4x100 മീറ്റര്‍ റിലേയില്‍ ഇറ്റലിക്ക് സ്വര്‍ണം;വനിതകളില്‍ ജമൈക്ക, എലെയ്ന്‍ തോംസണ് ട്രിപ്പിള്‍ സ്വര്‍ണം


1 min read
Read later
Print
Share

70 വര്‍ഷത്തിന് ശേഷം ആദ്യമായി ഇറ്റലി ഒളിമ്പിക്‌സില്‍ 4x100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടി.

ജമൈക്കയുടെ വിജയാഹ്ലാദം | Photo: Reuters

ടോക്യോ: ഒളിമ്പിക് റിലേയില്‍ പുതുചരിത്രമെഴുതി ഇറ്റാലിയന്‍ ടീം. 70 വര്‍ഷത്തിന് ശേഷം ആദ്യമായി ഇറ്റലി ഒളിമ്പിക്‌സില്‍ 4x100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടി. ദേശീയ റെക്കോഡ് പ്രകടനവുമായിട്ടായിരുന്നു ഇറ്റലിയുടെ സ്വര്‍ണനേട്ടം. സമയം: 37.50 സെ.

സീസണിലെ മികച്ച പ്രകടനം പുറത്തെടുത്ത ബ്രിട്ടന്‍ (37.51 സെ) വെള്ളിയും കാനഡ (37.70 സെ) വെങ്കലവും സ്വന്തമാക്കി. ജമൈക്കയ്ക്ക് അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നാലാം സ്ഥാനം ചൈനയ്ക്കാണ്. കരുത്തരായ അമേരിക്ക ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായിരുന്നു.

നേരത്തെ 100 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്ന ഇറ്റാലിയന്‍ താരം മാര്‍ഷല്‍ ജേക്കബ്‌ റിലേയിലും നേട്ടം ആവര്‍ത്തിച്ചു. ഇതോടെ താരത്തിന് ഇരട്ട സ്വര്‍ണ മെഡലായി.

വനിതകളുടെ വിഭാഗത്തില്‍ ജമൈക്കയുടെ ആധിപത്യമായിരുന്നു. ഷെല്ലി ആന്‍ഫ്രേസറും ഷെറീക്ക ജാക്ക്‌സണും എലെയ്ന്‍ ഹെറാ തോംപ്‌സണും ബ്രിയാന വില്ല്യംസും അണിനിരന്ന ജമൈക്ക ദേശീയ റെക്കോഡോടെ ഫിനിഷിങ് ലൈന്‍ തൊട്ടു. സമയം: 41.02 സെ.

സീസണിലെ മികച്ച സമയവുമായി അമേരിക്ക (41.45 സെ) വെള്ളിയും ബ്രിട്ടന്‍ (41.88 സെ) വെങ്കലവും സ്വന്തമാക്കി.

നേരത്തെ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയിരുന്ന എലെയ്ന്‍ തോംസണ്‍ ടോക്യോയില്‍ ട്രിപ്പിള്‍ ഗോള്‍ഡ് പൂര്‍ത്തിയാക്കി. ഇതോടെ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ട്രിപ്പിള്‍ സ്വര്‍ണമെന്ന റെക്കോഡില്‍ എലെയ്ന്‍ തോംസണ്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിനും അമേരിക്കയുടെ ഫ്‌ളോറെന്‍സ് ഗ്രിഫിതിനും ഒപ്പമെത്തി.

Content Highlights: 4X100m Relay Tokyo Olympics 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram