രോഹിത് ശർമ | Photo: https:||twitter.com|IPL
ദുബായ്: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഒരു ടീമിലും പരിഗണിക്കപ്പെടാതെപോയ രോഹിത് ശര്‍മയ്ക്ക് സംഭവിച്ചതെന്ത്? രോഹിതിന്റെ പരിക്ക് എത്രമാത്രം ഗൗരവമുള്ളതാണ്? ഇന്ത്യന്‍ ക്രിക്കറ്റ് പരിസരത്ത് ഈ ചര്‍ച്ച കൊഴുക്കുകയാണ്.
ഇക്കാര്യത്തില്‍ സുതാര്യതവേണമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അതറിയാനുള്ള അവകാശമുണ്ടെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ പ്രതികരിച്ചു. രോഹിതിന്റെ പരിക്ക് നിരീക്ഷിച്ചുവരികയാണെന്നാണ് ബി.സി.സി.ഐ. അറിയിച്ചത്. എന്നാല്‍, പരിക്കിന്റെ ഗൗരവത്തെക്കുറിച്ച് ഒരു സൂചനയും ബോര്‍ഡ് നല്‍കുന്നില്ല.
ഐ.പി.എലില്‍ രോഹിത് മുംബൈ ഇന്ത്യന്‍സിനായി പരിശീലനം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതേദിവസം തന്നെയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. പരിക്കിന്റെ സൂചനകളൊന്നും ഇല്ലാതെയാണ് രോഹിത് പരിശീലനം നടത്തുന്നത്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഗാവസ്‌കര്‍ വിശദീകരണം ആവശ്യപ്പെടുന്നത്.
18-ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെയാണ് രോഹിതിന്റെ ഇടതുകാലിന് പേശിവലിവ് അനുഭവപ്പെട്ടത്. ആദ്യ സൂപ്പര്‍ ഓവര്‍ കളിച്ച രോഹിത് രണ്ടാം സൂപ്പര്‍ ഓവറിന് ഇറങ്ങിയില്ല. പിന്നീടുള്ള രണ്ടു മത്സരങ്ങളും അദ്ദേഹം കളിച്ചില്ല. എതിരാളികള്‍ക്ക് മാനസിക മുന്‍തൂക്കം നല്‍കേണ്ട എന്നു കരുതിയാണ് പരിക്കിന്റെ വിവരങ്ങള്‍ മുംബൈ ഇന്ത്യന്‍സ് പുറത്തുവിടാത്തതെന്നാണ് കരുതുന്നത്.
Content Highlights: Gavaskar seek explanation regarding the injury of Rohit Sharma