ക്വിന്റണ്‍ ഡീകോക്ക് മിന്നല്‍പ്പിണറായി; ഏഴു വിക്കറ്റിന് രാജസ്ഥാനെ തകര്‍ത്ത് മുംബൈ


2 min read
Read later
Print
Share

50 പന്തില്‍ 70 റണ്‍സുമായി ക്വിന്റണ്‍ ഡീകോക്കാണ് മുംബൈയിയെ മുന്നില്‍ നിന്ന് നയിച്ചത്

അർധ സെഞ്ചുറി പൂർത്തിയാക്കിയ ക്വിന്റൺ ഡീകോക്ക്‌ | Photo: twitter|ipl

ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒമ്പത് പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 50 പന്തില്‍ 70 റണ്‍സുമായി ക്വിന്റണ്‍ ഡീകോക്കാണ് മുംബൈയിയെ മുന്നില്‍ നിന്ന് നയിച്ചത്. ആറു ഫോറും രണ്ട് സിക്‌സും ഡീകോക്കിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 49 റണ്‍സെത്തിയപ്പോള്‍ മുംബൈയ്ക്ക് രോഹിത് ശര്‍മയെ നഷ്ടപ്പെട്ടു. 17 പന്തില്‍ 14 റണ്‍സെടുത്ത രോഹിതിനെ മോറിസ് പുറത്താക്കുകയായിരുന്നു. ശ്യാംകുമാര്‍ യാദവിനും അധികം ആയുസുണ്ടായിരുന്നില്ല. 10 പന്തില്‍ 16 റണ്‍സായിരുന്നു ശ്യാംകുമാറിന്റെ സമ്പാദ്യം.

പിന്നീട് മൂന്നാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും ക്വിന്റണ്‍ ഡീകോക്കും ഒത്തുചേര്‍ന്നു. ഇരുവരും 46 പന്തില്‍ 63 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 26 പന്തില്‍ 39 റണ്‍സെടുത്ത ക്രുണാലിനെ പുറത്താക്കി മുസ്തഫിസുര്‍ റഹ്മാനാമണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് എട്ടു പന്തില്‍ 16 റണ്‍സുമായി കീറോണ്‍ പൊള്ളാര്‍ഡ് ഡീകോക്കിനൊപ്പം മുംബൈയെ വിജയത്തിലേക്ക് നയിച്ചു. പൊള്ളാര്‍ഡ് രണ്ട് ഫോറും ഒരു സിക്‌സും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മത്സരത്തിന്റെ തുടക്കത്തില്‍ മുംബൈ ബൗളര്‍മാര്‍ രാജസ്ഥാനെ പിടിച്ചുകെട്ടുന്നതാണ് കണ്ടത്. പിന്നീട് താളം കണ്ടെത്തിയ രാജസ്ഥാനായി ഓപ്പണിങ് വിക്കറ്റില്‍ ജോസ് ബട്ലറും യശ്വസി ജയ്സ്വാളും 66 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 41 റണ്‍സെടുത്ത ബട്ലറെ പുറത്താക്കി രാഹുല്‍ ചാഹര്‍ ഈ കൂട്ടുകെട്ടു പൊളിച്ചു. ബട്ലര്‍ 32 പന്തില്‍ മൂന്നു വീതം ഫോറും സിക്സും സഹിതമാണ് 41 റണ്‍സ് നേടിയത്.

20 പന്തില്‍ 32 റണ്‍സെടുത്ത യശ്വസിയേയും രാഹുല്‍ ചാഹര്‍ പുറത്താക്കി. രണ്ടു വീതം ഫോറും സിക്സും യശ്വസിയുടെ ബാറ്റില്‍ നിന്ന് പിറന്നു. പിന്നീട് സഞ്ജു സാംസണ്‍ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. 27 പന്തില്‍ അഞ്ചു ഫോറിന്റെ സഹായത്തോടെ സഞ്ജു 42 റണ്‍സ് നേടി. സഞ്ജുവിന്റെ ഈ ഇന്നിങ്സാണ് രാജസ്ഥാന്റെ സ്‌കോറിങ്ങിന് വേഗത കൂട്ടിയത്. 31 പന്തില്‍ 35 റണ്‍സുമായി ശിവം ദ്യൂബ സഞ്ജുവിന് പിന്തുണ നല്‍കി.

എന്നാല്‍ അവസാന ഓവറുകളില്‍ രാജസ്ഥാന് വേഗത്തില്‍ റണ്‍സ് കണ്ടെത്താനായില്ല. നാല് പന്തില്‍ ഏഴു റണ്‍സെടുത്ത ഡേവിഡ് മില്ലറും ഏഴു പന്തില്‍ എട്ടു റണ്‍സെടുത്ത റിയാന്‍ പരേഗുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. 19-ാം ഓവറില്‍ നാല് റണ്‍സും 20-ാം ഓവറില്‍ 12 റണ്‍സുമാണ് രാജസ്ഥാന്‍ കണ്ടെത്തിയത്.

Content Highlights: IPL 2021 Mumbai Indians vs Rajasthan Royals

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram