ശിവദ മകൾ അരുന്ധതിക്കൊപ്പം
പ്രസവാനന്തര വിഷാദരോഗത്തെ അതിജീവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രദ്ധ നേടിയ താരമാണ് നടി ശിവദ. സിനിമാതിരക്കുകൾക്കിടയിലും മകൾ അരുന്ധതിക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെക്കാറുമുണ്ട് ശിവദ. ഇപ്പോഴിതാ അന്താരാഷ്ട്ര ബാലികാ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട്കോമുമായി മകളെക്കുറിച്ച് പങ്കുവെക്കുകയാണ് ശിവദ.
ഗർഭകാലത്തൊന്നും തനിക്കോ ഭർത്താവിനോ ആൺകുട്ടി വേണം പെൺകുട്ടി വേണം എന്നൊന്നുമുണ്ടായിരുന്നില്ലെന്ന് ശിവദ പറയുന്നു. ആരോഗ്യമുള്ള കുഞ്ഞായിരിക്കണം എന്നേ കരുതിയിരുന്നുള്ളു. പക്ഷേ ഗർഭകാലം മുഴുവൻ കാണുന്നവരെല്ലാം പറഞ്ഞിരുന്നത് ആൺകുട്ടിയായിരിക്കുമെന്നാണ്. ഡോക്ടർ പെൺകുട്ടിയാണ് എന്നു പറഞ്ഞപ്പോൾ എല്ലാവരും പറഞ്ഞതിന്റെ നേരെ വിപരീതം സംഭവിച്ചല്ലോ എന്നു വിചാരിച്ചു. പെൺകുഞ്ഞാണ് എന്നറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം തോന്നുകയും ചെയ്തു- ശിവദ പറയുന്നു.
മകൾ സന്തോഷത്തോടെ ജീവിക്കണം, തന്റെ കാര്യങ്ങൾ ബോൾഡ് ആയി തീരുമാനിക്കണം എന്നു മാത്രമേ എന്നും താൻ ആഗ്രഹിക്കാറുള്ളു എന്നും ശിവദ പറയുന്നു. അവൾക്ക് ആരെയും ഭയക്കാതെ തീരുമാനങ്ങളെടുക്കാൻ കഴിയണം. ജീവിതത്തിൽ എന്ത് തീരുമാനമെടുത്താലും കൂടെ ഞങ്ങൾ ഉണ്ടാകും എന്നേ എപ്പോഴും പറയാനുള്ളു. കാര്യങ്ങളെ കണ്ടുമനസ്സിലാക്കി ശരിയും തെറ്റും കണ്ടുപഠിക്കട്ടെ എന്നാണ് കരുതാറുള്ളത്.
കുട്ടികൾ ചുറ്റുമുള്ളവരെ നിരീക്ഷിച്ചാണ് വളരുന്നത്. നാളെ അവൾ എന്തെങ്കിലും ആകണമെന്ന് എനിക്ക് ആഗ്രഹമുണ്ടെങ്കിൽ അത് ഞാൻ ആദ്യം തെളിയിച്ച് കാണിക്കണം. നല്ലൊരു വ്യക്തിയായി വളരണം എന്നു മാത്രമേ താനും മുരളിയും ആഗ്രഹിക്കുന്നുള്ളു. കരുത്തയായ പെൺകുട്ടിയായി മകൾ വളരട്ടെ, കാരണം കരുത്തയായ പെൺകുട്ടിക്ക് മാത്രമേ കരുത്തയായ സ്ത്രീയുമാകാൻ കഴിയൂ.
ഇന്ന് ഒരുപാട് കുറ്റകൃത്യങ്ങൾ സ്ത്രീകൾക്കെതിരെ നടക്കുന്ന കാലമായതുകൊണ്ട് ബാലികാദിനം പോലുള്ളവ കൊണ്ടാടേണ്ടതിലും പ്രസക്തിയുണ്ട്. ജനങ്ങൾ പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. എത്ര ബോധവൽക്കരണം സർക്കാരുൾപ്പെടെയുള്ളവർ നൽകിയാലും അവനവന് ഒരു സാമാന്യബോധം ഉണ്ടാകേണ്ടതുണ്ട്. ആൺകുട്ടിയായാലും പെൺകുട്ടിയായാലും സമൂഹത്തിനു നല്ല പൗരരായി വളർത്തിക്കൊണ്ടുവരിക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.
Content Highlights: actress shivada about daughter on international girl child day