മൻപ്രീത് സിങ്
ടോക്യോ: 41 വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക് ഒളിമ്പിക് ഹോക്കി മെഡല്‍ എത്തിയതോടെ രാജ്യ മുഴുവന്‍ സന്തോഷത്തിലാണ്. ഈ നേട്ടത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യന്‍ ഹോക്കി ടീം നായകനായ മന്‍പ്രീത് സിങ്ങാണ്.
മത്സരത്തിനുശേഷം മന്‍പ്രീത് ഈ വിജയം ഇന്ത്യയിലെ കോവിഡ് പോരാളികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞു. മത്സരശേഷം സംസാരിക്കുമ്പോള്‍ മന്‍പ്രീത് വികാരാധീനനായി.
' ഈ സമയം എന്ത് പറയണമെന്ന് എനിക്കറിയില്ല. ഇതെല്ലാം സ്വപ്നം പോലെ തോന്നുന്നു. ഞങ്ങള്‍ ഈ മെഡലിന് അര്‍ഹരാണ്. അത്രയും കഠിനാധ്വാനം ഞങ്ങള്‍ ഇക്കാലയളവില്‍ ചെയ്തു. മത്സരത്തില്‍ 3-1 ന് പിന്നിട്ട് നിന്നപ്പോഴും തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ 15 മാസങ്ങള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും പരീക്ഷണ കാലഘട്ടമായിരുന്നു. പല താരങ്ങള്‍ക്കും കോവിഡ് പിടിപെട്ടു. എന്നിട്ടും ഞങ്ങള്‍ തളര്‍ന്നില്ല. ഈ വിജയം ഞങ്ങള്‍ കോവിഡിനെതിരേ പൊരുതുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി സമര്‍പ്പിക്കുന്നു. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല' - ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
വെങ്കല മെഡലിനായുള്ള ആവേശകരമായ മത്സരത്തില്‍ നാലിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ ജര്‍മനിയെ കീഴടക്കി വിജയം സ്വന്തമാക്കിയത്. മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളും മുന്നേറ്റതാരം സിമ്രാന്‍ജീത്ത് കൗറിന്റെ പ്രകടനവുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
Content Highlights: We fought and never gave up; dedicate to covid warriors