ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഇറ്റലി സെമി ഫൈനലില്‍


3 min read
Read later
Print
Share

ഇറ്റലിയ്ക്കായി നിക്കോളോ ബരെല്ല, ലോറന്‍സോ ഇന്‍സീനി എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ പെനാല്‍ട്ടിയിലൂടെ റൊമേലു ലുക്കാക്കു ബെല്‍ജിയത്തിനായി ഗോള്‍ നേടി

Photo: twitter.com|EURO2020

മ്യൂണിക്ക്: ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ കീഴടക്കി ഇറ്റലി യൂറോ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് അസൂറിപ്പട ബെല്‍ജിയത്തെ കീഴടക്കിയത്. ഇറ്റലിയ്ക്കായി നിക്കോളോ ബരെല്ല, ലോറന്‍സോ ഇന്‍സീനി എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ പെനാല്‍ട്ടിയിലൂടെ റൊമേലു ലുക്കാക്കു ബെല്‍ജിയത്തിനായി ആശ്വാസ ഗോള്‍ നേടി. ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഈ വിജയത്തോടെ തുടര്‍ച്ചയായ 32 മത്സരങ്ങള്‍ ഇറ്റലി പരാജയമറിയാതെ പൂര്‍ത്തിയാക്കി. മാന്‍ചീനിയുടെ കീഴില്‍ അദ്ഭുതക്കുതിപ്പ് തുടരുന്ന ഇറ്റലി സെമിഫൈനലില്‍ സ്‌പെയിനിനെ നേരിടും. ബെല്‍ജിയം തുടര്‍ച്ചയായ രണ്ടാം തവണയും യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നും പുറത്തായി. 2016 യൂറോ കപ്പിലും ചുവന്ന ചെകുത്താന്മാര്‍ സെമി കാണാതെ പുറത്തായിരുന്നു. കഴിഞ്ഞ തവണ ഇറ്റലിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.

മത്സരത്തിന്റെ ആദ്യ മിനിട്ടുകളില്‍ തന്നെ ബെല്‍ജിയവും ഇറ്റലിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇറ്റലിയും ബെല്‍ജിയവും മികച്ച പ്രകടനം പുറത്തെടുത്തു. 13-ാം മിനിട്ടില്‍ ബൊനൂച്ചിയിലിലൂടെ ഇറ്റലി ഗോള്‍ നേടിയെങ്കിലും വാറിലൂടെ റഫറി ഓഫ്‌സൈഡ് വിളിച്ചു.

16-ാം മിനിട്ടില്‍ ബെല്‍ജിയത്തിന്റെ ടിലമെന്‍സിന്റെ ലോങ്‌റേഞ്ചര്‍ ഇറ്റാലിയന്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 21-ാം മിനിട്ടില്‍ ബെല്‍ജിയത്തിന്റെ കെവിന്‍ ഡിബ്രുയിനെയുടെ ഗോളെന്നുറച്ച അത്യുഗ്രന്‍ ലോങ്‌റേഞ്ചര്‍ അവിശ്വസനീയമായി ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡോണറുമ്മ തട്ടിയകറ്റി. 26-ാം മിനിട്ടില്‍ റൊമേലു ലുക്കാക്കുവിന്റെ മികച്ച ഗ്രൗണ്ടറും ഡോണറുമ്മ തട്ടിയകറ്റി ഇറ്റലിയുടെ രക്ഷകനായി.

27-ാം മിനിട്ടില്‍ ഇറ്റലിയുടെ ഇന്‍സീനിയുടെ വളഞ്ഞ ലോങ്‌റേഞ്ചര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. എന്നാല്‍ 31-ാം മിനിട്ടില്‍ ഇറ്റലി മത്സരത്തില്‍ ലീഡെടുത്തു. മധ്യനിര താരം നിക്കോളോ ബരെല്ലയാണ് അസൂറികള്‍ക്കായി ഗോള്‍ നേടിയത്.

ബെല്‍ജിയം പ്രതിരോധം വരുത്തിയ ചെറിയ പിഴവില്‍ നിന്നും പന്ത് കണ്ടെത്തിയ വെറാട്ടി ബെരല്ലയ്ക്ക് പാസ് നല്‍കി. പാസ് സ്വീകരിച്ച താരം രണ്ട് ബെല്‍ജിയം പ്രതിരോധതാരങ്ങളെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഗോള്‍കീപ്പര്‍ കുര്‍ട്വയ്ക്ക് ഒരു സാധ്യതയും നല്‍കാതെ പന്ത് സെക്കന്‍ഡ് പോസ്റ്റിലിടിച്ച് വലയിലെത്തി. ഇതോടെ ഇറ്റലിയുടെ ആത്മവിശ്വാസം വര്‍ധിച്ചു. യൂറോ കപ്പിലെ ബരെല്ലയുടെ ആദ്യ ഗോളാണിത്.

40-ാം മിനിട്ടില്‍ ഇറ്റലിയുടെ കിയേസയുടെ ലോങ്‌റേഞ്ചര്‍ ബെല്‍ജിയം പോസ്റ്റിന് തൊട്ടരികിലൂടെ കടന്നുപോയി. ഗോള്‍ വീണതോടെ ബെല്‍ജിയം ആക്രമണം ശക്തമാക്കിയെങ്കിലും ഇറ്റാലിയന്‍ പ്രതിരോധത്തെ കീഴ്‌പ്പെടുത്താന്‍ സാധിച്ചില്ല. 44-ാം മിനിട്ടില്‍ ഇറ്റലി ലീഡുയര്‍ത്തി. ഇത്തവണ ലോറന്‍സോ ഇന്‍സീനിയാണ് അസൂറികള്‍ക്കായി ഗോള്‍ നേടിയത്.

പന്തുമായി ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും ഒറ്റയ്ക്ക് മുന്നേറിയ ഇന്‍സീനി തകര്‍പ്പന്‍ ലോങ്‌റേഞ്ചറിലൂടെ പന്ത് വലയിലെത്തിച്ചു. ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്. ഇതോടെ ഇറ്റലി 2-0 ന് മുന്നിലെത്തി.

എന്നാല്‍ ഇറ്റലിയുടെ സന്തോഷത്തിന് അടുത്ത മിനിട്ടില്‍ തന്നെ ബെല്‍ജിയം തിരിച്ചടി നല്‍കി. 45-ാം മിനിട്ടില്‍ ബെല്‍ജിയം മുന്നേറ്റതാരം ഡോകുവിനെ ഡി ലോറന്‍സോ ഇറ്റാലിയന്‍ ബോക്‌സില്‍ വെച്ചു വീഴ്ത്തിയതിന് ബെല്‍ജിയത്തിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു.

കിക്കെടുത്ത സൂപ്പര്‍ താരം റൊമേലു ലുക്കാക്കു പന്ത് അനായാസം വലയിലെത്തിച്ച് ബെല്‍ജിയത്തിനായി അക്കൗണ്ട് തുറന്നു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു. ആദ്യ പകുതിയില്‍ ഇറ്റലി 2-1 എന്ന സ്‌കോറിന് ലീഡെടുത്തു.

രണ്ടാം പകുതിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. സമനില ഗോള്‍ നേടാനായി ബെല്‍ജിയം അതിവേഗത്തിലുള്ള നീക്കങ്ങള്‍ നടത്തി. എന്നാല്‍ സ്‌ട്രൈക്കര്‍ ലുക്കാക്കുവിലേക്ക് പന്തെത്തിക്കുന്നതില്‍ മധ്യനിര പരാജയപ്പെട്ടു. 61-ാം മിനിട്ടില്‍ ലുക്കാക്കു സുവര്‍ണാവസരം പാഴാക്കി. ഡിബ്രുയിനെയുടെ പാസില്‍ ഗോള്‍കീപ്പര്‍ പോലും കൃത്യമായി ഇല്ലാതിരുന്ന ഇറ്റാലിയന്‍ പോസ്റ്റിലേക്ക് ഗോളടിക്കാന്‍ താരത്തിന് അവസരം ലഭിച്ചു. എന്നിട്ടും ഓപ്പണ്‍ പോസ്റ്റിലേക്ക് പന്ത് അടിച്ചുകയറ്റാന്‍ ലുക്കാക്കുവിന് സാധിച്ചില്ല. താരത്തിന്റെ ദുര്‍ബലമായ ടച്ച് സ്പിനാസോളയുടെ കാലില്‍ തട്ടി പുറത്തേക്ക് പോയി.

65-ാം മിനിട്ടില്‍ സ്പിനാസോളയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പോയി. 68-ാം മിനിട്ടില്‍ ഇന്‍സീനിയയുടെ ലോങ്‌റേഞ്ചര്‍ കുര്‍ട്വ തട്ടിയകറ്റി. 70-ാം മിനിട്ടില്‍ തുറന്ന പോസ്റ്റിലേക്ക് ഗോളടിക്കാനുള്ള സുവര്‍ണാവസരം ലുക്കാക്കുവിന് ലഭിച്ചെങ്കിലും താരത്തിന് പന്ത് ഹെഡ് ചെയ്യാന്‍ പോലും സാധിച്ചില്ല. പിന്നാലെ വന്ന ഹസാര്‍ഡിനും പന്ത് പിടിച്ചടക്കാന്‍ സാധിച്ചില്ല. 78-ാം മിനിട്ടില്‍ സ്പിനാസോള കാലിന് പരിക്കേറ്റ് പുറത്തായത് അസൂറികള്‍ക്ക് തിരിച്ചടിയായി.

84-ാം മിനിട്ടില്‍ മിന്നല്‍ വേഗത്തിലൂടെ ഇറ്റാലിയന്‍ ബോക്‌സിനകത്തേക്ക് കയറി പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് ഷോട്ടുതിര്‍ത്തെങ്കിലും ഡോക്കുവിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 90-ാം മിനിട്ടില്‍ ബോക്‌സിന് പുറത്തുനിന്നും ബെല്‍ജിയത്തിന് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ അത് ഗോളാക്കി മാറ്റാന്‍ ടീമിന് സാധിച്ചില്ല. അവസാന മിനിട്ടുകളില്‍ സമനില ഗോള്‍ നേടാന്‍ ആഞ്ഞുശ്രമിച്ചെങ്കിലും ബെല്‍ജിയം മുന്നേറ്റനിരയെ അസൂറികള്‍ സമര്‍ത്ഥമായി തന്നെ നേരിട്ടു. അര്‍ഹിച്ച വിജയം സ്വന്തമാക്കി കെല്ലിനിയും സംഘവും സെമി ഫൈനലിലേക്ക് കുതിക്കുകയും ചെയ്തു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Belgium vs Italy Euro 2020 quarterfinal

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram