യാത്രകള്‍ നമ്മെ പുനരുജ്ജീവിപ്പിക്കുമെന്നാണ് പറയുക..തനിച്ചുള്ള യാത്രകളാണെങ്കില്‍ അത് നല്‍കുക നവോന്മേഷം മാത്രമല്ല ആത്മവിശ്വാസം കൂടിയാണ്. അറിയാത്ത നാട്ടിലൂടെ പലതരത്തിലുള്ള ആളുകളുമായി ഇടപഴകി, പലവിധ സംസ്‌കാരങ്ങളും രുചികളും നുകര്‍ന്ന് യാത്ര കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ നിങ്ങള്‍ മറ്റൊരാളായി മാറിക്കഴിഞ്ഞിരിക്കും..യാത്രകളുടെ ശക്തിയതാണ്. ഒരു മനുഷ്യനെ അടിമുടി മാറ്റാന്‍ കഴിവുള്ള ഒന്ന്. തനിച്ചുള്ള യാത്രകളെ കുറിച്ചുള്ള അനുഭവങ്ങളും, ഒരു സ്ത്രീയെ സംബന്ധിച്ച് തനിച്ചുള്ള യാത്രയെന്ന തീരുമാനത്തിലെത്തുന്നതിന് മുമ്പുളള തടസ്സങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഈ മുംബൈ സ്വദേശിനി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തന്റെ യാത്രാനുഭവങ്ങളെ കുറിച്ച് ഇവര്‍ തുറന്ന് സംസാരിക്കുന്നത്.
'എനിക്ക് പതിനാറ് വയസ്സ് പ്രായമുള്ളപ്പോഴാണ് തനിച്ച് ഞാന്‍ ആദ്യമായി യാത്ര ചെയ്യുന്നത്. ഡല്‍ഹിയില്‍ താമസിക്കുന്ന എന്റെ അമ്മായിയെ കാണുന്നതിന് വേണ്ടി. അമ്മായിയുടെ വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞപ്പോള്‍ യാത്ര സുരക്ഷിതമല്ലെന്ന് പലരും മുന്നറിയിപ്പ് നല്‍കിയെങ്കിലും അച്ഛന്‍ എന്നെ പോകാന്‍ അനുവദിക്കുകയായിരുന്നു. ഭയംകൂടാതെ യാത്രകള്‍ ആസ്വദിക്കാനുള്ള പ്രോത്സാഹനമേകിയത് അച്ഛനാണ്. അതുകൊണ്ടുതന്നെ വളര്‍ന്നപ്പോള്‍ ലോകത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. രാജ്യം മുഴുവന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പം ഞാന്‍ യാത്രകള്‍ നടത്തി. എനിക്ക് 23 വയസ്സ് പ്രായമുള്ളപ്പോള്‍ എന്റെ കസിനൊപ്പം ഞാന്‍ തുര്‍ക്കിയിലേക്ക് ഒരു യാത്ര പോയി.
കരയിറില്‍ എനിക്ക് തിരക്ക് തുടങ്ങി. ഇതിനിടയില്‍ കല്യാണവും കഴിഞ്ഞു. എന്റെ ഭര്‍ത്താവും ഒരു യാത്രികനായിരുന്നു. മുപ്പതോളം രാജ്യങ്ങളില്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്ന പ്രചേദനമുള്‍ക്കൊണ്ട് വിവാഹത്തിന് ശേഷം ഞാന്‍ യൂറോപ്പിലേക്ക് ഒരു സോളോട്രിപ്പിന് പോയി. എനിക്കേറെ പിന്തുണ നല്‍കിയത് എന്റെ ഭര്‍ത്താവായിരുന്നു. പക്ഷേ സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്തുകൂടാ എന്ന പക്ഷക്കാരനായിരുന്നു എന്റെ അമ്മായിയച്ഛന്‍.
എന്നാല്‍ അതെല്ലാം എനിക്ക് കൂടുതല്‍ പ്രചോദനം നല്‍കുകയാണ് ഉണ്ടായത്. ഒരു സ്ത്രീക്ക് അവള്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിക്കണമെന്ന് എനിക്ക് തോന്നി. ഞാന്‍ ശാന്തമായിരുന്ന് എനിക്ക് പോകേണ്ട വഴികളെല്ലാം തീരുമാനിച്ചു. വിസയും ടിക്കറ്റും ഹോസ്റ്റലുമെല്ലാം ബുക് ചെയ്തു. വിമാനത്താവളത്തിലെത്തി എല്ലാവരോടും യാത്ര പറയുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ വല്ലാതെ അസ്വസ്ഥയായിരുന്നു. റോമിലേക്ക് സ്വാഗതം എന്ന് എയര്‍ഹോസ്റ്റസുമാര്‍ പറയുന്നത് വരെ എനിക്കത് വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
എന്റെ ലിസ്റ്റിലുണ്ടായിരുന്ന ഒരോരോ സ്ഥലങ്ങളായി ഞാന്‍ സന്ദര്‍ശിച്ചു. വൈകുന്നേരങ്ങള്‍ കഫേയില്‍ പിസയും വൈനും പുസ്തകങ്ങളുമായി ചെലവഴിച്ചു. ഒരു ദിവസം ഞാന്‍ വത്തിക്കാന്‍ സിറ്റിയിലേക്ക് പോയി. പോപ്പിനെ കണ്ടു. എന്റെ അടുത്ത ലക്ഷ്യം മിക്കനോസ് ആയിരുന്നു. അവിടുത്തെ പ്രസിദ്ധമായ ബീച്ചില്‍ പാര്‍ട്ടി ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അവിടെ എത്തിയപ്പോള്‍ ആരുമുണ്ടായിരുന്നില്ല. എന്റെ ഫോണിലാണെങ്കില്‍ നെറ്റ് വര്‍ക്കുമില്ല. അപ്പോഴാണ് അഞ്ച് പെണ്‍കുട്ടികള്‍ നടന്നുവരുന്നത് ഞാന്‍ കണ്ടത്. അവരോട് ഞാന്‍ എന്റെ സാഹചര്യം വിശദീകരിച്ചു. അവര്‍ എന്നെ ആശ്വസിപ്പിക്കുകയും അവര്‍ക്കൊപ്പം പാര്‍ട്ടിക്ക് ക്ഷണിക്കുകയും ചെയ്തു. അപരിചരായ കുറച്ചുപേര്‍ക്കൊപ്പം ഞാനന്ന് പാര്‍ട്ടി ആസ്വദിച്ചു.
ഞാന്‍ താമസിച്ചിരുന്നു ഹോസ്റ്റലുകളിലും ഞാന്‍ പലതരത്തിലുളള ആളുകളെ ഞാന്‍ പരിചയപ്പെട്ടു. അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു അമ്പതുവയസ്സുകാരിയായ സ്ത്രീയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അവര്‍ക്ക് വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടായിരുന്നില്ല. യാത്ര ചെയ്തും വൊളണ്ടീയര്‍ ചെയ്തും ആഘോഷിച്ചുതീര്‍ക്കാനായിരുന്നു അവരുടെ തീരുമാനം. ദക്ഷിണാഫ്രിക്കക്കാരനായ എഴുത്തുകാരനെയും ഞാന്‍ പരിചയപ്പെട്ടിരുന്നു. അര്‍ധരാത്രിയില്‍ സമീത്തുള്ള കുന്നുകയറാന്‍ പോകാന്‍ അദ്ദേഹം എന്നെ ക്ഷണിച്ചു. രാത്രിയില്‍ കുന്നിന്‍ മുകളില്‍ നിന്നുള്ള നഗരത്തിന്റെ ദൃശ്യം കാണുന്നതിന് വേണ്ടി.
ഞാന്‍ രണ്ടുരാജ്യങ്ങളും ആറുനഗരങ്ങളും പതിനേഴ് ദിവസങ്ങള്‍ കൊണ്ട് സന്ദര്‍ശിച്ചു. എനിക്ക് പലപ്പോഴും ഫ്‌ലൈറ്റുകള്‍ നഷ്ടപ്പെട്ടു, എന്റെ ബാഷ അറിയാത്ത നിരവധി പേരെ സുഹൃത്തുക്കളാക്കി. നിരവധി സ്ഥലങ്ങളില്‍ ഞാന്‍ തനിച്ചിരുന്നു.
ഞങ്ങളുടെ സമൂഹത്തില്‍ സ്ത്രീകളുടെ ജീവിതത്തിന്റെ ഒാരോ ഘട്ടത്തിലും അവള്‍ക്ക് മുന്നില്‍ പരിധികള്‍ നിശ്ചയിക്കും. വളരുമ്പോള്‍, വിവാഹം കഴിയുമ്പോള്‍, അമ്മയായി കഴിയുമ്പോള്‍ എല്ലാം. നീ നിന്റെ ജീവിതം അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കൂ എന്ന് പറയുന്ന മാതാപിതാക്കളെയാണ് എനിക്ക് ലഭിച്ചത്. ഞാന്‍ അമ്മയായത് അടുത്താണ്. എന്റെ മകളെയും ഇതേ രീതിയില്‍ വളര്‍ത്തണമെന്നാണ് എന്റെ തീരുമാനം. അവള്‍ അവളുടെ വഴികള്‍ കണ്ടെത്തണമെന്നും പറന്നുയരണമെന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം അവള്‍ അത് അര്‍ഹിക്കുന്നു. ഓരോ സ്ത്രീയും അത് അര്‍ഹിക്കുന്നുണ്ട്.'
Courtesy : Humans Of Bombay Facebook page
Content highlights: Solo Traveller