ഒറ്റനോട്ടത്തില്‍ ഏതോ കോളജിനോടു ചേര്‍ന്നുള്ളൊരു ബസ്‌റ്റോപ്പാണെന്നു തോന്നിപ്പിക്കുന്ന ഈ ചുമര്‍ ഇന്ത്യയുടെ അഭിമാന പൈതൃകങ്ങളിലൊന്നായ ചാര്‍മിനാറിന്റെതാണ്. വന്നുപോയവരില്‍ പലരും കൈയില്‍ കിട്ടിയതെന്തോ അതുകൊണ്ട് തങ്ങളുടെ ഊരും പേരും പ്രണയവും കോറിയിട്ട് കടന്നു പോയപ്പോള്‍ ഈ ചുമരിങ്ങനെ കിടന്നു, കാലങ്ങളോളം. ശൗചാലയം മുതല്‍ ചരിത്രസ്മാരകം വരെ എല്ലാ ചുമരുകളുടെയും വിധി ഇതുതന്നെയാണ് നമ്മുടെ രാജ്യത്ത്. ക്ലാസ്മുറികളില്‍ തുടങ്ങുന്ന ഈ ശീലം ഒരു തരം മനോവൈകല്യമാണെന്നും കരുതപ്പെടുന്നുണ്ട്.
പല ഭാഷകള്‍ക്കിടയില്‍ നമ്മുടെ മലയാളവും കാണാം ചുമരില്‍. പേരെഴുതിയിട്ട് കടന്നുപോവുന്നവര്‍ എന്തെങ്കിലും തരത്തിലുള്ള ആത്മഹര്‍ഷം അനുഭവിച്ചിട്ടുണ്ടാവാം. പക്ഷേ പിന്നാലെ വന്നവര്‍ക്ക് എന്തെല്ലാം അസ്വസ്ഥതകളാണ് ഈ ചുമര്‍ക്കാഴ്ച സമ്മാനിച്ചിട്ടുണ്ടാവുക എന്നറിയില്ല. പൈതൃകങ്ങളെ പൊന്നുപോലെ സൂക്ഷിക്കുന്ന വിദേശികള്‍ക്ക് പ്രത്യേകിച്ചും. ചുമരില്‍ വരയ്ക്കുന്നതിനിടെ സുരക്ഷാ ജീവനക്കാര്‍ കയ്യോടെ പിടികൂടിയ പയ്യനെ ഏത്തമിടീക്കുന്നതാണ് ചിത്രത്തില്‍.