ഇസ്‌ലാമബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ പുകഴ്ത്തി മുൻ പാകിസ്താൻ സ്പിന്നർ സഖ്‌ലെയ്ൻ മുഷ്താഖ്.
ബി.സി.സി.ഐ പ്രസിഡന്റെന്ന നിലയിൽ ഗാംഗുലി മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് പറഞ്ഞ സഖ്‌ലെയ്ൻ, വർഷങ്ങൾക്കു മുമ്പ് അദ്ദേഹം തന്റെ ഹൃദയത്തിൽ ഇടംനേടിയ കഥയും വെളിപ്പെടുത്തി. കരിയറിനിടെ അദ്ദേഹത്തിന്റെ മാന്യവും മനുഷ്യത്വപരവുമായ പെരുമാറ്റത്തിന് താൽ പലപ്പോഴും സാക്ഷിയായിട്ടുണ്ടെന്നും സഖ്‌ലെയ്ൻ കൂട്ടിച്ചേർത്തു.
''2005-06 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടയിലായിരുന്നു ആ സംഭവം. അന്ന് ഞാൻ സസെക്‌സിനു വേണ്ടി കളിക്കുകയാണ്. ഇന്ത്യയ്ക്ക് അപ്പോൾ സസെക്‌സുമായി ത്രിദിന മത്സരമുണ്ടായിരുന്നു. എന്നാൽ ഗാംഗുലി ആ മത്സരത്തിൽ കളിച്ചിരുന്നില്ല. കാൽമുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞ് 36-37 ആഴ്ചകളോളം കട്ടിലിൽ തന്നെയായിരുന്ന ഞാൻ ഒരു തിരിച്ചുവരവിന് ശ്രമിക്കുന്ന സമയമായിരുന്നു അത്. ഞാനാകെ മടുപ്പിലും വിഷാദത്തിലുമായിരുന്നു. ഗാംഗുലി അന്ന് ആ മത്സരം കാണാനെത്തിയിരുന്നു. സസെക്‌സ് ബാറ്റു ചെയ്യുമ്പോൾ ബാൽക്കണിയിലിരുന്ന് അദ്ദേഹം എന്നെ കണ്ടിരുന്നു, എന്നാൽ ഞാൻ അദ്ദേഹത്തെ കണ്ടിരുന്നില്ല. ഇടയ്ക്ക് ഡ്രസിങ് റൂമിലേക്കു വന്ന ഗാംഗുലി എനിക്കൊപ്പം കാപ്പി കുടിച്ചു. എന്റെ പരുക്ക്, ജീവിതം, കുടുംബം എന്നിവയെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞു. അദ്ദേഹം 40 മിനിറ്റോളം എന്റെ കൂടെയിരുന്നു സംസാരിച്ചു. എന്റെ ഹൃദയവും കീഴടക്കിയാണ് തിരികെ പോയത്'', സഖ്ലെയ്ൻ കൂട്ടിച്ചേർത്തു.
Content Highlights: Sourav Ganguly Won My Heart In 40 Minutes Reveals Former Pakistan Spinner