മുഹമ്മദ് റിസ്‌വാൻ | Photo: ICC| Twitter|PCB
ട്വന്റി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് പാകിസ്താന്‍ തോറ്റെങ്കിലും ഒരു പാക് താരത്തിന്റെ പോരാട്ടമാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് റിസ്‌വാനാണ് ആ താരം. മത്സരത്തിന് തൊട്ടുമുമ്പുള്ള രണ്ടു ദിവസങ്ങളില്‍ കടുത്ത പനിയും നെഞ്ചില്‍ അണുബാധയുമായി ദുബായിലെ ആശുപത്രിയില്‍ ഐസിയുവിലായിരുന്നു റിസ്‌വാന്‍. പാക് ടീമിന്റെ ബാറ്റിങ് പരിശീലകനും മുന്‍ ഓസ്‌ട്രേലിയന്‍ താരവുമായ മാത്യു ഹെയ്ഡനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ ഐസിയുവില്‍ കിടന്നതിന്റെ ക്ഷീണമൊന്നുമില്ലാതെ ഓസീസിനെതിരെ റിസ്‌വാന്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. ഓപ്പണറായി ഇറങ്ങിയ താരം 52 പന്തുകളില്‍ നിന്ന് മൂന്നു ഫോറും നാല് സിക്‌സും സഹിതം 67 റണ്‍സെടുത്തു. പാകിസ്താന്റെ ടോപ്പ് സ്‌കോററും റിസ്‌വാന്‍ ആയിരുന്നു.
കടുത്ത പനിയെ തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് റിസ് വാന്‍ ആശുപത്രിയില്‍ ചികിത്സ നേടിയത്. സഹതാരം ഷുഐബ് മാലിക്കും പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. എന്നാല്‍ നെഞ്ചില്‍ അണുബാധ ഉണ്ടായതോടെ റിസ്‌വാനെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ സെമി ഫൈനനില്‍ റിസ്‌വാന് കളിക്കാനാകുമോ എന്ന സംശയമുണ്ടായിരുന്നു. മത്സരം നടന്ന വ്യാഴാഴ്ച്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
എന്നാല്‍ യഥാര്‍ഥ പോരാളിയാണെന്ന് റിസ്‌വാന്‍ തെളിയിച്ചു. മത്സരശേഷം റിസ്‌വാന്റെ ഈ പോരാട്ടവീര്യത്തെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പങ്കുവെച്ചത്. ഇതോടൊപ്പം താരം ഐസിയുവില്‍ കിടക്കുന്ന ചിത്രവുമുണ്ട്.
Content Highlights: Mohammad Rizwan spent ICU before semi final,photos emerge after Pakistan lose to Australia