വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാധ്യമസെക്രട്ടറിസ്ഥാനം രാജിവെക്കാനുണ്ടായ സാഹചര്യത്തെ നിസാരവത്കരിച്ച് ഷോണ്‍ സ്‌പൈസര്‍. 'അടുക്കളയില്‍ ഒട്ടേറെ പാചകക്കാര്‍ ആവശ്യമില്ലെ'ന്നാണ് രാജിയെക്കുറിച്ച് അദ്ദേഹം 'ഫോക്‌സ് ന്യൂസ്' ചാനലിനോട് പറഞ്ഞത്.
വെള്ളിയാഴ്ചയാണ് സ്‌പൈസര്‍ രാജിവെച്ചത്. വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടറായി ആന്തണി സ്‌കാറമൂച്ചിയെ ട്രംപ് നിയമിച്ചതിനുപിന്നാലെയായിരുന്നു രാജി. മാധ്യമസെക്രട്ടറിയായി താനുള്ളപ്പോള്‍ ആശയവിനിമയകാര്യങ്ങള്‍ക്കായി പുതിയൊരു ഡയറക്ടറെ നിയമിച്ചതാണ് രാജിക്കുപിന്നിലെന്നാണ് കരുതുന്നത്. സ്‌പൈസറുടെ ഡെപ്യൂട്ടിയായിരുന്ന സാറ ഹക്കബീ സാന്‍ഡേഴ്‌സാണ് പുതിയ മാധ്യമസെക്രട്ടറി.
'വ്യാജവാര്‍ത്താ മാധ്യമ'ങ്ങളില്‍നിന്ന് ഒട്ടേറെ പീഡനം ഏല്‍ക്കേണ്ടിവന്ന നല്ല മനുഷ്യനാണ് സ്‌പൈസറെന്നും അദ്ദേഹത്തിന് നല്ല ഭാവിയുണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ സ്ഥാനാരോഹണശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍, ചടങ്ങില്‍ പങ്കെടുത്തവരുടെ എണ്ണം പെരുപ്പിച്ചുകാട്ടി വിവാദത്തിലായിരുന്നു സ്‌പൈസര്‍. അടുത്തിടെ നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ട്രംപ് ഇദ്ദേഹത്തെ ഒപ്പംകൂട്ടിയിരുന്നില്ല.
ആറുമാസം തികച്ച ട്രംപ് ഭരണകൂടത്തില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷത്തിന്റെ ആധിക്യം വെളിവാക്കുന്നതാണ് സ്‌പൈസറുടെ രാജി. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
കമ്യൂണിക്കേഷന്‍ ഡയറക്ടറാക്കിയതിലൂടെ താന്‍ ആദരിക്കപ്പെട്ടിരിക്കുകയാണെന്ന് സ്‌കാറമൂച്ചി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപിന്റെ വിമര്‍ശകനായിരുന്നു ഇദ്ദേഹം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാകാന്‍ മത്സരിച്ച സ്‌കോട്ട് വോക്കര്‍ക്കും ജെബ് ബുഷിനും ഒപ്പമായിരുന്നു ഇദ്ദേഹം. അന്ന് ട്രംപിനെ വിമര്‍ശിച്ചതിന് ഇദ്ദേഹം വെള്ളിയാഴ്ച മാപ്പുചോദിച്ചു.