Photo: ANI
ഇന്ത്യയുടെ സ്വന്തം കളിയാണ് ഹോക്കി. രാജ്യത്തിന്റെ ദേശീയ കായിക ഇനം. എന്നാല്‍ ഹോക്കിയില്‍ ഒരു ഒളിമ്പിക് മെഡല്‍ അവസാനമായി ഇന്ത്യന്‍ മണ്ണിലെത്തിയിട്ട് നാല് ദശാബ്ദങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 41 വര്‍ഷങ്ങള്‍.
ഇത്രയും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് വ്യാഴാഴ്ച ടോക്യോയിലെ ഒ.ഐ സ്‌റ്റേഡിയത്തിലെ നോര്‍ത്ത് പിച്ചില്‍ മന്‍പ്രീതും സംഘവും അന്ത്യം കുറിച്ചത്. ടോക്യോയില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി മറ്റൊരു ഒളിമ്പിക് മെഡല്‍ കൂടി ഇന്ത്യയിലേക്ക്. ജര്‍മനിക്കെതിരായ മത്സരത്തില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യന്‍ സംഘം വെങ്കല മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. 41 വര്‍ഷങ്ങള്‍ക്കു ശേഷം ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍.
സെമിയില്‍ ബെല്‍ജിയത്തോട് തോറ്റെങ്കിലും വെങ്കലപ്പോരാട്ടത്തില്‍ മികവ് പുറത്തെടുക്കാന്‍ ഇന്ത്യന്‍ സംഘത്തിനായി.
അര നൂറ്റാണ്ടിനു ശേഷം ഒളിമ്പിക് മെഡല്‍ ജേതാവാകുന്ന മലയാളി എന്ന പരിവേഷം ഇനി ശ്രീജേഷിന് സ്വന്തം. 1972 ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ സെമി ഫൈനല്‍ കളിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന കണ്ണൂര്‍ സ്വദേശി മാനുവല്‍ ഫ്രെഡറിക്‌സാണ് ശ്രീജേഷിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരം.
ഒളിമ്പിക് ഹോക്കിയില്‍ ഇതോടെ ഇന്ത്യയ്ക്ക് 12 മെഡലുകളായി. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെ. എന്നാല്‍ ആ ടീമിനാണ് കഴിഞ്ഞ നാലു പതിറ്റാണ്ട് കാലം ഒളിമ്പിക് വേദിയില്‍ ഒരു പോഡിയം ഫിനിഷ് പോലും സാധ്യമാകാതെ പോയത്.
കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സിലും ഇന്ത്യയ്ക്ക് കണ്ണീര്‍ക്കഥയാണ് പറയാനുള്ളത്. 2008 ബെയ്ജിങ് ഒളിമ്പിക്സിന് യോഗ്യത പോലും നേടാതിരുന്ന ഇന്ത്യ 2012-ല്‍ ലണ്ടനില്‍ അവസാന സ്ഥാനക്കാരായണ് മത്സരം പൂര്‍ത്തിയാക്കിയത്. 2016 റിയോയില്‍ നേടിയത് എട്ടാം സ്ഥാനവും. വീഴ്ചകളുടെ ആ പടുകുഴിയില്‍ നിന്നാണ് ഇന്ത്യന്‍ ടീം ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്.
റിയോയില്‍ തലതാഴ്ത്തി മടങ്ങിയ ശേഷമുള്ള അഞ്ചു വര്‍ഷം പിന്നീട് ഇന്ത്യയുടെ ജൈത്രയാത്രയായിരുന്നു. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം വരെ എത്തിനില്‍ക്കുന്നതാണ് ഇന്ത്യയുടെ മികവ്. രണ്ടു വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഗ്രഹാം റീഡ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നതോടെ താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചു.
റിയോയിലെ വീഴ്ചയ്ക്ക് ഇന്ത്യന്‍ ടീം കേള്‍ക്കാത്ത പഴികളും വിമര്‍ശനങ്ങളുമില്ല. ഇന്ത്യയുടെ ദേശീയ കായിക വിനോദത്തെ ചവറ്റുകൊട്ടയില്‍ എറിയേണ്ട സമയമായിരിക്കുന്നു എന്നുവരെ ആളുകള്‍ പരിഹസിച്ചു. എന്നാല്‍ അതിലൊന്നും തളരാതെ തോല്‍വിയില്‍ നിന്ന് പുതിയ പാഠങ്ങള്‍ പഠിച്ചുള്ള ഇന്ത്യയുടെ മുന്നേറ്റത്തിനാണ് ടോക്യോ ഇന്ന് സാക്ഷിയാകുന്നത്.
രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 7-1 ന് തകര്‍ന്നശേഷമാണ് ടീം ഐതിഹാസികമായി തിരിച്ചുവന്നത്. പിന്നീട് മൂന്ന് മത്സരങ്ങളും ജയിച്ച് പൂള്‍ എ യില്‍ രണ്ടാംസ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി. നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീന വരെ ഇന്ത്യന്‍ കുതിപ്പില്‍ തകര്‍ന്നു. അഞ്ചില്‍ നാല് കളിയും ജയിച്ചാണ് ഇന്ത്യന്‍ സംഘം മുന്നേറിയത്. ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും ഇന്ത്യയുടെ ആധിപത്യം കണ്ടു. ഗോള്‍പോസ്റ്റിന് കീഴില്‍ മലയാളി താരം പിആര്‍ ശ്രീജേഷിന്റെ പ്രകടനം കൂടി ആയതോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറുകയായിരുന്നു. പക്ഷേ പിന്നീട് ബെല്‍ജിയത്തിനെതിരേ പിഴച്ചു. പക്ഷേ ജര്‍മനിക്കെതിരേ കരുത്തുറ്റ പ്രകടനവുമായി ടീം ഒരു പോഡിയം ഫിനിഷ് സാധ്യമാക്കി.
1972-ലെ മ്യൂണിച്ച് ഒളിമ്പിക്സിന് ശേഷം ഇന്ത്യ സെമിയിലെത്തിയത് ഇത്തവണയാണ്. 1980-ലെ മോസ്‌ക്കോ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നെങ്കിലും അന്ന് സെമി മത്സരങ്ങളുണ്ടായിരുന്നില്ല. അതായത് ഒളിമ്പിക്സ് ചരിത്രത്തില്‍ 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ മികച്ച പ്രകടനത്തിനാണ് ടോക്യോ സാക്ഷ്യം വഹിച്ചത്.
ഇതിന് മുമ്പ് ഹോക്കിയില്‍ ഇതുപോലെ ഇന്ത്യയുടെ തേരോട്ടം കണ്ടത് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. 1928 മുതല്‍ 1964 വരെ നടന്ന എട്ട് ഒളിമ്പിക്സുകളില്‍ ഏഴിലും സ്വര്‍ണം ഇന്ത്യയ്ക്കായിരുന്നു. അന്ന് ധ്യാന്‍ചന്ദ് എന്ന ഇതിഹാസ താരമായിരുന്നു ഇന്ത്യയുടെ പടക്കുതിര. 1928, 1932, 1936 ഒളിമ്പിക്സുകളില്‍ ഇന്ത്യ തുടര്‍ച്ചയായി മൂന്നു സ്വര്‍ണം നേടിയപ്പോള്‍ ടീമില്‍ ധ്യാന്‍ചന്ദുമുണ്ടായിരുന്നു. 1960 റോം ഒളിമ്പിക്സില്‍ വെള്ളിയും 1968, 1972 ഒളിമ്പിക്സുകളില്‍ വെങ്കലവും ഇന്ത്യന്‍ ടീം നേടി.
Content Highlights: Tokyo 2020 Indian hockey team won Olympic medal For the first time in 41 years