തൃശ്ശൂർ: സുനീഷും ശബരിരാജും അനുമോദും ഡിപിൻ ദിനേശനുമെല്ലാം ഇപ്പോൾ ലെവിഫെരിറ്റും ഒാങ് കിയാൻ മിങ്ങും കാതറിൻ ചെങ് ലിയും ലോലപാലറ്റുമൊക്കെയാണ്. ഫെയ്സ്ബുക്കിലെ സുഹൃത്തുക്കളുടെ പേരിനുപകരം വിദേശികളുടെ പേരും വിവരങ്ങളും. എന്താണ് സംഭവമെന്ന് അന്വേഷിക്കുന്പോൾ ഫെയ്സ്ബുക്ക് അക്കൗണ്ടും പാസ്‍വേഡും മാറിയിരിക്കും.
സ്വന്തം അക്കൗണ്ട് ആരാണ് ഉപയോഗിക്കുന്നതെന്നുപോലും പിടികിട്ടില്ല. ചിലരുടെ പേരുമാത്രം മാറിയപ്പോൾ മറ്റുചിലതിൽ ചിത്രങ്ങളും അപരന്മാർ മാറ്റി. ഫെയ്സ്ബുക്കിലെ അപരന്മാരായ വിദേശികൾ ഇപ്പോൾ ഇവരുടെയെല്ലാം മ്യൂച്ചൽഫ്രണ്ട്സിനും തലവേദനയാണ്. ഒരു അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് കടക്കുന്ന ഓട്ടോമാറ്റഡ് പ്രോഗ്രാമിലൂടെയുള്ള ഹാക്കിങ്ങ് പരാതികൾ കൂടുകയാണ്.
അന്വേഷണത്തിൽ ഐ.പി. അഡ്രസ് കൂടുതലും നൈജീരിയപോലുള്ള രാജ്യങ്ങളിൽ നിന്നാണെന്ന് തൃശ്ശൂർ സൈബർസെൽ ഉദ്യോഗസ്ഥൻ ടി.ഡി. ഫീസ്റ്റോ പറഞ്ഞു. ഫെയ്സ്ബുക്കിന് പരാതി അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. 90 ശതമാനം പരാതികളിലും സുരക്ഷിതമല്ലാത്ത പാസ്‍വേഡുകളാണ് ഹാക്കിങ്ങിനുകാരണം. പാസ്‌വേഡ് അക്കങ്ങളും ചിഹ്നങ്ങളും ഉൾപ്പെടുത്തി ശക്തമാക്കുകയാണ് ഇതിനുള്ള പരിഹാരം. ഫെയ്സ്ബുക്ക് ലോഗിൻ ഐ.ഡി. ഉപയോഗിച്ച് ലോഗിൻ ചെയ്തിട്ടുള്ള മറ്റുസേവനങ്ങളിലേക്കും ആക്സസ് ടോക്കൻ മുഖേന ഹാക്കർമാർക്ക് കടന്നുകയറാം.
ലോഗിൻ എവിടെനിന്ന്
ഫെയ്സ്ബുക്ക് അക്കൗണ്ട് ഏതെല്ലാം ഉപകരണങ്ങളിൽ ലോഗിൻ ആണെന്ന് പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാണ്. സെറ്റിങ്‌സിൽനിന്ന് സെക്യൂരിറ്റി ആൻഡ് ലോഗിൻ ടാബ് ക്ലിക്ക് ചെയ്താൽ ഏതെല്ലാം ഉപകരണങ്ങളിൽ ലോഗിൻ ചെയ്തിട്ടുണ്ട് എന്നറിയാം. പരിചിതമല്ലാത്ത ഉപകരണങ്ങളിൽനിന്നുമുള്ള സൈൻ ഇൻ ശ്രദ്ധയിൽപ്പെട്ടാൽ അതിനുനേരെ വലതുഭാഗത്ത് കാണുന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ലോഗൗട്ട് ചെയ്യുക. അപരിചിതമായ ഇടങ്ങളിൽനിന്നുള്ള ലോഗിൻ സംബന്ധിച്ച അറിയിപ്പുലഭിക്കുന്നതിനും സംവിധാനവുമുണ്ട്. അത് ഓണാക്കിവെച്ചാൽ ഭാവിയിൽ വിവരങ്ങൾ നോട്ടിഫിക്കേഷനായി ലഭിക്കും.
ഫെയ്സ്ബുക്കിൽ ഒാരോ തവണയും ലോഗിൻ ചെയ്ത് കയറുന്നതാണ് സുരക്ഷിതം. ഒരു ആപ്പിലേക്ക് ലോഗിൻ ചെയ്യാൻ, അല്ലെങ്കിൽ സേവനം എടുക്കുമ്പോൾ ഡിഫാൾട്ടായി ഫെയ്സ്ബുക്ക് ലോഗിൻ ഉപയോഗിക്കരുത്. ഹാക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പായാൽ പോലീസിൽ പരാതിപ്പെടണം.
Content Highlights: Facebook account hijacking, Hacking, cyber attack, victims in kerala thrissur