ക്രിസ് ഗെയ്ൽ | Photo: AP
ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിടവാങ്ങല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ജന്മനാടായ ജമൈക്കയില്‍ വിരമിക്കല്‍ മത്സരം കളിക്കാനാണ് ആഗ്രഹമെന്നും ഗെയ്ല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സൂപ്പര്‍ 12 മത്സരത്തില്‍ ക്രിസ് ഗെയ്ല്‍ വിരമിക്കുന്നതിന്റെ സൂചന നല്‍കിയിരുന്നു.
താരം കളിക്കാനിറങ്ങിയപ്പോള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് സഹതാരങ്ങള്‍ യാത്രയാക്കിയത്. ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു ഗെയ്ല്‍. ഇതോടെ താരത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരമാണ് ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞത് എന്ന രീതിയില്‍ ചര്‍ച്ച ചൂടുപിടിച്ചു. ഈ പശ്ചാത്തലത്തിലാണ് ഗെയ്‌ലിന്റെ പ്രതികരണം.
'ഓസ്‌ട്രേലിയക്കെതിരേ ഞാന്‍ ചില തമാശകള്‍ കാണിച്ചു എന്നേയുള്ളു. മറ്റു കാര്യങ്ങള്‍ നമുക്ക് മാറ്റിവെയ്ക്കാം. ലോകകപ്പിലെ എന്റെ അവസാന മത്സരം എന്ന നിലയില്‍ ആരാധകരെ രസിപ്പിച്ചെന്നേയുള്ളു. ഒരു ലോകകപ്പ് കൂടി കളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിക്കുമെന്ന് തോന്നുന്നില്ല. എന്റെ വിരമിക്കല്‍ ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല. ജന്മനാടായ ജമൈക്കയില്‍ ഒരു മത്സരം കൂടി കളിക്കാന്‍ അനുവദിച്ചാല്‍ എനിക്ക് ആരാധകരോട് നന്ദി പറയാന്‍ കഴിയും. അതു നടന്നില്ലെങ്കില്‍ ഞാന്‍ ഔദ്യോഗികമായി വിരമിക്കും. തത്ക്കാലം ഇതില്‍ കൂടുതലൊന്നും പറയാനാകില്ല.' ഓസ്‌ട്രേലിയക്കെതിരായ മത്സരശേഷം നടന്ന ഐസിസി ഫെയ്‌സ്ബുക്ക് ലൈവ് ഷോയില്‍ ഗെയ്ല്‍ വ്യക്തമാക്കി.
22 വര്‍ഷങ്ങള്‍ പിന്നിട്ട രാജ്യാന്തര കരിയറില്‍ രണ്ടു തവണ ട്വന്റി-20 ലോകകപ്പ് നേടിയ വിന്‍ഡീസ് ടീമില്‍ ഗെയ്ല്‍ അംഗമായിരുന്നു. 79 ട്വന്റി-20യില്‍ നിന്ന് 137.51 സ്ട്രൈക്ക് റേറ്റില്‍ 1899 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ചുറിയും 14 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 19 വിക്കറ്റുകളും അക്കൗണ്ടിലുണ്ട്. 2006-ല്‍ ന്യൂസീലന്‍ഡിന് എതിരെ ആയിരുന്നു 42-കാരനായ ഗെയ്ലിന്റെ ട്വന്റി-20 അരങ്ങേറ്റം.
യൂണിവേഴ്സല്‍ ബോസ് എന്നറിയപ്പെടുന്ന ഗെയ്ല്‍ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആശാനാണ്. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ട്വന്റി-20 കരിയറില്‍ 452 മത്സരങ്ങളില്‍ നിന്ന് 14306 റണ്‍സ് അടിച്ചെടുത്തു. 12000-ത്തിന് മുകളില്‍ റണ്‍സ് അടിച്ചുകൂട്ടിയ ഏകതാരവും ഗെയ്ലാണ്. 2014-ന് ശേഷം ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. 2019-ലാണ് അവസാന ഏകദിനം കളിച്ചത്. 103 ടെസ്റ്റുകളില്‍ നിന്ന് 7214 റണ്‍സും 301 ഏകദിനങ്ങളില്‍ നിന്ന് 10480 റണ്‍സുമാണ് സമ്പാദ്യം.
ക്രിക്കറ്റില്‍ ഒരുപിടി റെക്കോഡുകളും യൂണിവേഴ്സല്‍ ബോസിന് സ്വന്തമാണ്. ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരം (551), ഏറ്റവും ദൈര്‍ഘ്യമേറിയ ട്വന്റി-20 കരിയര്‍ (15 വര്‍ഷവും 261 ദിവസവും), ഏകദിനത്തില്‍ രണ്ടാം വിക്കറ്റില്‍ ഏറ്റവുമയര്‍ന്ന കൂട്ടുകെട്ട്, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ട്രിപ്പിള്‍ സെഞ്ചുറി (2) തുടങ്ങിയ റെക്കോഡുകളെല്ലാം ഗെയ്ലിന്റെ പേരിലാണ്.
Content Highlights: Chris Gayle Wishes To Play His Final Game in Jamaica in Front of Home Crowd