മേനോന്‍

5 min read
Read later
Print
Share

അതിന് 'സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം' എന്ന പേരിടണം. സിനിമയ്ക്ക് ഇണങ്ങുന്ന പേരാണ്. അതിനും പാട്ടെഴുതുന്നത് ഞാനായിരിക്കും

സ്വന്തം പാട്ടുകളിലെ ഏറ്റവും പ്രിയപ്പെട്ട വരി ഓട്ടോഗ്രാഫായി കുറിച്ചുതരണമെന്ന് ആരാധകന്റെ വിനീതമായ അപേക്ഷ. നിശ്ശബ്ദനായി എന്തോ ചിന്തിച്ചിരുന്ന ശേഷം കീശയില്‍നിന്ന് പേനയെടുത്ത് തെല്ലു വിറയാര്‍ന്ന അക്ഷരങ്ങളില്‍ പുസ്തകത്തിന്റെ ആദ്യതാളില്‍ ഭാസ്‌കരന്‍ മാഷ് എഴുതി: 'സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം, ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം.'

To advertise here, Contact Us

കോഴിക്കോട് അളകാപുരിയിലെ ചെമ്പക കോട്ടേജില്‍വച്ചുള്ള ആദ്യ കൂടിക്കാഴ്ചയില്‍ നിന്ന് ഓര്‍മയില്‍ ഇന്നവശേഷിക്കുന്നത് പ്രതീക്ഷാഭരിതമായ ആ വരികളാണ്. 'നാഴൂരിപ്പാല്' എന്ന ഗാനസമാഹാര പുസ്തകത്തില്‍ മാഷിന്റെ ഒരു കൈയൊപ്പ് പതിച്ചുകിട്ടാന്‍ വേണ്ടി കൂടെ വന്നതായിരുന്നു അധ്യാപകന്‍കൂടിയായ സുഹൃത്ത്. പ്രിയഗാനത്തിന്റെ വരികളെഴുതി ചുവട്ടില്‍ ഒപ്പിട്ട് പുസ്തകം ആരാധകന് തിരിച്ചുകൊടുത്ത മാഷോട് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല: 'എന്താണീ വരികളോട് ഇത്ര സ്‌നേഹം?' കട്ടിയുള്ള കണ്ണടച്ചില്ലിലൂടെ ഞങ്ങളെ നോക്കി ഹൃദ്യമായി ചിരിച്ചു മാഷ്. എന്നിട്ടുപറഞ്ഞു: 'രണ്ടും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളല്ലേ? സ്വപ്നവും ദുഃഖവും? സ്വാനുഭവത്തില്‍ നിന്നെഴുതുമ്പോള്‍ കവിതകളോടും ഗാനങ്ങളോടും അല്‍പ്പം സ്‌നേഹം കൂടും. ഈയിടെ ഈ പാട്ടിന്റെ ഇംഗ്ലീഷ് തര്‍ജമ ഒരാള്‍ അയച്ചുതന്നു. വായിച്ചുനോക്കിയപ്പോള്‍ കൊള്ളാം, ഈ ആശയത്തിന് ഒരു സാര്‍വജനീനത ഉണ്ടല്ലോ എന്നുതോന്നി...'

ഷൂട്ടിങ് തുടങ്ങുംമുന്‍പേ മൃതിയടഞ്ഞ 'കാണാന്‍ കൊതിച്ച്' എന്ന സിനിമയ്ക്കുവേണ്ടി 1985ല്‍ റെക്കോഡ് ചെയ്യപ്പെട്ട ആ ഗാനവുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവരെ ഇന്നും പതിവായി കണ്ടുമുട്ടാറുണ്ട് സംഗീതസംവിധായകന്‍ വിദ്യാധരന്‍. അത് ചിട്ടപ്പെടുത്തിയത് താനാണെന്നുപോലും അറിയാത്ത സാധാരണ മനുഷ്യര്‍. പലരുടെയും ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച പാട്ടാണതെന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നും. പുറത്തിറങ്ങാതെപോയ ഒരു സിനിമയിലെ പാട്ട് മൂന്ന് പതിറ്റാണ്ടിന് ശേഷവും എത്രയോ പേരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നു എന്നതുതന്നെ വലിയൊരു അംഗീകാരമല്ലേ. പുതിയ തലമുറ പോലും ആ വരികള്‍ ഏറ്റുപാടുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഭാസ്‌കരന്‍ മാഷെ മനസ്സുകൊണ്ട് അറിയാതെ നമിച്ചുപോകും വിദ്യാധരന്‍. 'വര്‍ഷങ്ങളോളം മാഷ് ഈ വരികള്‍ ഓട്ടോഗ്രാഫായി എഴുതിക്കൊടുത്തിരുന്നു. എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നിയതുകൊണ്ടാവുമല്ലോ അത്. മാത്രമല്ല, അക്കാലത്തെ എല്ലാ വിവാഹ വീഡിയോകളുടെയും പശ്ചാത്തലത്തില്‍ ഈ പാട്ട് നിര്‍ബന്ധമായിരുന്നു. കുടുംബജീവിതത്തെക്കുറിച്ചുള്ള ഉദാത്തമായ ഒരു സങ്കല്‍പം അതിലുള്ളതുകൊണ്ടാവാം. 'കര്‍മ പ്രപഞ്ചത്തില്‍ ജീവിതയാത്രയില്‍ നമ്മളെ നമ്മള്‍ക്കായ് പങ്കുവയ്ക്കാം' എന്ന വരിയോടെയാണ് ആ പാട്ട് മാഷ് അവസാനിപ്പിക്കുന്നത്. അതിലും വലിയൊരു വിവാഹവാഗ്ദാനമുണ്ടോ?'

റേഡിയോയില്‍ ഇന്നും ഏറ്റവും ആവശ്യക്കാരുള്ള പാട്ടുകളില്‍ ഒന്നാണ് 'സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം'. കേള്‍ക്കാനേ കഴിയൂ അത്; കാണാന്‍ പറ്റില്ല എന്ന് മാത്രം. ദൃശ്യാവിഷ്‌കാരം ഇല്ലാത്തതാണ് കാരണം. സിനിമ വെളിച്ചം കാണാതെ പോയിട്ടും സൂപ്പര്‍ ഹിറ്റായിത്തീര്‍ന്ന ഗാനങ്ങള്‍ നിരവധിയുണ്ടല്ലോ മലയാള സിനിമാ ചരിത്രത്തില്‍. ഹൃദയം ദേവാലയം (തെരുവുഗീതം), പാദരേണു തേടി അലഞ്ഞു, ഒരുനാള്‍ വിശന്നേറെ (ദേവദാസി), കുടജാദ്രിയില്‍ കുടികൊള്ളും (നീലക്കടമ്പ്), പൂവല്ലാ പൂന്തളിരല്ലാ (കാട്ടുപോത്ത്), യവനകഥയില്‍ (അന്ന), തുമ്പപ്പൂവില്‍ ഉണര്‍ന്നൂ വാസരം (അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്), ഇന്ദുസുന്ദര സുസ്മിതം (മയില്‍പ്പീലി).... അങ്ങനെയങ്ങനെ. അക്കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നു 'സ്വപ്നങ്ങളൊക്കെയും'. പാട്ടിന്റെ ആശയം ഒരളവോളം കാലഹരണപ്പെട്ടു എന്നത് സത്യംതന്നെ. ദാമ്പത്യത്തെക്കുറിച്ചുള്ള മലയാളിയുടെ സങ്കല്‍പങ്ങള്‍ തന്നെ മാറിയില്ലേ? എങ്കിലും പുതിയ തലമുറയെ സംബന്ധിച്ച് ഒരു തിരിച്ചറിവാണ് 'സ്വപ്നങ്ങളൊക്കെയും'. ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു നമുക്ക് എന്ന് ഓര്‍മപ്പെടുത്തുന്ന ഗാനം. ദൃശ്യവത്കരിക്കപ്പെടാത്ത പാട്ടുകള്‍ക്ക് മറ്റൊരു അപാരസാധ്യത കൂടിയുണ്ട്. ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം അത് മനസ്സില്‍ വിഷ്വലൈസ് ചെയ്യാം. ഒരു നടന്റെയും നടിയുടെയും മുഖം ആ പാട്ടിനൊപ്പം ഓര്‍മയില്‍ തെളിയില്ല. ഇന്ന് കാണുമ്പോള്‍ പലപ്പോഴും അരോചകമായി തോന്നുന്ന 1980കളിലെ ഗാനചിത്രീകരണ ശൈലിയില്‍നിന്ന് ഈ ഗാനം രക്ഷപ്പെട്ടു എന്നതും ആശ്വാസകരം.

കെ. സുകു (പില്‍ക്കാലത്ത് 'കളഭമഴ' എന്ന ചിത്രം ഒരുക്കിയ സുകു മേനോന്‍ തന്നെ) സംവിധാനം ചെയ്യേണ്ടിയിരുന്ന പടമായിരുന്നു 'കാണാന്‍ കൊതിച്ച്.' ലോഹിതദാസിന്റെ ആദ്യ തിരക്കഥയില്‍ നിന്ന് പിറക്കേണ്ടിയിരുന്ന സിനിമ. തൃശ്ശൂര്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ ലാബ് ടെക്‌നീഷ്യനായിരുന്ന ലോഹിയെ സംവിധായകന്‍ സുന്ദര്‍ദാസ് വഴി പരിചയപ്പെട്ടതാണ് സുകു മേനോന്‍. ഭാരതീയ സാഹിത്യത്തിലെയും വിശ്വസാഹിത്യത്തിലെയും ക്‌ളാസിക്കുകളെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്ന ആ ചെറുപ്പക്കാരനെ ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ ഇഷ്ടപ്പെട്ടു സുകു മേനോന്. 'എന്റെ മനസ്സില്‍ അന്നൊരു സിനിമാക്കഥയുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥ. ആ ആശയം തിരക്കഥാരൂപമാക്കാന്‍ ലോഹിയെ ഏല്‍പിക്കുകയിരുന്നു ഞാന്‍. തൃശ്ശൂര്‍ എലൈറ്റ് ഹോട്ടലിലിരുന്നാണ് എഴുത്ത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ലോഹി എന്നെ കാണാന്‍ വന്നു. നിരാശനായാണ് വരവ്. സ്‌ക്രിപ്റ്റ് എഴുതിത്തീരാറായിരുന്നെങ്കിലും തൃപ്തി പോരാ അദ്ദേഹത്തിന്. താന്‍ ഉദ്ദേശിച്ച പൂര്‍ണത കൊണ്ടുവരാന്‍ പറ്റുന്നില്ല എന്നാണ് പറഞ്ഞത്. ഇനിയും സമയം വേണമെന്നും.'

സിനിമയില്‍ ഒരൊറ്റ പാട്ടാണ് സുകു മേനോന്‍ ഉദ്ദേശിച്ചിരുന്നത്. പടത്തിന്റെ ആത്മാവായി മാറണം ആ പാട്ട്. തീവ്രമായ പ്രണയം പലവിധ തടസ്സങ്ങള്‍ക്കൊടുവില്‍ വിവാഹത്തില്‍ കലാശിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ഉയരേണ്ട ആശംസാഗാനമാണ്. സാഹിത്യ അക്കാദമിയുടെ എന്തോ മീറ്റിങ്ങിനായി അന്ന് തൃശ്ശൂരിലുണ്ട് പി. ഭാസ്‌കരന്‍. എങ്കില്‍പ്പിന്നെ മാഷെക്കൊണ്ടുതന്നെ പാട്ടെഴുതിക്കാം എന്ന് തീരുമാനിക്കുന്നു സംവിധായകന്‍. സംഗീത സംവിധായകനായി താരതമ്യേന പുതിയൊരു ആള്‍ വേണമെന്നാണ് ആഗ്രഹം. 'എന്റെ ഗ്രാമ'ത്തില്‍ വിദ്യാധരന്‍ ചിട്ടപ്പെടുത്തിയ 'കല്‍പ്പാന്തകാലത്തോളം' എന്ന പാട്ട് ഹിറ്റായി നില്‍ക്കുന്ന സമയം. നേരത്തെ 'അഷ്ടപദി'യില്‍ ഭാസ്‌കരന്‍ മാഷിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട് വിദ്യാധരന്‍. 'വിണ്ണിന്റെ വിരിമാറില്‍' എന്ന പാട്ട് ഭേദപ്പെട്ട ഹിറ്റുമായിരുന്നു. പുതിയപടത്തില്‍ ആ കൂട്ടുകെട്ടിനെ ഒരിക്കല്‍ക്കൂടി പരീക്ഷിക്കാന്‍ തീരുമാനിക്കുന്നു സുകു മേനോന്‍.

