Screengrab:instagram.com|anushkasharma
ദുബായ്: ഐ.പി.എല്ലിൽ ബെംഗളൂർ റോയൽ ചലഞ്ചേഴ്സ്-കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ വിവാദ പരാമർശം നടത്തിയ സുനിൽ ഗാവസ്കറിനെതിരെ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ. മത്സരത്തിൽ കമന്ററി പറയുന്നതിനിടയിലാണ് ഗാവസ്കർ കോലിയേയും അനുഷ്കയേയും ബന്ധപ്പെടുത്തി വിവാദ പരാമർശം നടത്തിയത്. ലോക്ക്ഡൗൺ സമയത്ത് കോലി അനുഷ്കയുടെ ബൗളിങ്ങ് നേരിടാൻ മാത്രമാണ് പഠിച്ചതെന്നായിരുന്നു ഗാവ്സകർ കമന്ററിക്കിടെ പറഞ്ഞത്.
കമന്ററി പറയുമ്പോൾ ഓരോ കളിക്കാരന്റേയും സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഗാവസ്കർ എന്ന് തനിക്ക് ഉറപ്പുണ്ടെന്നും അതുപോലെ തുല്ല്യമായ ബഹുമാനം തിരിച്ചുമുണ്ടായിരിക്കില്ലേ എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അനുഷ്ക ചോദിക്കുന്നു. ഗാവസ്കറുടെ കമന്റ് അരുചികരമായിരുന്നെന്നും ഭർത്താവിന്റെ മോശം പ്രകടനത്തിൽ ഭാര്യയെ പഴിചാരുന്നത് എന്തിനാണെന്നും അനുഷ്ക ചോദിച്ചു.
'കഴിഞ്ഞ രാത്രി എന്റെ ഭർത്താവിന്റെ പ്രകടനത്തെ കുറിച്ച് പറയാൻ നിങ്ങളുടെ മനസ്സിൽ മറ്റ് അനേകം വാക്കുകളുണ്ടായിരുന്നെന്ന എനിക്ക് അറിയാം. അവിടെ എന്റെ പേര് ഉപയോഗിച്ചാൽ മാത്രമേ നിങ്ങളുടെ വാക്കുകൾ പ്രസക്തമാകൂ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇത് 2020 ആണ്. എന്റെ കാര്യങ്ങളിൽ ഇപ്പോഴും മാറ്റമൊന്നുമില്ല. എപ്പോഴാണ് എന്നെ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത് അവസാനിക്കുക? എപ്പോഴാണ് ഇത്തരം പ്രസ്താവനകൾ അവസാനിക്കുക? ബഹുമാനപ്പെട്ട ഗാവസ്കർ, ഈ മാന്യൻമാരുടെ ഗെയിമിലെ പേരുകളിൽ ഉയരത്തിൽ നിൽക്കുന്ന വ്യക്തിയാണ് നിങ്ങൾ. നിങ്ങൾ അതു പറയുന്നതു കേട്ടപ്പോൾ ഞാൻ ഇത്രയും നിങ്ങളോട് പറയാൻ ആഗ്രഹിച്ചു'. അനുഷ്ക ഇൻസ്റ്റഗ്രാമിലൂടെ ചോദിക്കുന്നു.
പഞ്ചാബിനെതിരായ മത്സരത്തിൽ കോലി ബാറ്റിങ്ങിലും ഫീൽഡിങ്ങിലും മോശം പ്രകടനമാണ് പുറത്തെടുത്തത്. കെ.എൽ രാഹുലിനെ ക്യാച്ചിലൂടെ പുറത്താക്കാനുള്ള അവസരം കോലി രണ്ട് തവണ നഷ്ടപ്പെടുത്തി. അഞ്ചു പന്തിൽ നിന്ന് വെറും ഒരു റൺ മാത്രമാണ് കോലി നേടിയത്. ഇതിന് പിന്നാലെയായിരുന്നു ഗാവസ്കറുടെ പരാമർശം. ലോക്ക്ഡൗൺ സമയത്ത് അനുഷ്കയ്ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ കോലി പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു ഗാവ്സകർ 'ലോക്ക്ഡൗൺ കാലത്ത് അനുഷ്കയുടെ ബൗളിങ് നേരിടാൻ മാത്രമേ കോലി പഠിച്ചിട്ടുള്ളൂ' എന്നു പറഞ്ഞത്.
ഇതിന് പിന്നാലെ കോലിയുടേയും അനുഷ്കയുടേയും ആരാധകർ ഗാവസ്കറിനെതിരേ രംഗത്തെത്തി. വീട്ടിൽ ഇരിക്കുന്ന അനുഷ്കയെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നായിരുന്നു ആരാധകർ ചോദിച്ചത്. കമന്റേറ്റർമാരുടെ പാനലിൽ നിന്ന് ഗാവസ്കറെ ഒഴിവാക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു.
content highlights: IPL 2020 Anushka Sharma on Gavaskars remark Virat Kohli