ഡേവിഡ് വാർണറുടെ വിക്കറ്റാഘോഷിക്കുന്ന ഷദാബ് ഖാൻ | Photo: AFP
ദുബായ്: ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെതിരായ സെമി ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഔട്ടായപ്പോള്‍ റിവ്യൂ നല്‍കാതിരുന്നത് എന്താണെന്ന് വ്യക്തമാക്കി സഹതാരം മാത്യു വെയ്ഡ് രംഗത്ത്. ആ സമയത്ത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന വാര്‍ണര്‍ ഒരു ശബ്ദം കേട്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഔട്ടാണെന്ന് വാര്‍ണറും മാക്‌സ്‌വെല്ലും തീരുമാനിക്കുകയായിരുന്നെന്നും വെയ്ഡ് വ്യക്തമാക്കി. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെയ്ഡ്. പാകിസ്താനെതിരേ ഓസീസിന്റെ വിജയശില്‍പി ആയ വെയ്ഡ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
'ഡിആര്‍എസ് എടുക്കുന്നത് കുറച്ചു സമയത്തിനുള്ളില്‍ തീരുമാനിക്കേണ്ട കാര്യമാണല്ലോ. ആ സമയത്ത് ഒരു ശബ്ദമുണ്ടായിരുന്നു. അത് പന്ത് ബാറ്റില്‍ തട്ടിയതാണെന്നാണ് നോണ്‍ സ്്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള ഗ്ലെന്‍ മാക്‌സ്‌വെല്‍ കരുതിക്കാണും. ഡിആര്‍എസ് വേണ്ടെന്ന് വാര്‍ണര്‍ക്ക് സൂചനയും നല്‍കിയിട്ടുണ്ടാകും. എന്നാല്‍ ആ ശബ്ദം വാര്‍ണറുടെ കൈ ബാറ്റില്‍ തട്ടിയതായിരിക്കാം.' വെയ്ഡ് വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിലെ 11-ാം ഓവറിലെ ആദ്യ പന്തിലാണ് വാര്‍ണര്‍ ഔട്ടായത്. ഷദാബ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന് ക്യാച്ച് നല്‍കിയാണ് താരം ക്രീസ് വിട്ടത്. പക്ഷേ ടിവി റീപ്ലേയില്‍ പന്ത് ബാറ്റില്‍ ഉരസിയിട്ടില്ലെന്ന് വ്യക്തമായി.
Content Highlights: Matthew Wade reveals why David Warner opted against DRS T20 WC