വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ കേരളത്തിലെ പല തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ സാരി ധരിച്ചെത്തണമെന്ന അലിഖിത നിയമം നിലനില്‍ക്കുന്നുണ്ട്. നമ്മുടെ പരമ്പരാഗത വസ്ത്രമെന്ന നിലയിലാണ് സാരി പലര്‍ക്കിടയിലും വലിയ സ്വീകാര്യത നേടിയെടുത്തത്. എന്നാല്‍ സാരി എന്ന വസ്ത്രം ധരിക്കുന്നതിലൂടെയുണ്ടാകാനിടയുളള പ്രായോഗിക ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാണിക്കുകയാണ് മുരളി തുമ്മാരുകുടി.
മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കാം
സാരി ഉടുക്കാത്ത വെള്ളിയാഴ്ച
സ്ത്രീകള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് അവര്‍ സ്വയം തീരുമാനിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. സാരി എന്ന വസ്ത്രത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമുള്ള ആളുമല്ല. എന്നാല്‍ എനിക്ക് പ്രധാനമായ രണ്ടു വിഷയങ്ങളിലേക്ക് ഒരു പ്രശ്‌നമായി സാരി കടന്നു വരുന്നതുകൊണ്ടാണ് ഈ പോസ്റ്റ്.
ഒന്നാമത്തേത് കരിയര്‍ സംബന്ധിച്ച വിഷയമാണ്. കുറച്ചു നാള്‍ മുന്‍പ് കരിയര്‍ കൗണ്‍സിലിങ്ങുമായി ബന്ധപ്പെട്ട് ഒരു എഞ്ചിനീയറിങ്ങ് കോളേജ് അധ്യാപികയുടെ ഫോണ്‍ വന്നു,
'സാര്‍, എനിക്ക് ഈ ജോലി മാറി വേറെ എന്തെങ്കിലും ജോലി വേണം'
'എന്ത് പറ്റി, കുട്ടിക്ക് ടീച്ചിങ്ങ് ഇഷ്ടമല്ലേ ?
'എനിക്ക് നല്ല ഇഷ്ടമാണ് സാര്‍'
'പിന്നെ, കുട്ടികള്‍ക്ക് കുട്ടിയുടെ ടീച്ചിങ്ങ് ഇഷ്ടമല്ലേ'
'അവര്‍ക്കും നല്ല ഇഷ്ടമാണ് സാര്‍'
'പിന്നെന്താണ് പ്രശ്‌നം'.
'സാര്‍, പഠിപ്പിക്കാന്‍ പോകണമെങ്കില്‍ സാരി ഉടുക്കണം. അത് വലിയ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ബസില്‍ കയറി പോകണമെങ്കില്‍.'
സംഗതി സത്യമാണ്. ജോലിക്ക് പോകാനോ ജോലി ചെയ്യാനോ ഒട്ടും സൗകര്യമുള്ള വേഷമല്ല സാരി. ബസില്‍ കയറുന്നത് മാത്രമല്ല, കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ സ്റ്റെപ് കേറുന്നത് തൊട്ട് ഒന്ന് ടോയ്ലറ്റില്‍ പോകണമെങ്കില്‍ പോലും ചുരിദാറും ജീന്‍സുമായി താരതമ്യം ചെയ്താല്‍ വലിയ അസൗകര്യമാണ് സാരി.
രണ്ടാമതായി ഇതില്‍ സുരക്ഷയുടെ പ്രശ്‌നവുമുണ്ട്. കറങ്ങുന്ന എന്തെങ്കിലും വസ്തുക്കളുള്ള ഏത് തൊഴില്‍ സ്ഥലത്തും (മോട്ടോര്‍, ഫാന്‍) സാരി അപകടമുണ്ടാക്കും. ബൈക്കിന്റെ വീലില്‍ സാരി കുടുങ്ങി എത്രയോ സ്ത്രീകള്‍ മരിച്ചിരിക്കുന്നു. കേരളത്തിലേതു പോലെ പൊതുസ്ഥലത്ത് എവിടെയും പട്ടികളും വിജനമായ സ്ഥലത്തും ഇരുട്ടുള്ള ഇടങ്ങളിലും ഒക്കെ ഞെരമ്പു രോഗികളും, നിറഞ്ഞിരിക്കുന്ന ഒരു സംസ്ഥാനത്തില്‍ അവരില്‍ നിന്നും രക്ഷപെട്ട് ഓടേണ്ടി വന്നാല്‍ സാരി വിഘാതമാകുന്നു. അങ്ങനെ തട്ടിത്തടഞ്ഞു വീണ എത്രയോ പേരെ എനിക്ക് നേരിട്ടറിയാം.
എന്നിട്ടും സ്വന്തം ഇഷ്ടത്തില്‍ സാരി ഉടുത്തു കൊണ്ട് പോകുന്നതില്‍ ഒരു തെറ്റുമില്ല. അതൊക്കെ അവരുടെ തീരുമാനം ആണ്. പക്ഷെ കേരളത്തിലെ അനവധി തൊഴിലിടങ്ങളില്‍ സാരി ഇപ്പോഴും നിര്‍ബന്ധിതമായി നിലനില്‍ക്കുന്നു എന്നത് ശരിയല്ല. തുണിക്കടകളിലും പ്രൈവറ്റ് സ്‌കൂളുകളിലും ഒക്കെ സ്‌കൂളുകളിലും അത് പറഞ്ഞ് ചെയ്യിപ്പിക്കുന്ന നിയമമാണെങ്കില്‍ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ അത് അലിഖിത നിയമമാണ്. പുതിയ അധ്യാപകര്‍ സാരിയല്ലാത്ത വസ്ത്രം ധരിച്ചാല്‍ അതിനെതിര് നില്‍ക്കുന്നതും പഴയ തലമുറയിലെ സ്ത്രീകള്‍ തന്നെയാണ് എന്നതാണ് കൂടുതല്‍ വിഷമിപ്പിക്കുന്നത്.
കഷ്ടം എന്തെന്ന് വച്ചാല്‍ മലയാളികള്‍ക്ക് ഈ സാരിയോട് ഒരു പ്രതിപത്തിയും ഉണ്ടാകേണ്ട കാര്യമില്ല. ഇത് നമ്മുടെ പാരമ്പര്യ വേഷമല്ല. നൂറു വര്‍ഷം മുന്‍പ് ഒരാള്‍ കേരളത്തിലൂടെ നടന്നാല്‍ അപൂര്‍വ്വം തൊഴിലിടങ്ങളിലേ സാരി കാണാന്‍ വഴിയുള്ളൂ, ഇരുന്നൂറു വര്‍ഷം മുന്‍പാണെങ്കില്‍ സാരി ഉടുത്ത ഒരാളെപ്പോലും കേരളത്തില്‍ തൊഴിലിടത്തോ പുറത്തോ കാണില്ല. അപ്പോള്‍ ഈ വരത്തന്‍ വസ്ത്രം എന്നാണ് നമുക്ക് പ്രാധാന്യമുള്ളതായത്?. എന്തിനാണ് ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത, ഏറെ അസൗകര്യങ്ങള്‍ ഉള്ള ഈ വസ്ത്രം നമ്മുടെ സ്ത്രീകള്‍ ധരിക്കണം എന്ന് മുതിര്‍ന്ന സ്ത്രീകളും അധികാരം ഉള്ളവരും നിര്‍ബന്ധിക്കുന്നത് ?.
എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നുകൂടി ഉണ്ട്. കേരളത്തിലെ വനിതാ ഐ എ എസ് ഓഫിസര്‍മാരെ ഞാന്‍ കേരളത്തില്‍ ജീന്‍സിട്ട് കണ്ടിട്ടില്ല. ചുരിദാര്‍ തന്നെ അപൂര്‍വ്വമാണ്. വനിതാ കളക്ടര്‍മാര്‍ എന്നും സാരി തന്നെയാണ് കണ്ടിട്ടുള്ളത്. ഐ എ എസിന്റെ ഓള്‍ ഇന്ത്യ യൂണിഫോം അല്ല സാരി. കേരളത്തിന് പുറത്ത് മലയാളി ഐ എ എസ് ഓഫീസര്‍മാരെ ചുരിദാറിലും ഇന്ത്യക്ക് പുറത്ത് ജീന്‍സ് ഇട്ടുമൊക്കെ ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. കേരളത്തില്‍ ഐ എ എസ് വനിതകളുടെ കാര്യത്തില്‍ അങ്ങനെ ഒരു നിയമം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തില്‍ ചീഫ് സെക്രട്ടറിയായി വരെ സ്ത്രീകള്‍ ഉണ്ടായിട്ടുണ്ട്, അപ്പോള്‍ അങ്ങനെ എന്തെങ്കിലും മണ്ടന്‍ നിയമം ഉണ്ടെങ്കില്‍ തന്നെ അതില്‍ മാറ്റം വരുത്താന്‍ അധികാരമുള്ള സ്ഥാനങ്ങളില്‍ അവര്‍ ഇരുന്നിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കണം ജീന്‍സ് ഇട്ട ഒരു സ്ത്രീ കലക്ടറേയും നാം സാധാരണ കാണാത്തത് ?
ഞാന്‍ ഇത് പറയുന്നത് ഒരു മനുഷ്യാവകാശ പ്രശ്‌നമായി മാത്രമല്ല. കേരളത്തിലെ സാഹചര്യത്തില്‍ ഏതൊരു ദുരന്ത സാഹചര്യത്തിലും എത്തിപ്പറ്റേണ്ട ആളാണ് കളക്ടര്‍. കാട്ടാന ഇറങ്ങിയപ്പോള്‍ അതിനെ ചെണ്ട കൊട്ടി ഓടിക്കാന്‍ പോയ ഇന്ത്യയിലെ ഒന്നാമത്തെ വനിതാ ഐ എ എസ് ഓഫിസര്‍ ആയിരുന്ന അന്ന മല്‍ഹോത്രയെ പറ്റി ഞാന്‍ വായിച്ചിട്ടുണ്ട്. പ്രക്ഷുബ്ധമായ ആള്‍ക്കൂട്ടത്തിനിടയിലും കടല്‍ ക്ഷോഭം ഉള്ളിടത്തും വെള്ളം പൊങ്ങുന്ന സ്ഥലത്തും ഒക്കെ ഓടിയെത്തുന്നവര്‍ ആണ് നമ്മുടെ കളക്ടര്‍മാര്‍. രണ്ടായിരത്തി നാലിലെ തമിഴ്നാട്ടില്‍ സുനാമിയില്‍ പെട്ടത് പുരുഷന്മാരുടെ ഇരട്ടി സ്ത്രീകളായിരുന്നു എന്നാണ് കണക്ക്. അതിന് പ്രധാന കാരണം പറഞ്ഞത് സാരിയും ഉടുത്തു നീന്തി രക്ഷപെടാനുള്ള ബുദ്ധിമുട്ടാണ്. തിരയില്‍പ്പെട്ട് മറിഞ്ഞുവീണാല്‍ പിന്നെ കളക്ടറും അല്ലാത്തവരും തമ്മില്‍ വ്യത്യാസമില്ല, നീന്തിക്കയറിയേ പറ്റൂ. സാരി പാര തന്നെയാണ്.
കേരളത്തില്‍ ചില തൊഴിലുകളില്‍ ഉള്ളവര്‍ പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കണമെന്ന നിര്‍ബന്ധബുദ്ധി തീര്‍ച്ചയായും മാറ്റിയെടുക്കണം. ചുരിദാര്‍ ഇട്ടു കോളേജില്‍ പഠിപ്പിക്കുന്നതിലും, ജീന്‍സ് ഇട്ട് കലക്ടറേറ്റില്‍ പോകുന്നതിലും, സ്‌കര്‍ട്ടും ടോപ്പും ഇട്ട് തുണിക്കടയില്‍ ഇരിക്കുന്നതിലും ഒരു കുഴപ്പവുമില്ല, അതാരും നിയന്ത്രിക്കുകയും അരുത്. അവര്‍ അങ്ങനെ ചെയ്താല്‍ ആദ്യത്തെ ഒന്നോ രണ്ടോ ദിവസം ആളുകള്‍ ഒക്കെ അഭിപ്രായം പറഞ്ഞു എന്ന് വരും, പക്ഷെ മൊത്തമായി നമ്മുടെ സ്ത്രീകള്‍ തീരുമാനിച്ചാല്‍ ഒറ്റയടിക്ക് മാറ്റിയെടുക്കാവുന്ന 'പാരമ്പര്യമേ' ഇതിനൊക്കെ ഉള്ളൂ.
ഒരൈഡിയ പറയാം. യു എന്നില്‍ പലയിടത്തും ഞങ്ങള്‍ പ്രയോഗിക്കുന്നതാണ്. ഓരോ വെള്ളിയാഴ്ചകളിലും അവരവരുടെ ദേശീയ വസ്ത്രം ധരിച്ചു വരിക. ഒരു വസ്ത്രവും മറ്റൊന്നിലും നല്ലതോ മാന്യമല്ലാത്തതോ അല്ലെന്നുള്ള കാര്യം ഊട്ടിയുറപ്പിക്കാനാണ് ഇത്. ഇത് നാട്ടിലും ചെയ്യാവുന്നതേ ഉള്ളൂ. അടുത്ത വെള്ളിയാഴ്ച തൊട്ട് എല്ലാ വെള്ളിയാഴ്ചയും സാരി അല്ലാതെ വേറൊരു വേഷമാണ് ധരിക്കാന്‍ പോകുന്നതെന്ന് തീരുമാനിക്കുക. കേരളമാകെ വെള്ളം പൊങ്ങിക്കിടക്കുന്ന ഈ സമയം പോലെ ഇതിന് പറ്റിയ മറ്റൊരു സമയമില്ല. രണ്ടു വെള്ളിയാഴ്ച അടുപ്പിച്ച് പാന്റിലും സ്‌കര്‍ട്ടിലും ചുരിദാറിലും നമ്മുടെ സ്‌കൂള്‍ അധ്യാപകരേയും കലക്ടറേയും കണ്ടുകഴിഞ്ഞാല്‍ പിന്നെ ഈ വേഷവും തൊഴിലും തമ്മിലുള്ള ബന്ധം അങ്ങ് മുറിഞ്ഞു പൊക്കോളും. പിന്നെ സാരി ഉള്‍പ്പടെ ഉള്ള ഏതു വേഷവും സൗകര്യമനുസരിച്ച് എന്ന് വേണമെങ്കിലും ധരിക്കാമല്ലോ.
#Nosareeonfriday
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ ആണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം ആണ്).