തൃശ്ശൂര്‍ ബിനി ടൂറിസ്റ്റ് ഹോമിന്റെ ഒന്നാം നിലയിലെ മുറിയിലാണ് കമ്പോസിങ്. 'ഭാസ്‌കരന്‍ മാഷിന്റെ കൂടെയുള്ള പാട്ടുണ്ടാക്കല്‍ ഒരു സംഭവമാണ്.' വിദ്യാധരന്‍ ഓര്‍ക്കുന്നു. 'വലിയൊരു സൗഹൃദക്കൂട്ടായ്മയിലാണ് പാട്ടു പിറക്കുക. ശോഭനാ പരമേശ്വരന്‍ നായര്‍, സുകു, ലോഹി... എല്ലാവരുമുണ്ട് മുറിയില്‍. കട്ടിലില്‍ ഹാര്‍മോണിയവുമായി ഞാനും. സംവിധായകന്‍ പറഞ്ഞുകൊടുത്ത സിേറ്റ്വഷന്‍ മനസ്സിലിട്ട് പാകപ്പെടുത്തിയെടുക്കുന്നു മാഷ്. മൂളിപ്പാട്ടൊക്കെ പാടി അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് അദ്ദേഹം. ഒന്നുരണ്ട് പല്ലവി പാടിക്കേള്‍പ്പിച്ചെങ്കിലും പരമേശ്വരന്‍ നായര്‍ക്ക് ദഹിക്കുന്നില്ല. ഇതിലും ഉഗ്രന്‍ വരാനിരിക്കുന്നു എന്നറിയാം അദ്ദേഹത്തിന്. ഇടയ്‌ക്കെപ്പോഴോ കുളിമുറിയില്‍ കയറി വാതിലടക്കുന്നു ഭാസ്‌കരന്‍ മാഷ്. പാട്ട് മൂളുന്നതൊക്കെ വെളിയില്‍ കേള്‍ക്കാം നമുക്ക്. അഞ്ചു മിനിറ്റ് കഴിഞ്ഞ് അദ്ദേഹം പുറത്തുവന്നത് ചുണ്ടില്‍ നാല് വരികളുമായാണ്: 'സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം, ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം; ആശ തന്‍ തേനും നിരാശ തന്‍ കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്ക്കാം.'
'പല്ലവി ഇതുതന്നെ മതി. ഗംഭീരം.' ശോഭന പരമേശ്വരന്‍ നായര്‍ പ്രഖ്യാപിക്കുന്നു. ലോഹിക്കും സുകുവിനുമില്ല മറിച്ചൊരു അഭിപ്രായം. 'ഇനി പൊടിപ്പും തൊങ്ങലും വിദ്യാധരന്റെ വക. അപ്പോഴേക്കും മാഷ് ബാക്കിയെഴുതും.' പതിനഞ്ചു മിനിറ്റേ വേണ്ടിവന്നുള്ളു പല്ലവി ചിട്ടപ്പെടുത്താന്‍ എന്ന് വിദ്യാധരന്‍. 'മാഷിന്റെ വരികളില്‍ത്തന്നെ ഉണ്ടായിരുന്നു അവയുടെ സംഗീതം. ഒരൊറ്റത്തവണ പാടിനോക്കുകയേ വേണ്ടിവന്നുള്ളു ഈണം കണ്ടെത്താന്‍.'

അടുത്തദിവസം തിരുവനന്തപുരത്ത് തരംഗിണി സ്റ്റുഡിയോയില്‍ പടത്തിന്റെ പൂജയും റെക്കോഡിങ്ങും. അന്നാണ് രാജാമണി ആദ്യമായി തന്റെ ഓര്‍ക്കസ്ട്ര സഹായിയുടെ റോള്‍ ഏറ്റെടുത്തതെന്ന് ഓര്‍ക്കുന്നു വിദ്യാധരന്‍. 'കല്‍പ്പാന്തകാലം' ഉള്‍പ്പെടെ അതുവരെയുള്ള പാട്ടുകളിലെല്ലാം അസിസ്റ്റ് ചെയ്തത് ജോണ്‍സണാണ്. 'സ്വപ്നങ്ങളൊക്കെയും' ആദ്യം റെക്കോഡ് ചെയ്തത് ചിത്രയുടെ ശബ്ദത്തില്‍. അതുകഴിഞ്ഞ് യേശുദാസിന്റെയും. അകമ്പടിക്ക് ഗിറ്റാര്‍, തബല, ഫ്‌ലൂട്ട്, കീബോര്‍ഡ്, റിഥം പാഡ്... അങ്ങനെ വിരലിലെണ്ണാവുന്ന ഉപകരണങ്ങള്‍ മാത്രം. ബാലകൃഷ്ണന്‍ ആയിരുന്നു ശബ്ദലേഖകന്‍. 'ആലാപനത്തില്‍ ദാസേട്ടനെക്കാള്‍ ഒരു ചുവട് മുന്നില്‍നിന്നത് ചിത്രയായിരുന്നു എന്നാണു എനിക്ക് തോന്നിയത്.' സുകു മേനോന്‍. 'ഇന്നും ചിത്രയുടെ വേര്‍ഷനാണ് കൂടുതല്‍ പ്രശസ്തം. സിനിമയില്‍ സാന്നിധ്യമറിയിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ ഈ പാട്ട് പാടുമ്പോള്‍ ചിത്ര.'

ശീര്‍ഷകംപോലെതന്നെയായി സിനിമയുടെ വിധിയും. പടം 'കാണാന്‍ കൊതിച്ച്' കാത്തിരുന്നവര്‍ നിരാശരായത് മിച്ചം. വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങിയില്ലെന്ന് പറയും സുകു മേനോന്‍. 'ജോലി കിട്ടി നിര്‍മാതാവ് ഗള്‍ഫിലേക്കു പോയി. ലോഹിയുടെ തിരക്കഥ പൂര്‍ത്തിയായതുമില്ല. ഒടുവില്‍ ആ സിനിമ ഉപേക്ഷിക്കേണ്ടിവന്നു. പുറത്തിറങ്ങിയില്ലെങ്കിലും 'കാണാന്‍ കൊതിച്ച്' ഇന്നും ഓര്‍ക്കപ്പെടുന്നു; ഒരൊറ്റ പാട്ടിലൂടെ.' പലരും ചോദിച്ചിട്ടുണ്ട് സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം എന്ന പാട്ട് ഭംഗിയായി ചിത്രീകരിച്ച് ഏതെങ്കിലും പുതിയ സിനിമയില്‍ ഉള്‍പ്പെടുത്തിക്കൂടേ എന്ന്. ചിത്രയെ ക്കൊണ്ടുതന്നെ വീണ്ടും പാടിക്കുകയും ചെയ്യാം. അങ്ങനെയൊരു ആലോചന മനസ്സിലുണ്ട്. നടക്കുമോ എന്നറിയില്ല.' ഭാസ്‌കരന്‍ മാഷിന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം പാട്ടുകളില്‍ ഒന്നായിരുന്നു 'സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം'. അല്‍ഷിമേഴ്‌സ് ബാധിച്ച് മറവിയുടെ തീരത്തുകൂടി സഞ്ചരിക്കുമ്പോഴും വല്ലപ്പോഴുമൊക്കെ നേരില്‍ കാണുമ്പോള്‍ ആ പാട്ടിനെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നു മാഷ് എന്നോര്‍ക്കുന്നു സുകു മേനോന്‍. 'നിങ്ങള്‍ ഒരു പടം ചെയ്യണം. അതിന് 'സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം' എന്ന പേരിടണം. സിനിമയ്ക്ക് ഇണങ്ങുന്ന പേരാണ്. അതിനും പാട്ടെഴുതുന്നത് ഞാനായിരിക്കും...' അവസാന കൂടിക്കാഴ്ച കഴിഞ്ഞ് യാത്രയാക്കവേ മാഷ് പറഞ്ഞു. പക്ഷേ മറവിയുടെ ലോകത്തുനിന്ന് ഒരു തിരിച്ചുവരവുണ്ടായില്ല മാഷിന്.

Content Highlights: Swapnangalokkeyum Pankuvekkaam Kaanan Kothichu P Bhaskaran Vidyadharan KJ Yesudas KS Chithra K Suku Malayalam Hit Song EverGreen Malayalam Song Ravi Menon

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us