ശിൽപ ബാല മകൾക്കൊപ്പം
പെൺകുട്ടി എന്ന നിലയിൽ മകൾ നേരിടേണ്ട വിവേചനങ്ങളെക്കുറിച്ചോർത്ത് എപ്പോഴും ആശങ്ക തോന്നാറുണ്ടെന്ന് അഭിനേത്രിയും അവതാരകയുമായ ശിൽപ ബാല. അന്താരാഷ്ട്ര ബാലികാ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട്കോമുമായി മകളെക്കുറിച്ച് പങ്കുവെക്കുകയാണ് ശിൽപ ബാല.
മകൾക്ക് പാകതയാകുന്ന കാലം മുതൽ അവൾ നേരിടാൻ പോകുന്ന സമൂഹത്തെക്കുറിച്ച് പറഞ്ഞുകൊടുക്കും. അവൾ ആൺകുട്ടിയെക്കാൾ ഒട്ടും പുറകിലല്ല എന്ന ബോധ്യവും പകർന്നിരിക്കും. പെൺകുട്ടിയായി ജനിച്ചതിൽ അഭിമാനിക്കണം എന്നാണ് പറയുക. നാളെ അവൾ ഒരു വ്യക്തിയായി വളരുമ്പോൾ തീരുമാനങ്ങൾ എങ്ങനെയാകുമെന്ന് അറിയില്ല. പക്ഷേ പെണ്ണായതിന്റെ പേരിൽ അവൾ ഒന്നിലും പുറകിലല്ല എന്നു മാത്രമേ അമ്മ എന്ന നിലയിൽ പറയാനുള്ളു.
ഉറക്കെ ചിരിക്കരുത്, അങ്ങനെ നടക്കരുത്, ഷോൾ ശരിയായി ഇടണം തുടങ്ങി പെൺകുട്ടിയായതിന്റെ പേരിൽ മാത്രം ഇത്തരം അരുതുകൾ നിരത്തുന്ന കുടുംബങ്ങളുണ്ട്. പക്ഷേ എന്റെ അമ്മ ഒരിക്കലും അത്തരത്തിൽ എന്നോട് പറഞ്ഞിട്ടില്ല. താനും അതുപോലെ ഒരമ്മയായിരിക്കും. ഒരുകാര്യങ്ങളിലും മകളെ നിർബന്ധിക്കില്ല. അവളുടെ വളർച്ചയിൽ തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടും. മകൾ നല്ല വ്യക്തിയായി വളരണം എന്നാണ് ആഗ്രഹം- ശിൽപ ബാല പറയുന്നു.
മകൾ വലുതാകുമ്പോൾ ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാകണമെന്നും ശിൽപ ബാല പറയുന്നു. നാട്ടിലൊക്കെ പെൺകുട്ടികളുടെ കഴിവുകൾ വാക്കുകൾക്കതീതമാണ്. പരീക്ഷാഫലങ്ങൾ തൊട്ട് അതു കാണാം. പക്ഷേ പലരും പാതിവഴിയിൽ വച്ച് അത്തരം കഴിവുകൾ ഉപേക്ഷിക്കാറുണ്ട്. വിവാഹത്തോടെയോ, കുടുംബമാകുന്നതുകൊണ്ടോ അവസാനിപ്പിക്കേണ്ടതല്ല വിദ്യാഭ്യാസവും കരിയറുമെന്ന് മാതാപിതാക്കൾ തിരിച്ചറിയണം
ഇത്ര സാക്ഷരരായ കേരളത്തിൽപ്പോലും പെൺകുട്ടികൾ ആണെന്നു പറയുമ്പോൾ മുഖം ചുളിക്കുന്നവരുണ്ട്. അത് അമ്മമാർക്ക് നൽകുന്ന സമ്മർദത്തെക്കുറിച്ചുപ്പോലും ഗൗനിക്കുന്നവരില്ല. പെൺമക്കൾ എന്നത് ദൈവം നൽകുന്ന വലിയ അനുഗ്രഹമാണെന്നാണ് കരുതുന്നത്. അതുകൊണ്ട് അന്താരാഷ്ട്ര ബാലികാ ദിനം പോലുള്ളവ പെൺകുട്ടികളുടെ കഴിവുകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും കൂടുതൽ സമൂഹത്തിന് ബോധവൽക്കരണം നൽകുമെന്നാണ് കരുതുന്നതെന്നും ശിൽപ ബാല പറയുന്നു.
Content Highlights: actress Shilpa Bala about daughter on international girl child day