അര്‍ധ സെഞ്ചുറിയുമായി ബട്ട്‌ലര്‍, പിന്തുണയുമായി ക്യാപ്റ്റന്‍; രാജസ്ഥാന് ഏഴു വിക്കറ്റ് ജയം


2 min read
Read later
Print
Share

തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം നാലാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റീവ് സ്മിത്ത് - ജോസ് ബട്ട്‌ലര്‍ സഖ്യമാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്

Photo:iplt20.com

അബുദാബി: ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്.

ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. നാലാം ജയത്തോടെ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു.

തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം നാലാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റീവ് സ്മിത്ത് - ജോസ് ബട്ട്‌ലര്‍ സഖ്യമാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.

അര്‍ധ സെഞ്ചുറി നേടിയ ബട്ട്‌ലര്‍ 48 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഏഴ് ഫോറുമടക്കം 70 റണ്‍സോടെ പുറത്താകാതെ നിന്നു. ബട്ട്‌ലര്‍ക്ക് ഉറച്ച പിന്തുണ നല്‍കിയ സ്മിത്ത് 34 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ 98 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രാജസ്ഥാന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്.

126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. അഞ്ച് ഓവറിനുള്ളില്‍ മൂന്നു വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. 11 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സാണ് ആദ്യം പുറത്തായത്. തൊട്ടടുത്ത ഓവറില്‍ റോബിന്‍ ഉത്തപ്പയും (4) മടങ്ങി. സഞ്ജു സാംസണ് ഈ മത്സരത്തിലും തിളങ്ങാനായില്ല. റണ്ണൊന്നുമെടുക്കാതെയാണ് സഞ്ജു പുറത്തായത്.

പവര്‍പ്ലേ ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. തുടര്‍ന്നാണ് ബട്ട്‌ലറും സ്മിത്തും ചേര്‍ന്ന് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കണിശതയോടെ പന്തറിഞ്ഞ രാജസ്ഥാന്‍ ബൗളര്‍മാരാണ് ചെന്നൈയെ 125-ല്‍ ഒതുക്കിയത്.

അഞ്ചാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ക്യാപ്റ്റന്‍ എം.എസ് ധോനി - രവീന്ദ്ര ജഡേജ സഖ്യമാണ് സൂപ്പര്‍ കിങ്‌സിനെ 100 കടത്തിയത്. 30 പന്തില്‍ നിന്ന് നാലു ബൗണ്ടറിയടക്കം 35 റണ്‍സെടുത്ത ജഡേജയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. 28 പന്തുകള്‍ നേരിട്ട ധോനി 28 റണ്‍സെടുത്ത് പുറത്തായി.

നാല് ഓവറിനുള്ളില്‍ തന്നെ ഫാഫ് ഡുപ്ലെസി (10), ഷെയ്ന്‍ വാട്ട്‌സണ്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ചെന്നൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഇത് റണ്ണൊഴുക്കിനെ ബാധിച്ചു. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലായിരുന്നു ചെന്നൈ.

25 പന്തില്‍ നിന്ന് 22 റണ്‍സ് മാത്രമെടുത്ത സാം കറനും ചെന്നൈ സ്‌കോറിങ്ങിനെ കാര്യമായി സഹായിക്കാനായില്ല. 19 പന്തുകള്‍ നേരിട്ട അമ്പാട്ടി റായുഡു 13 റണ്‍സുമായി മടങ്ങി. 17-ാം ഓവറിലാണ് ചെന്നൈക്ക് 100 റണ്‍സ് തികയ്ക്കാനായത്.

രാജസ്ഥാനായി നാല് ഓവര്‍ എറിഞ്ഞ ശ്രേയസ് ഗോപാല്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ രാഹുല്‍ തെവാട്ടിയ 18 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

തന്റെ 200-ാം ഐ.പി.എല്‍ മത്സരത്തിനിറങ്ങിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോനി ടോസ് നേടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: IPL 2020 Chennai Super Kings and Rajasthan Royals clash

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram