Photo: PTI
ടോക്യോ: വെങ്കല മെഡലിനായുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി. മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മെഡല്‍ നേടുക എന്ന ഉറച്ച ലക്ഷ്യത്തോടെ കളിക്കാനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ ബ്രിട്ടനെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്.
ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി.
ഇന്ത്യന്‍ പുരുഷ ടീമിന് പിന്നാലെ വെങ്കലമെഡല്‍ സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യൻ വനിതകൾ അവിശ്വസനീമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു.
മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ബ്രിട്ടന്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. ആദ്യ മിനിട്ടില്‍ തന്നെ പെനാല്‍ട്ടി കോര്‍ണര്‍ നേടിയെടുക്കാന്‍ ബ്രിട്ടന് സാധിച്ചു. പിന്നാലെ ഗോളെന്നുറച്ച ഒരു ഷോട്ടുതിര്‍ത്തെങ്കിലും ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സവിത അത് വിഫലമാക്കി.
പിന്നാലെ നിരവധി ആക്രമണങ്ങള്‍ ആദ്യ ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ നടത്തിയെങ്കിലും സവിതയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിരോധം ആ ശ്രമങ്ങളെയെല്ലാം ഇല്ലാതാക്കി. ആദ്യ ക്വാര്‍ട്ടറില്‍ ബ്രിട്ടന് രണ്ട് പെനാല്‍ട്ടി കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ഒന്നു പോലും നേടിയെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.
രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ബ്രിട്ടന്‍ മത്സരത്തില്‍ ലീഡെടുത്തു. 16-ാം മിനിട്ടില്‍ സിയാന്‍ റായെറാണ് സ്‌കോര്‍ ചെയ്തത്. റായറിന്റെ ക്രോസ് ഇന്ത്യന്‍ പ്രതിരോധതാരം സുശീല ചാനുവിന്റെ ഹോക്കി സ്റ്റിക്കില്‍ തട്ടി പോസ്റ്റില്‍ കയറുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ ഇന്ത്യന്‍ മുന്നേറ്റനിര ഉണര്‍ന്നുകളിച്ചു.
എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ നിഷ ഗ്രീന്‍ കാര്‍ഡ് കണ്ടതോടെ ഇന്ത്യ രണ്ട് മിനിട്ടിലേക്ക് 10 പേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത ബ്രിട്ടന്‍ രണ്ടാം ഗോള്‍ നേടി. 24-ാം മിനിട്ടില്‍ മികച്ച ഫിനിഷിലൂടെ സാറ റോബര്‍ട്സണാണ് ഗോള്‍ നേടിയത്. ഇതോടെ ബ്രിട്ടന്‍ 2-0 എന്ന സ്‌കോറിന് മുന്നിലെത്തി.
എന്നാല്‍ രണ്ട് ഗോള്‍ വഴങ്ങിയതിനുപിന്നാലെ ഇന്ത്യ ഒരു ഗോള്‍ തിരിച്ചടിച്ചു. 25-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ഗുര്‍ജിത് കൗറാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. തൊട്ടുപിന്നാലെ 26-ാം മിനിട്ടില്‍ ഇന്ത്യ ബ്രിട്ടനെ ഞെട്ടിച്ച് സമനില ഗോള്‍ നേടി. ഇത്തവണയും പെനാല്‍ട്ടി കോര്‍ണറിലൂടെ ഗുര്‍ജിത് തന്നെയാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ഗുര്‍ജിതിന്റെ ടൂര്‍ണമെന്റിലെ നാലാം ഗോളാണിത്. ഇതോടെ മത്സരം ആവേശത്തിലായി.
തൊട്ടുപിന്നാലെ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിലാദ്യമായി ഇന്ത്യ ലീഡെടുത്തു. ഇന്ത്യയുടെ ഗോളടിയന്ത്രം വന്ദന കടാരിയയാണ് മൂന്നാം ഗോള്‍ കണ്ടെത്തിയത്. ബ്രിട്ടീഷ് പ്രതിരോധതാരത്തിന്റെ പിഴവില്‍ നിന്നും പന്ത് കണ്ടെത്തിയ വന്ദന ഗോള്‍കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ ഗോള്‍ നേടി. താരത്തിന്റെ ടൂര്‍ണമെന്റിലെ നാലാം ഗോളാണിത്. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 3-2 എന്ന സ്‌കോറിന് മുന്നിലെത്തി. ഈ അഞ്ച് ഗോളുകളും രണ്ടാം ക്വാര്‍ട്ടറിലാണ് പിറന്നത്.
മൂന്നാം ക്വാര്‍ട്ടറില്‍ തികച്ചും വ്യത്യസ്തമായ തന്ത്രമാണ് ബ്രിട്ടന്‍ പുറത്തെടുത്തത്. അതിന്റെ ഭാഗമായി 35-ാം മിനിട്ടില്‍ ബ്രിട്ടന്‍ സമനില ഗോള്‍ കണ്ടെത്തി. നായിക ഹോളി പിയേനെ വെബ്ബാണ് ബ്രിട്ട്ന് വേണ്ടി മൂന്നാം ഗോള്‍ നേടിയത്. താരം ടോക്യോ ഒളിമ്പിക്സില്‍ നേടുന്ന ആദ്യ ഗോളാണിത്. ഇതോടെ മത്സരം സമനിലയിലായി. പിന്നീട് ആക്രമണങ്ങളുമായി ബ്രിട്ടീഷ് പെണ്‍നിര ഇന്ത്യന്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ ഭീഷണിയുയര്‍ത്തിയപ്പോള്‍ തകര്‍പ്പന്‍ സേവുകളിലൂടെ സവിത ഇന്ത്യയുടെ രക്ഷകയായി. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ബ്രിട്ടനും സമനിലയില്‍ പിരിഞ്ഞു.
നാലാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ ഉദിതയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. ഈ അവസരം മുതലെടുത്ത് ബ്രിട്ടന്‍ മത്സരത്തില്‍ നിര്‍ണായക ലീഡെടുത്തു. 48-ാം മിനിട്ടില്‍ ഗ്രേസ് ബാള്‍സ്ഡണാണ് നാലാം ഗോള്‍ നേടിയത്. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായി. വൈകാതെ നിരാശയോടെ ഇന്ത്യ മത്സരത്തില്‍ കീഴടങ്ങി.
Content Highlights: India vs Great Britain Bronze medal match, tokyo 2020