മാര്‍ച്ച് വരെ ഞങ്ങള്‍ കൊടും തണുപ്പിന്റെ പിടിയിലായിരുന്നു. താപനില, സോറി തണുപ്പുനില മൈനസ് 27 വരെ താഴ്ന്നു. വസന്തം വരുന്നതും കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. കാരണം ഞങ്ങളുടെ സ്വപ്നദൂരങ്ങളിലൊന്ന് സ്വിറ്റ്‌സര്‍ലാന്റാണ്. സൗകര്യപ്രദമായ മൂന്നു രാവും പകലും കിട്ടിയപ്പോള്‍ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ജര്‍മ്മനിയിലെ റെസിഡന്റ് പെര്‍മിറ്റുള്ള താമസക്കാരായതു കൊണ്ട് വിസയും മറ്റ് നടപടിക്രമങ്ങളും പ്രശ്‌നവുമായിരുന്നില്ല. ഞങ്ങള്‍ സ്വിസ്പാസും എടുത്തിരുന്നു.
ലൊക്കാര്‍ണോ, മൗണ്ട് പിലാത്തിയോസ്, ഇന്റര്‍ലേക്കണ്‍, യുങ്'ാജോക്, ബേണ്‍ എന്നിവിടങ്ങളാണ് ഞങ്ങള്‍ കാണാന്‍ വിചാരിച്ചത്. രാത്രി 10.30 ഓടെയാണ് സൂറിച്ചിലെത്തുന്നത്. പിറ്റേന്ന് കാലത്ത് ലുക്കാര്‍ണെയിലേക്ക് ട്രെയിനില്‍. മൗണ്ട് പിലാത്തിയോസ് ആയിരുന്നു ആദ്യ ലക്ഷ്യം. 'ലെസ് ലഗേജ് മോര്‍ കംഫര്‍ട്ട്' എന്ന മുദ്രാവാക്യം അപ്പോഴാണ് ഓര്‍ത്തത്. ഞങ്ങളുടെ ബാഗ് റെയില്‍വേ സ്‌റ്റേഷനിലെ ലോക്കറില്‍ വെക്കാന്‍ തീരുമാനിച്ചു. ഈ ചെറിയ ലഗേജിനു വേണ്ടി 10 സ്വിസ് ഫ്രാങ്ക് ചെലവാക്കേണ്ടതില്ലെന്ന് ലോക്കര്‍ സൂക്ഷിപ്പുകാരനായ വൃദ്ധനാണ് ഉപദേശിച്ചത്. അദ്ദേഹത്തിന്‍ സൗഹാര്‍ദ പൂര്‍വ്വമായ പെരുമാറ്റവും ഉപദേശവും ഞങ്ങള്‍ക്കിഷ്ടപ്പെട്ടു. സ്വിസ് ബാങ്കിന്റെ വില ഞങ്ങളേക്കാള്‍ നന്നായി ആ മനുഷ്യനറിയാം.
അല്‍പ്പം കഴിഞ്ഞ് ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ നിന്നും റൂട്ട് നമ്പര്‍ 1 ബസ്സ് പിടിക്കണം. കിയന്‍സിലേക്കുള്ള (Knlhro) ബസ്സാണത്. 30 മിനിട്ട് യാത്രയുണ്ട്. 5മിനിട്ടു നടക്കണം മൗണ്ട് പിലാത്തിയസിന്റെ ബേസ് സ്റ്റേഷനിലെത്താന്‍. അവിടെ നിന്ന് ആകാശചാരികളായ ഗൊണ്ടാലകളുണ്ട്. ഞങ്ങള്‍ ടിക്കറ്റെടുത്തു. മേലേക്ക് ഗൊണ്ടോലകളും താഴേക്ക് പല്‍ച്ചക്ര തീവണ്ടിയും തുടര്‍ന്ന് ലൊക്കാര്‍ണോ സിറ്റിയിലേക്ക് ഒരു കപ്പലും. എല്ലാം ചേര്‍ത്താണ് ടിക്കറ്റ്. നേരെ തിരിച്ച് ആദ്യം കപ്പല്‍, പിന്നെ വണ്ടി ഒടുക്കം ഗൊണ്ടോല എന്ന മുറയ്ക്കുള്ള യാത്രയും ഉണ്ട്. ഞങ്ങള്‍ ആദ്യത്തേതാണ് തിരെഞ്ഞടുത്തത്. യാത്ര അവിസ്മരണീയമാണ്. പര്‍വ്വതങ്ങള്‍, ഗ്രാമങ്ങള്‍, നീലനദികള്‍, പച്ചക്കാടുകള്‍ എന്നിവയുടെ ആകാശകാഴ്ച. കേരളത്തില്‍ നിന്നായതു കൊണ്ടാവാം പച്ച എനിക്കൊരു പുതുമായിരുന്നില്ല. പക്ഷേ ലൊക്കാര്‍ണോയുടെ ആകാശകാഴ്ച വിവരിക്കാന്‍ വാക്കുകളില്ല.
ഗൊണ്ടോലയിലിരുന്ന് അരമണിക്കുര്‍ കൊണ്ട് ഫ്രാക്മുന്‍ടേഗ് സ്‌റ്റേഷനിലെത്തി. അവിടെ നിന്ന് കേബിള്‍ കാറിലേക്ക് മാറണം. കുറച്ചു പടങ്ങള്‍ ക്യാമറയിലാക്കിയ ഞങ്ങള്‍ അന്തിച്ചു നിന്നു പോയത് കുട്ടികളുടെ സാഹസിക പ്രകടനം കണ്ടാണ്. കയറിനുമുകളിലൂടെ നടന്ന് അടുത്ത ലക്ഷ്യത്തിലേക്ക് ഊര്‍ന്ന് പറക്കുന്ന കുട്ടികള്‍. ബെല്‍ട്ടുകൊണ്ട് കയറിലിവിരെ ബന്ധിച്ചിട്ടുണ്ടെന്നത്് പിന്നീടാണ് മനസ്സിലായത്.
കേബിള്‍ കാറില്‍ ഞങ്ങള്‍ മൗണ്ട് പിലാത്തിയോസിനു മുകളിലെത്തി. സമുദ്രനിരപ്പില്‍ നിന്ന് 7000 അടി ഉയരത്തില്‍. നീലനദികളും മലനിരകളും തന്നെ കാഴ്ച. കുടമണിയാട്ടി ഒച്ചയുണ്ടാക്കുന്ന പശുക്കൂട്ടങ്ങളേയും കണ്ടു. സ്വിസ് പശുക്കള്‍ പ്രസിദ്ധമാണല്ലോ? പിലാത്തിയോസിനു മുകളിലെത്തുന്നതു വരെ ഉയരങ്ങളിലേക്കാണ് യാത്രയെന്ന് ഓര്‍ത്തതേയില്ല. കേബിള്‍ കാറില്‍ നിന്ന് ഇറങ്ങിയതും ഉയരം കുളിരായി ഞങ്ങളെ തേടിയെത്തി. ജാക്കറ്റുകള്‍ ധരിച്ച് 6 ഡിഗ്രി 'ചൂടിന്റെ തണുപ്പില്‍' ഞങ്ങള്‍ കാഴ്ചകളുടെ അഭൗമ സൗന്ദര്യത്തില്‍ എല്ലാം മറന്നങ്ങിനെ നിന്നു.
പല്‍ചക്രതീവണ്ടിയിലാണ് മടക്കയാത്ര. ലോകത്തിലെ ഏറ്റവും ചെങ്കുത്തായ റെയില്‍പാതകളിലൊന്നാണിത്. 48 ഡിഗ്രി ചെരിവിലേക്കാണ് തീവണ്ടി കയറുന്നതും ഇറങ്ങുന്നതും. 5 തുരങ്കങ്ങള്‍ കാണാം. അല്‍പ്നാഷ് എന്ന സ്‌റ്റേഷന്‍ വരെയാണ് ഇതിന്റെ യാത്ര. സ്ഥലം മനോഹരം അതു കൊണ്ടു തന്നെ യാത്രയും.
ലൊക്കാര്‍ണോ തടാകത്തിലൂടെ കപ്പലിലാണ് തുടര്‍യാത്ര. സ്വിസ് പാസ് ഉള്ളതു കൊണ്ട് ബോട്ട് യാത്ര സൗജന്യമായിരുന്നു. ഒന്നര മണിക്കുര്‍ യാത്ര ശാന്തം സുന്ദരം. റിലാക്‌സ്....
ലൊക്കാര്‍ണോ നഗരത്തിലൂടെ ഐസ്‌ക്രീമും നുണഞ്ഞുള്ള യാത്രയ്ക്കിടയില്‍ ലൊക്കാര്‍ണോ തടാക കാഴ്ചകളും സ്വിസ്ബാങ്ക്, വാച്ഷോറും എന്നിവയും കണ്ടു. പ്രശസ്തമായ ചേപ്പല്‍ പാലത്തിനു മുമ്പിലാണ് ഏറെ നേരം നിന്നു പോയത്. മരം കൊണ്ടു നിര്‍മ്മിച്ച പാലം. ഇരു വശത്തും പൂപ്പാലം. തൊട്ടടുത്ത് ഉയരത്തിലൊരു വാട്ടര്‍ടാങ്ക്, ഈ പാലവും ടാങ്കും ചില ഹിന്ദി സിനിമകളില്‍ നേരത്തെ കണ്ട് പരിചയമുണ്ടായിരുന്നു. 1993 ല്‍ പാലം കത്തിനശിച്ചിരുന്നു. പിന്നീട് പുതുക്കി പണിതാണ്. രാത്രിയിലാണ് പാലത്തിന്റെ കാഴ്ച കൂടുതല്‍ മനോഹരം. പക്ഷേ ഞങ്ങള്‍ക്കല്‍പ്പം ധൃതിയുണ്ടായിരുന്നു. ഇന്റര്‍ലേക്കണ്‍ കൂടി ഞങ്ങളുടെ യാത്രാ പദ്ധതിയിലുണ്ടല്ലോ? മാത്രമല്ല ഇവിടെ രാത്രിയാവാന്‍ 10 മണി വരെ കാത്തിരിക്കണം ഇപ്പോള്‍. ലൊക്കാര്‍ണോ റെയില്‍വേ സ്റ്റേഷനിലെത്തി ഇന്റര്‍ലേക്കണിലേക്കുള്ള വണ്ടി പിടിച്ചു. ഈ യാത്ര മറ്റൊരര്‍ഥത്തില്‍ കൂടി ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ഞങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികമായിരുന്നു അന്ന്.
പത്തു മണിയോടെ പടിഞ്ഞാറന്‍ ഇന്റര്‍ലേക്കണ്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ബുക്കുചെയ്ത ഹോട്ടല്‍ റെയില്‍വേസ്‌റ്റേഷനടുത്തായതിനാല്‍ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടിയില്ല. പിറ്റേന്ന് കാലത്തായിരുന്നു യുങ്'ോയ്ഷ്‌ലേക്കുള്ള യാത്ര. ആദ്യം കിഴക്കന്‍ ഇന്‍ര്‍ലേക്കണിലെത്തണം. സ്വിസ് പാസുമായുള്ള സൗജന്യയാത്ര ലോറ്റര്‍ബേനന്‍ വരെയെ പറ്റു. തുടര്‍ന്നങ്ങോട്ട് 50 ശതമാനമേ സൗജന്യമുള്ളൂ. ലോറ്റര്‍ബേനനില്‍ നിന്ന് ആദ്യം പിടിച്ച തീവണ്ടിയുടെ പേര് വെങേര്‍നല്‍പാന്‍ എന്നായിരുന്നു. ഒരു മെല്ലെപ്പോക്കു വണ്ടിയാണിത്. ക്ലെയ്‌ഷെ്‌യ്‌സ്ഗ് വരെ അതില്‍ പോയി. അവിടെ നിന്ന് യുങ്'ാജോക് വണ്ടിയിലേക്ക് മാറി കയറണം. യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്ന ഈ ട്രെയിനും പല്‍ചക്ര വണ്ടിയാണ്. ഉയരങ്ങളിലേക്ക് മെല്ലെ മെല്ലെ പിടിച്ചു കയറുന്നു. കാഴ്ചകള്‍ നയനസുന്ദരം. കണ്ടുതീര്‍ക്കാന്‍ ഇഷ്ടം പോലെ സമയം. കൂടുതല്‍ കാണാനുള്ളിടത്ത് വണ്ടി നിര്‍ത്തിയിടും. ഐസ്മീര്‍ സ്റ്റേഷനിലാണ് ആദ്യം നിര്‍ത്തിയത്. ഐസ്മീര്‍ എന്നാല്‍ ഹിമസമുദ്രം. 3160 മീറ്റര്‍ ഉയരത്തിലാണത്. ഐഗര്‍വാന്റ് സ്റ്റേഷനിലും വണ്ടി നിര്‍ത്തി.
ഒടുക്കം യുങ്'ായിലെ ഭുഗര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. റെയില്‍വേ സ്്‌റ്റേഷനിലെ ബഹുനില മന്ദിരങ്ങള്‍ വിശ്രമമുറികള്‍, കോഫിഷോപ്പ്, സുവനീര്‍ഷോപ്പ് ഹോട്ടലുകള്‍ അങ്ങിനെ പല തട്ടുകളിലായി പലതരം കെട്ടിടങ്ങള്‍. ഐസ് പാലസിലേക്കുള്ള വഴി ഒരു വശത്ത്. മറുവശം തുറക്കുന്നത് വിശാലമായ അലീഷ് ഹിമപീഠഭുമിയിലേക്ക്. അതു നയിക്കുന്നത് സ്പിങ്സ് ടണലിലേക്ക്. അതൊരു ലിഫ്റ്റിലെത്തുന്നു. 100 മീറ്റര്‍ ഉയരത്തിലുള്ള നിരീക്ഷണ മണ്ഡപത്തിലേക്കാണ് ലിഫ്റ്റ് നമ്മെ കൊണ്ടു പോകുന്നത്. ഞങ്ങള്‍ ആദ്യം ചെയ്തത് ഒരു ദീര്‍ഘശ്വാസമെടുക്കുകയായിരുന്നു. ഉയരത്തിലെത്തിയതിന്റെ അസ്വസ്ഥതകള്‍. മെല്ലെ നടന്ന് കാഴ്ചകള്‍ സ്വന്തമാക്കുമ്പോള്‍ തണുപ്പ് വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു. തണുപ്പുനില മൈനസ് 2 ആയിരുന്നു അന്ന്.
ഞങ്ങള്‍ ഹിമപീഠഭുമിയിലേക്ക് പ്രവേശിച്ചു. ആ കാഴ്ച വിവരണാതീതമാണ്. മത്സരിച്ച് പടമെടുത്താണ് ആവേശം തണുപ്പിച്ചത്. ഹിന്ദി സംസാരിക്കുന്ന ഒരു പാട്‌പേരെ അവിടെ കണ്ടു. ഹിന്ദി സിനിമകളാണ് ഇവിടേയ്ക്ക് ഇത്രയും ഇന്ത്യന്‍ സന്ദര്‍ശകരെ കൊണ്ടു വന്നത്. കയ്യുറകള്‍ ധരിക്കാത്തതിനാല്‍ ഏറെ നേരം അവിടെ നില്‍ക്കുക ബുദ്ധിമുട്ടായിരുന്നു. കൈ വേദനിക്കാന്‍ തുടങ്ങി.
ഐസ്് കൊട്ടാരമായിരുന്നു മറ്റൊരാകര്‍ഷണം. മൃഗങ്ങളുടെയും പക്ഷികളുടെയും ഐസ് രുപങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു ഹിമഗുഹയാണത്. ഐസില്‍ പൊതിഞ്ഞ് ഐസുമൃഗങ്ങളെ കണ്ട് ഐസിലൂടൊരു യാത്ര. 'ഹോ എഴുതുമ്പോള്‍ തന്നെ തണുക്കുന്നു.' നീരീക്ഷണ ഗോപുരത്തിലായിരുന്നു പിന്നീട് പോയത്. ചുറ്റും ഐസിന്റെ കടല്‍ തന്നെ അവിടെയും. ധവളസമുദ്രം. ഇടയ്ക്ക് പറന്നെത്തുന്ന കറുത്ത പക്ഷികള്‍ മാത്രമാണ് വര്‍ണവ്യത്യാസമേകുന്നത്. ആരാധനയോടെയേ ആ കാഴ്ചകള്‍ക്കു മുമ്പില്‍ നില്‍ക്കാനാവൂ.
പിറ്റേ ദിവസം ബേണിലേക്കായിരുന്നു യാത്ര. സ്വിറ്റ്‌സര്‍ലാന്റിന്റെ തലസ്ഥാന നഗരി. ലൊക്കാര്‍ണോയും ഇന്റര്‍ലേക്കണും കണ്ടതു കൊണ്ടാവാം ബേണ്‍, കാഴ്ചകളുടെ ഹരം പകര്‍ന്നില്ല. ഇവിടെ പാര്‍ലമെന്‍ുണ്ട്. ഐന്‍സ്റ്റീന്റെ വീടുണ്ട്. ജ്യോതിശാസ്ത്ര ഘടികാരമുണ്ട്. ഇതെല്ലാം കണ്ടു. ഐന്‍സ്റ്റീന്‍ ഹൗസില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം അനാവരണം ചെയ്യുന്ന വീഡിയോ പ്രദര്‍ശനവും. ആ മഹാ ശാസ്ത്രജ്ഞന്റെ ഓര്‍മ്മകള്‍ കുടി സ്വന്തമാക്കുമ്പോഴേ ഈ യാത്ര പൂര്‍ത്തിയാവുന്നുള്ളു.