തകര്‍പ്പന്‍ തുടക്കത്തിനു ശേഷം കൊല്‍ക്കത്ത തകര്‍ന്നു; ചെന്നൈക്ക് നാലാം ഐ.പി.എല്‍ കിരീടം


3 min read
Read later
Print
Share

2012-ല്‍ കൊല്‍ക്കത്തയോടേറ്റ ഫൈനല്‍ തോല്‍വിക്ക് പകരം വീട്ടാനും ചെന്നൈക്കായി

Photo: iplt20.com

ദുബായ്: നായകന്‍ എം.എസ് ധോനിയുടെ തൊപ്പിയില്‍ മറ്റൊരു ഐ.പി.എല്‍ കിരീടം കൂടി. ഐ.പി.എല്‍ 14-ാം സീസണ്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ നാലാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കി. ധോനിയുടെ കീഴില്‍ ടീമിന്റെ നാലാം ഐ.പി.എല്‍ കിരീടം.

2012-ല്‍ കൊല്‍ക്കത്തയോടേറ്റ ഫൈനല്‍ തോല്‍വിക്ക് പകരം വീട്ടാനും ചെന്നൈക്കായി. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ നിരാശ ഈ സീസണിലെ കിരീട നേട്ടത്തോടെ ചെന്നൈ മറികടന്നു.

സൂപ്പര്‍ കിങ്സിനെതിരേ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും അര്‍ധ സെഞ്ചുറികളുമായി തിളങ്ങിയെങ്കിലും തുടര്‍ന്നെത്തിയ കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആ തുടക്കം മുതലാക്കാനായില്ല. ഇരുവരുമൊഴികെ ടീമില്‍ രണ്ടക്കം കടക്കാനായത് പത്താമനായി ക്രീസിലെത്തിയ ശിവം മാവിക്ക് മാത്രം. മാവി 13 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു.

ഒരു ഘട്ടത്തില്‍ 10.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 91 റണ്‍സെന്ന നിലയിലായിരുന്ന കൊല്‍ക്കത്ത അവിശ്വസനീയമായ രീതിയില്‍ തകര്‍ന്നടിയുകയായിരുന്നു.

193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 64 പന്തില്‍ നിന്ന് 91 റണ്‍സടിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

വെറും 32 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 50 റണ്‍സെടുത്ത വെങ്കടേഷ് അയ്യരെ മടക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ജോഷ് ഹെയ്‌സല്‍വുഡ് എറിഞ്ഞ രണ്ടാം ഓവറില്‍ അക്കൗണ്ട് തുറക്കും മുമ്പ് വെങ്കടേഷ് നല്‍കിയ ക്യാച്ച് എം.എസ് ധോനി നഷ്ടപ്പെടുത്തിയിരുന്നു.

പിന്നാലെ ക്രീസിലെത്തിയ നിതീഷ് റാണ നേരിട്ട ആദ്യ പന്തില്‍ തന്നെ ഡുപ്ലെസിക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ വെടിക്കെട്ട് വീരന്‍ സുനില്‍ നരെയ്‌ന് ഇത്തവണ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. രണ്ടു റണ്‍സ് മാത്രമെടുത്ത താരത്തെ ഹെയ്‌സല്‍വുഡ് ജഡേജയുടെ കൈകളിലെത്തിച്ചു.

14-ാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ ദീപക് ചാഹര്‍ മടക്കിയതോടെ ചെന്നൈ മത്സരത്തില്‍ പിടിമുറുക്കി. 43 പന്തില്‍ നിന്ന് ആറു ഫോറടക്കം 51 റണ്‍സെടുത്ത ഗില്‍ ചാഹറിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു. ജഡേജ എറിഞ്ഞ 10-ാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാച്ച് അമ്പാട്ടി റായുഡു പിടിച്ചെങ്കിലും പന്ത് ക്യാമറ കേബിളില്‍ തട്ടിയതിനാല്‍ ഈ പന്ത് ഡെഡ് ബോളായി കണക്കാക്കുകയായിരുന്നു.

തൊട്ടടുത്ത ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ദിനേഷ് കാര്‍ത്തിക്കിനെയും (9) ഷാക്കിബ് അല്‍ ഹസനെയും (0) മടക്കിയ രവീന്ദ്ര ജഡേജ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കെടുത്തി. പിന്നാലെ രണ്ടു റണ്ണുമായി രാഹുല്‍ ത്രിപാഠിയും മടങ്ങി. മത്സരത്തിനിടെ പരിക്കേറ്റെങ്കിലും ത്രിപാഠി ബാറ്റിങ്ങിനെത്തുകയായിരുന്നു. 17-ാം ഓവറില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും (4) മടങ്ങിയതോടെ കൊല്‍ക്കത്തയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു.

ചെന്നൈക്കായി ഷാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ്, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തിരുന്നു.

തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ടോപ് ഓര്‍ഡറാണ് ഫൈനലില്‍ ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 59 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 86 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയാണ് അവരുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡുപ്ലെസിയാണ് ചെന്നൈ സ്‌കോര്‍ 192-ല്‍ എത്തിച്ചത്. അവസാന ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി ഋതുരാജ് ഗെയ്ക്‌വാദ് - ഫാഫ് ഡുപ്ലെസി ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 49 പന്തില്‍ നിന്ന് 61 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

27 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 32 റണ്‍സെടുത്ത ഋതുരാജിനെ തന്റെ ആദ്യ പന്തില്‍ തന്നെ സുനില്‍ നരെയ്ന്‍ മടക്കുകയായിരുന്നു.

തുടര്‍ന്ന് ഡുപ്ലെസിക്കൊപ്പം റോബിന്‍ ഉത്തപ്പ എത്തിയതോടെ ചെന്നൈ ഇന്നിങ്‌സ് ടോപ് ഗിയറിലായി. രണ്ടാം വിക്കറ്റില്‍ ഇരുവരും അതിവേഗം 63 റണ്‍സ് അടിച്ചെടുത്തു. ഈ കൂട്ടുകെട്ട് പൊളിച്ചതും നരെയ്‌നായിരുന്നു. 15 പന്തില്‍ നിന്ന് മൂന്ന് സിക്‌സടക്കം 31 റണ്‍സെടുത്ത ഉത്തപ്പയെ നരെയ്ന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

പിന്നാലെയെത്തിയ മോയിന്‍ അലിയും കൊല്‍ക്കത്ത ബൗളിങ്ങിനെ കടന്നാക്രമിക്കുകയായിരുന്നു. 20 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 37 റണ്‍സോടെ പുറത്താകാതെ നിന്ന അലി, ഡുപ്ലെസിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തയ്ക്കായി നാല് ഓവര്‍ എറിഞ്ഞ സുനില്‍ നരെയ്ന്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസന്‍ 56 റണ്‍സ് വഴങ്ങി.

നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇരു ടീമും കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: IPL 2021 FINAL Chennai Super Kings against Kolkata Knight Riders

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram