ഇന്‍ജുറി ടൈമില്‍ രക്ഷകനായി സന്റാന, ഹൈദരാബാദ്-ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയില്‍


2 min read
Read later
Print
Share

ഈസ്റ്റ് ബംഗാളിനായി ബ്രൈറ്റ് എനോബക്കാരെയും ഹൈദരാബാദിനായി നായകന്‍ അരിടാനെ സന്റാനയും സ്‌കോര്‍ ചെയ്തു

Photo: twitter.com|IndSuperLeague

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ്-ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. ഒരു ഘട്ടത്തില്‍ വിജയമുറപ്പിച്ചിരുന്ന ഈസ്റ്റ് ബംഗാള്‍ ഇന്‍ജുറി ടൈമില്‍ ഗോള്‍ വഴങ്ങി. ഈസ്റ്റ് ബംഗാളിനായി ബ്രൈറ്റ് എനോബക്കാരെയും ഹൈദരാബാദിനായി നായകന്‍ അരിടാനെ സന്റാനയും സ്‌കോര്‍ ചെയ്തു.

ഈ വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്തെത്തി. ഹൈദരാബാദിന്റെ ആകാശ് മിശ്ര മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

മത്സരം ആരംഭിച്ചപ്പോള്‍ തൊട്ട് ഹൈദരാബാദാണ് മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്. നിരന്തരം ആക്രമിച്ച് കളിച്ച് ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്ത് ഭീതി സൃഷ്ടിക്കാന്‍ ഹൈദരാബാദിന് സാധിച്ചു.

18-ാം മിനിട്ടില്‍ ഹൈദരാബാദിന്റെ ആകാശ് മിശ്ര പന്തുമായി ഈസ്റ്റ് ബംഗാള്‍ ബോക്‌സിനകത്ത് കയറി മികച്ച ഷോട്ടുതിര്‍ത്തെങ്കിലും പന്ത് പോസ്റ്റിന് വെളിയിലൂടെ കടന്നുപോയി.

തൊട്ടുപിന്നാലെ 20-ാം മിനിട്ടില്‍ ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ താരം ജോയലിന് ഒരു ഓപ്പണ്‍ ചാന്‍സ് ലഭിച്ചു. പന്തുമായി ബോക്‌സിലേക്ക് കയറിയ ജോയലിന് മുന്നില്‍ ഗോള്‍കീപ്പര്‍ സുബ്രതാപോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മുന്നോട്ട് കയറിവന്ന സുബ്രതാപോള്‍ പന്ത് അതിവിദഗ്ധമായി തട്ടിയകറ്റി.

ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ മുന്‍നിര തീരെ നിറംമങ്ങി. ബ്രൈറ്റും പില്‍കിങ്ടണുമെല്ലാം ഫോം കണ്ടെത്താന്‍ വിഷമിച്ചു. ബ്രൈറ്റിനെ കൃത്യമായി പൂട്ടാന്‍ ഹൈദരാബാദ് പ്രതിരോധനിരയ്ക്ക് സാധിച്ചു.

42-ാം മിനിട്ടില്‍ പില്‍കിങ്ടണിന്റെ ഉഗ്രന്‍ ലോങ്‌റേഞ്ചര്‍ ഹൈദരാബാദ് ഗോള്‍കീപ്പര്‍ കട്ടിമണി തട്ടിയകറ്റി.

രണ്ടാം പകുതിയില്‍ ഹൈദരാബാദും ഈസ്റ്റ് ബംഗാളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഈസ്റ്റ് ബംഗാള്‍ മുന്നേറ്റനിര ഫോമിലേക്കുയര്‍ന്നതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി.

59-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാള്‍ ഹൈദരാബാദിന്റെ നെഞ്ചകം തകര്‍ത്തുകൊണ്ട് ഗോള്‍ നേടി. സൂപ്പര്‍താരം ബ്രൈറ്റ് എനോബക്കാരെയാണ് ടീമിനായി ഗോള്‍ നേടിയത്. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്.

ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും പന്ത് സ്വീകരിച്ച ബ്രൈറ്റ് ഹൈദരാബാദ് പ്രതിരോധതാരങ്ങളെ വെട്ടിമാറ്റി കട്ടിമണിയുടെ പ്രതിരോധത്തെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഗോള്‍ പിറന്നതോടെ മത്സരം ആവേശത്തിലായി.

72-ാം മിനിട്ടില്‍ സന്‍ഡാസയിലൂടെ ഹൈദരാബാദ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. പിന്നാലെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞുകളിച്ചു.

ഒടുവില്‍ മത്സരമവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഹൈദരാബാദ് സമനില ഗോള്‍ കണ്ടെത്തി. സൂപ്പര്‍താരം അരിടാനെ സന്റാനയാണ് ടീമിനായി സമനില ഗോള്‍ നേടിയത്. 92-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. സന്റാസ നല്‍കിയ ക്രോസിന് അനായാസം കാല് വെച്ച് സന്റാന ടീമിനായി സമനില ഗോള്‍ നേടി. താരം ഈ സീസണില്‍ നേടുന്ന എട്ടാം ഗോളാണിത്. വിജയമുറപ്പിച്ച ഈസ്റ്റ് ബംഗാളിന് ഈ ഗോള്‍ വലിയ തിരിച്ചടിയാണ് നല്‍കിയത്.

ഇന്‍ജുറി ടൈമിന്റെ ആറാം മിനിട്ടില്‍ ക്രൂരമായ ഫൗള്‍ ചെയ്തതിന് ഹൈദരാബാദിന്റെ മുഹമ്മദ് യാസിര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ടീം 10 പേരായി ചുരുങ്ങി. അതിന്റെ ഭാഗമായി ഫ്രീകിക്ക് ഈസ്റ്റ് ബംഗാളിന് ലഭിച്ചെങ്കിലും ഗോളാക്കാന്‍ മഗോമയ്ക്ക് കഴിഞ്ഞില്ല. വൈകാതെ മത്സരമവസാനിക്കുകയും ചെയ്തു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Hyderabad FC vs SC East Bengal ISL Live 2020-2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram