അന്നത്തെ ആ മിഠായിപ്പൊതിയിൽ 'പൊതിഞ്ഞുകിട്ടിയ' ഒളിമ്പിക് മെഡല്‍


By സ്വന്തം ലേഖകന്‍

2 min read
Read later
Print
Share

കഴിഞ്ഞ വര്‍ഷം അര്‍ജുന പുരസ്‌കാരം ലഭിച്ചതിലൂടെ ലവ്‌ലിനയ്ക്ക് കിട്ടിയ തുകയും അമ്മയുടെ ചികിത്സയ്ക്കായി ചെലവഴിച്ച് കഴിഞ്ഞു

Photo: PTI

ര്‍ഷങ്ങള്‍ക്ക് മുമ്പ് അസമിലെ ഗോലഗാട്ട് ജില്ലയിലെ ബരോമുഖിയ എന്ന ഗ്രാമത്തിലെ ടികെന്‍ എന്ന വ്യക്തി തന്റെ മക്കള്‍ക്കായി കുറച്ച് മധുര പലഹാരങ്ങള്‍ വാങ്ങി ഒരു പത്രത്താളില്‍ പൊതിഞ്ഞ് വീട്ടിലെത്തി. അദ്ദേഹത്തിന്റെ മക്കളായ ലിച്ച, ലിമ എന്നീ ഇരട്ടക്കുട്ടികള്‍ക്കും അവര്‍ക്ക് താഴെയുള്ള ലവ്ലിനയ്ക്കും സന്തോഷം അടക്കാനായില്ല. എന്നാല്‍ അന്ന് ആ മധുരപലഹാരങ്ങളടങ്ങിയ കടലാസിന് തന്റെ രാജ്യത്തിന് ഒരു ഒളിമ്പിക് മെഡല്‍ സമ്മാനിക്കാനാകുമെന്ന് ആ അച്ഛന്‍ കരുതിയിരുന്നില്ല.

മധുരപലഹാരങ്ങള്‍ ആസ്വദിച്ച് കഴിക്കുന്നതിനിടെ ടികെന്റെ മക്കളില്‍ ഒരാളായ ലവ്ലിനയുടെ കണ്ണ് പതിഞ്ഞത് അവ പൊതിഞ്ഞുകൊണ്ടുവന്ന ആ പത്രത്താളില്‍ ഉണ്ടായിരുന്ന ഒരു വ്യക്തിയെ കുറിച്ചുള്ള കുറിപ്പിലായിരുന്നു. പലഹാരങ്ങള്‍ ആസ്വദിച്ച് കഴിച്ച പോലെ തന്നെ അവള്‍ ആ കുറിപ്പും ആസ്വദിച്ച് വായിച്ചു. അന്ന് ആ പത്രത്താളില്‍ ഉണ്ടായിരുന്ന കുറിച്ച് മറ്റാരുടേതും ആയിരുന്നില്ല, ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെ കുറിച്ചുള്ളതായിരുന്നു.

അലിയെ കുറിച്ചുള്ള ആ കുറിപ്പ് വായിച്ച അന്നത്തെ ആ കൗമാരക്കാരി ഇന്ന് 130 കോടിയിലേറെ വരുന്ന ഒരു ജനതയുടെ അഭിമാനമുയര്‍ത്തിയിരിക്കുകയാണ്. ടോക്യോയില്‍ ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ ലവ്‌ലിന ബോര്‍ഗൊഹെയ്ന്‍. മുഹമ്മദ് അലിയും മൈക്ക് ടൈസനുമാണ് അവളുടെ ആരാധനാപാത്രങ്ങള്‍.

ടോക്യോയിലെ കോകുഗികന്‍ അരീനയിലെ ലവ്‌ലിനയുടെ മെഡല്‍ നേട്ടത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് അസം എന്ന സംസ്ഥാനമാണ്. കാരണം ഇവിടെ നിന്ന് ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ബോക്‌സറാണ് ലവ്‌ലിന. ഇപ്പോള്‍ ആദ്യ മെഡല്‍ ജേതാവും.

എന്നാല്‍ ആവേശം കൊള്ളുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല ലവ്‌ലിനയുടെ ടോക്യോയിലേക്കുള്ള യാത്ര. അമ്മയുടെ രോഗക്കിടയ്ക്കരികില്‍ നിന്നായിരുന്നു അവള്‍ ജപ്പാനിലേക്ക് വിമാനം കയറിയത്. രണ്ടു വൃക്കകളും തകരാറിലായി രോഗക്കിടയ്ക്കയിലാണ് അമ്മ മാമോനി. അച്ഛന്‍ ടികെന്‍ വില്ലേജ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് രണ്ടുലക്ഷത്തോളം രൂപ വായ്പയെടുത്താണ് അവരുടെ ചികിത്സ നടത്തുന്നത്. മാത്രമല്ല കഴിഞ്ഞ വര്‍ഷം അര്‍ജുന പുരസ്‌കാരം ലഭിച്ചതിലൂടെ ലവ്‌ലിനയ്ക്ക് കിട്ടിയ തുകയും അമ്മയുടെ ചികിത്സയ്ക്കായി ചെലവഴിച്ച് കഴിഞ്ഞു.

അസമിലെ ഗോലഗാട്ട് ജില്ലയിലെ ബരോമുഖിയ ഗ്രാമത്തിലാണ് ലവ്ലിനയുടെ വീട്. സരുപത്താര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട സ്ഥലമാണിത്. ബോക്സിങ് റിങ്ങുകളില്ലാത്ത, അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഒരു സ്ഥലത്തുനിന്നാണ് ലവ്ലിന ഇന്ന് ഒളിമ്പിക്സ് എന്ന മഹാവേദിയില്‍ എത്തിനില്‍ക്കുന്നത്. കഠിന പ്രയത്നവും നിശ്ചയദാര്‍ഢ്യവും മാത്രമായിരുന്നു അവളുടെ കൈമുതല്‍.

കൃത്യമായി പറഞ്ഞാല്‍ 13-ാം വയസിലാണ് ലവ്ലിനയും അവളുടെ ഇരട്ട സഹോദരിമാരായ ലിച്ചയും സിമയും മുയ് തായ് എന്ന ബോക്സിങ് വിഭാഗത്തിലൂടെ കായിക ലോകത്തേക്ക് എത്തിപ്പെടുന്നത്. തന്റെ സഹോദരിമാര്‍ മുയ് തായിലൂടെ ദേശീയ തലത്തില്‍ മത്സരിക്കാനാരംഭിച്ചപ്പോള്‍, മുഹമ്മദ് അലി ഫാക്ടര്‍ കാരണം ലവ്ലിന ബോക്സിങ് റിങ്ങിലെത്തി.

ബാര്‍പത്താര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലോവ്ലിനയുടെ കരിയര്‍ മാറിമറിയുന്നത്. സ്‌കൂളില്‍ നടന്ന ബോക്സില്‍ ട്രയല്‍സില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ ശ്രദ്ധിച്ചത് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ കോച്ച് പദും ബോറോയായിരുന്നു. 2012 മുതല്‍ ലവ്ലിന ബോറോയ്ക്ക് കീഴില്‍ പരിശീലിക്കാനാരംഭിച്ചു.

പിന്നീട് 2018-ലെ വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയതോടെ ലോവ്ലിന ശ്രദ്ധ നേടാന്‍ തുടങ്ങി. ഈ നേട്ടത്തോടെ താരം 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള വനിതാ ബോക്സിങ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പിന്നാലെ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ ബോക്സിങ് ടൂര്‍ണമെന്റില്‍ സ്വര്‍ണമെഡല്‍ നേടി താരം കരുത്ത് കാട്ടി. തുടര്‍ന്ന് 2019-ല്‍ നടന്ന വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലും താരം വെങ്കലം നേടി. കഴിഞ്ഞ വര്‍ഷം ലവ്ലിനയെ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചു.

അച്ഛന്‍ ടിക്കെനും അമ്മ മമോനി ബോര്‍ഗോഹൈനും നല്‍കിയ പിന്തുണ തന്നെയാണ് ലവ്ലിനയുടെ കരുത്ത്. ഗോലഗാട്ട് ജില്ലയിലെ ഒരു ചെറുകിട കച്ചവടക്കാരനായ ടിക്കെന്‍ തന്റെ തുച്ഛമായ വരുമാനത്തിനിടയിലും മക്കളുടെ പരിശീലനത്തിനും മറ്റും ഒരു കുറവും വരുത്താത്തതിന്റെ ഫലമാണ് ലവ്ലിനയുടെ ഇന്നത്തെ വളര്‍ച്ച.

Content Highlights: Tokyo 2020 The bronze Journey of Lovlina Borgohain

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram