ഫ്രഞ്ച് ഓപ്പണ്‍: തീമിന് മുന്നില്‍ അടിതെറ്റി ദ്യോകോ


1 min read
Read later
Print
Share

ദ്യോകോവിച്ചിനെതിരെ തീമിന്റെ ആദ്യ വിജയമാണിത്.

പാരിസ്: കളിമണ്‍ കോര്‍ട്ടില്‍ നൊവാക് ദ്യോകോവിച്ചിന് അടിതെറ്റി. ഫ്രഞ്ച് ഓപ്പൺ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീമാണ് നിലവിലെ ചാമ്പ്യനായ ദ്യോകോവിച്ചിനെ അട്ടിമറിച്ചത്. മൂന്നു സെറ്റിനുള്ളില്‍ തന്നെ മത്സരം അവസാനിച്ചു.

പവര്‍ഫുള്‍ ഹിറ്റുമായി കോര്‍ട്ട് നിറഞ്ഞു കളിച്ച തീം ആദ്യ സെറ്റ് ടൈബ്രേക്കറിനൊടുവിലാണ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ മൂന്നു ഗെയിം മാത്രം ദ്യോകോവിച്ചിന് വിട്ടുകൊടുത്ത തീം മൂന്നാം സെറ്റില്‍ 6-0ത്തിന് വിജയം പിടിച്ചെടുത്തു. സ്‌കോര്‍: 7-6(7-5),6-3,6-0.

രണ്ടാം സീഡായ ദ്യോകോവിച്ചിനെതിരെ തീമിന്റെ ആദ്യ വിജയമാണിത്. സെമിയില്‍ കളിമണ്‍ കോര്‍ട്ടിലെ ആശാന്‍ റാഫേല്‍ നഡാലാണ് തീമിന്റെ എതിരാളി. സ്പാനിഷുകാരനായ പാബ്ലൊ കരേനൊ ബുസ്റ്റ ഉദരവേദനയെത്തുടര്‍ന്ന് പിന്മാറിയതോടെ നഡാല്‍ സെമിയിലേക്ക് മുന്നേറുകയായിരുന്നു. 6-2,2-0ത്തിന് നഡാല്‍ മുന്നിട്ടു നില്‍ക്കെയാണ് ബുസ്റ്റ പിന്മാറിയത്.

നാലാം സീഡായ നഡാല്‍ റോളണ്ട് ഗാരോസില്‍ പത്താം കിരീടം ലക്ഷ്യമിട്ടാണ് കളിക്കുന്നത്. ഓപ്പണ്‍ എറയില്‍ ഒരു ഗ്രാന്‍സ്ലാമിന്റെ സിംഗിള്‍സ് സെമിഫൈനലില്‍ പത്താം തവണയെത്തുന്ന അഞ്ചാമത്തെ താരമെന്ന റെക്കോര്‍ഡും നഡാല്‍ നേടി.

2016ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടി 1969ന് ശേഷം ഒരു സീസണില്‍ തന്നെ നാല് ഗ്രാന്‍സ്ലാം നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ദ്യോകോവിച്ച് സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ട് ദ്യോകോവിച്ചിന് കിരീടം നേടാനായിട്ടില്ല. അതിന് ശേഷം വിംബിള്‍ഡണിന്റെ മൂന്നാം റൗണ്ടിലും യു.എസ് ഓപ്പണിന്റെ ഫൈനലിലും ദ്യോകോ തോറ്റു. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ യാത്ര രണ്ടാം റൗണ്ടിലും അവസാനിച്ചു. കൂടാതെ 2005ലെ യു.എസ് ഓപ്പണിന് ശേഷം ഗ്രാന്‍ഡ്സ്ലാമില്‍ ഒരു ഗെയിം പോലും നേടാതെ ദ്യോകോവിച്ചിന് ഒരു സെറ്റ് നഷ്ടപ്പെടുന്നത് ആദ്യമായാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram