മലയാളി മെഡൽ; ശ്രീജേഷിലൂടെ ഹോക്കിയിൽ ഇന്ത്യയ്ക്ക് അഭിമാന വെങ്കലം


3 min read
Read later
Print
Share

വെങ്കല മെഡലിനായുള്ള മത്സരത്തില്‍ നാലിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ ജര്‍മനിയെ തകര്‍ത്തത്.

Photo: PTI

ടോക്യോ: അവിശ്വസനീയം. ആവേശഭരിതം. അഭിമാനപൂരിതം. നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പിക് മെഡലണിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി. ടോക്യോ ഒളിമ്പിക്‌സില്‍ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയത്. ഒരുവേള ഒന്നിനെതിരേ മൂന്ന് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ മൂന്ന് ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവന്നത്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.

ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മനിയ്ക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.

അവസാന സെക്കൻഡിൽ ജർമനിക്ക് ഒരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ കീപ്പർ പി. ആർ. ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തി അക്ഷരാർഥത്തിൽ 130 കോടി ജനങ്ങളുടെ രക്ഷകനായി.

ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്. ഈ വിജയത്തോടെ ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.

മത്സരം തുടങ്ങിയപ്പോള്‍ ജര്‍മനിയാണ് ആധിപത്യം പുലര്‍ത്തിയത്. മികച്ച കുറിയ പാസുകളുമായി ജര്‍മന്‍ പട കളം നിറഞ്ഞു. അതിന്റെ ഫലം രണ്ടാം മിനിട്ടില്‍ തന്നെ ലഭിക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവ് കണ്ടെത്തി ജര്‍മനി രണ്ടാം മിനിട്ടില്‍ തന്നെ മത്സരത്തില്‍ ലീഡെടുത്തു.

ടിമര്‍ ഓറസാണ് ജര്‍മനിയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ആദ്യം തന്നെ ലീഡ് വഴങ്ങിയതോടെ ഇന്ത്യന്‍ മുന്നേറ്റനിര ഉണര്‍ന്നുകളിച്ചു. പിന്നാലെ ഇന്ത്യയ്ക്ക് പെനാല്‍ട്ടി കോര്‍ണര്‍ ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാന്‍ രൂപീന്ദര്‍ പാല്‍ സിങ്ങിന് സാധിച്ചില്ല.

ജര്‍മനി മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെച്ചെങ്കിലും ഇന്ത്യയുടെ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷ് ഉജ്ജ്വല സേവുകളുമായി കളം നിറഞ്ഞു. ആദ്യ ക്വാര്‍ട്ടറില്‍ മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു.

എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഉണര്‍ന്നുകളിച്ച ഇന്ത്യന്‍ സംഘം 17-ാം മിനിട്ടില്‍ സമനില ഗോള്‍ കണ്ടെത്തി. സിമ്രാന്‍ജീത്ത് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. നീലകണ്ഠ ശര്‍മ നല്‍കിയ ലോങ് പാസ് സ്വീകരിച്ച സിമ്രാന്‍ജീത്ത് ജര്‍മന്‍ പ്രതിരോധ നിരയെ കബിളിപ്പിച്ചുകൊണ്ട് പന്ത് വലയിലെത്തിച്ചു. ഇതോടെ മത്സരം ആവേശത്തിലായി.

പക്ഷേ ഇന്ത്യയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവ് കണ്ടെത്തി ജര്‍മനി തുടരെത്തുടരെ രണ്ട് ഗോളുകള്‍ നേടി ലീഡുയര്‍ത്തി. 24-ാം മിനിട്ടില്‍ നിക്ലാസ് വെല്ലെനിലൂടെ രണ്ടാം ഗോള്‍ നേടിയ ജര്‍മനി 25-ാം മിനിട്ടില്‍ ബെനെഡിക്റ്റ് ഫര്‍ക്കിലൂടെ മൂന്നാം ഗോളും കണ്ടെത്തി. രണ്ട് ഗോളുകളും ഇന്ത്യയുടെ പ്രതിരോധപ്പിഴവിലൂടെയാണ് പിറന്നത്. ഇതോടെ ജര്‍മനി 3-1 എന്ന സ്‌കോറിന് ലീഡെടുത്തു.

രണ്ട് ഗോളിന് പിന്നില്‍ നിന്നതോടെ ഇന്ത്യ മുന്നേറ്റത്തില്‍ കൂടുതല്‍ കരുത്ത് കാണിച്ചു. അതിന്റെ ഭാഗമായി ഒരു പെനാല്‍ട്ടി കോര്‍ണറും നേടിയെടുത്തു. പെനാല്‍ട്ടി കോര്‍ണര്‍ സ്വീകരിച്ച രൂപീന്ദര്‍പാല്‍ പന്ത് പോസ്റ്റിലേക്കടിച്ചെങ്കിലും ജര്‍മന്‍ ഗോള്‍ കീപ്പര്‍ അത് തട്ടി. പക്ഷേ പന്ത് നേരെയെത്തിയത് മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന ഹാര്‍ദിക് സിങ്ങിന്റെ അടുത്താണ്. അനായാസം ഹാര്‍ദിക് പന്ത് വലയിലെത്തിച്ച് 27-ാം മിനിട്ടില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.

തൊട്ടുപിന്നാലെ ഇന്ത്യ സമനില ഗോള്‍ കൂടി കണ്ടെത്തിയതോടെ കളി ആവേശത്തിന്റെ കൊടുമുടിയിലായി. ഇത്തവണ പെനാല്‍ട്ടി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. 29-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. ഇതോടെ സ്‌കോര്‍ 3-3 എന്ന നിലയിലായി. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഈ സ്‌കോറിന് ഇന്ത്യയും ജര്‍മനിയും സമനില പാലിച്ചു.

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ മത്സരത്തിലെ നാലാം ഗോള്‍ കണ്ടെത്തി. പെനാല്‍ട്ടിയിലൂടെ രൂപീന്ദര്‍ പാല്‍ സിങ്ങാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ബോക്‌സിനകത്ത് ഹര്‍മന്‍പ്രീതിനെ വീഴ്ത്തിയതിനാണ് 34-ാം മിനിട്ടില്‍ ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചത്. സ്‌പോട്ട് കിക്കെടുത്ത പരിചയസമ്പന്നനായ രൂപീന്ദറിന് പിഴച്ചില്ല. അനായാസം പന്ത് വലയിലെത്തിച്ച് രൂപീന്ദര്‍ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു.

തൊട്ടുപിന്നാലെ ഇന്ത്യ ലീഡുയര്‍ത്തി. 3-1 ന് പിന്നില്‍ നിന്ന ഇന്ത്യ വര്‍ധിത വീര്യത്തോടെ പോരാടി 5-3 എന്ന സ്‌കോറിന് മുന്നിലെത്തി. ഇത്തവണ സിമ്രാന്‍ജീത് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ഗുര്‍ജന്ത് സിങ്ങിന്റെ തകര്‍പ്പന്‍ പാസ് സ്വീകരിച്ച സിമ്രാന്‍ജീത് പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ ജര്‍മനി തകര്‍ന്നു. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ആ ലീഡ് ഇന്ത്യ നിലനിര്‍ത്തി.

നാലാം ക്വാര്‍ട്ടറില്‍ സര്‍വം മറന്ന് പോരാടിയ ജര്‍മന്‍ പട നാലാം ഗോള്‍ കണ്ടെത്തി. 48-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണറിലൂടെ ലൂക്കാസ് വിന്‍ഡ്‌ഫെഡറാണ് സ്‌കോര്‍ ചെയ്തത്. ഇതോടെ സ്‌കോര്‍ 5-4 എന്ന നിലയിലായി. അവസാന 12 മിനിട്ടുകളില്‍ ഇന്ത്യ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചത്. 54-ാം മിനിട്ടില്‍ ജര്‍മനിയുടോ ഗോളെന്നുറച്ച ഷോട്ട് ശ്രീജേഷ് തട്ടിയകറ്റി ഇന്ത്യയുടെ രക്ഷകനായി. വൈകാതെ 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക് ഹോക്കി മെഡല്‍ ഇന്ത്യയിലേക്ക് വണ്ടികയറി.

Content Highlights: India vs Germany Hockey match for bronze medal tokyo 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Tokyo 2020 Aditi Ashok recalls dream run at Tokyo

1 min

നാലാം സ്ഥാനത്തായപ്പോള്‍ ഹൃദയം തകര്‍ന്നുപോയി; ഇന്ത്യക്കാരെ ഗോള്‍ഫ് പഠിപ്പിച്ച അദിതി പറയുന്നു

Aug 9, 2021


Tokyo 2020 Lovlina Borgohain opens about her biggest sacrifice

1 min

കുടുംബത്തെ വിട്ട് എട്ടു വര്‍ഷത്തോളം വീട്ടില്‍ നിന്ന് വിട്ടുനിന്നതാണ് ഏറ്റവും വലിയ ത്യാഗം - ലവ്‌ലിന

Aug 9, 2021


neeraj chopra and pt usha

1 min

'മകനേ... എന്റെ സഫലമാകാത്ത സ്വപ്‌നമാണ് നീ യാഥാര്‍ഥ്യമാക്കിയത്'

Aug 7, 2021