നെയ്മറുടെ അഭിനയമാണ് ഇത്തവത്തെ ലോകകപ്പിന്റെ പ്രധാന മുഖമുദ്രകളിൽ ഒന്ന്. ഏറ്റവും കൂടുതൽ തവണ ഫൗൾ ചെയ്യപ്പെട്ട താരമായിട്ടും രണ്ട് ഗോൾ നേടിയിട്ടും വലിയ വിമർശനത്തിനും പരിഹാസത്തിനും വിവാദത്തിനുമാണ് നെയ്മറുടെ ഓരോ ഡൈവും ഓരോ കരണം മറിയലും നിലവിളിയും വഴിവയ്ക്കുന്നത്.
ഇപ്പോൾ നെയ്മറുടെ ഈ അഭിനയത്തെ വിമർശിച്ച് രംഗത്തു വന്നിരിക്കുകയാണ് അർജന്റീനയുടെ മുൻ നായകൻ ഡീഗോ മാറഡോണ.
നെയ്മർ ഒരു സ്റ്റാർ കളിക്കാരനാണ്. എന്തൊക്കെയോ കുറവുകളുണ്ടെങ്കിലും നെയ്മർ ഒരു താരം തന്നെയാണ്. ഡൈവ് ചെയ്യുന്നതിന് മഞ്ഞക്കാർഡ് കിട്ടുമെന്നും വാറുണ്ടെന്നുമെല്ലാം അയാൾക്ക് അറിയാത്തതാണോ. കോസ്റ്ററീക്കയ്ക്കെതിരേ അയാൾക്ക് ഒരു മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. അയാൾ തലയിലെ 'ചിപ്പ്' ഒന്ന് മാറ്റേണ്ട സമയമായിരിക്കുന്നു.
ഒന്നുകിൽ ആളുകളെ കരയിക്കുക, അല്ലെങ്കിൽ ചരിപ്പിക്കുക എന്ന് ആരെങ്കിലും നെയ്മർക്ക് പറഞ്ഞുകൊടുക്കണം. മെക്സിക്കോയുടെ താരം ചവുട്ടിയപ്പോൾ എനിക്ക് കരയണമെന്നുണ്ടായിരുന്നു. എന്നാൽ, പിന്നെ പന്തുമായി ഓടുന്നത് കണ്ടപ്പോൾ ചിരിയാണ് വന്നത്-മാറഡോണ പറഞ്ഞു.
പോർച്ചുഗൽ പുറത്തായെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു സ്റ്റാർ തന്നെയാണെന്നും മാറഡോണ പറഞ്ഞു. റയൽ മാഡ്രിഡിൽ തുടരണോ വേണ്ടയോ എന്ന് അയാളാണ് തീരുമാനിക്കേണ്ടത്. അതിൽ ഞാൻ ഇടപെടുന്നില്ല. നല്ല ഉപദേശങ്ങൾ നൽകാൻ ശേഷിയുള്ളവർ അയാൾക്കൊപ്പമുണ്ട്-1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുകയും 2010ൽ അർജന്റീനയെ പരിശീലിപ്പിക്കുകയും ചെയ്ത ഡീഗോ പറഞ്ഞു.
Content Highlights: Fifa WorldCup Maradona Neymar Diving Fouls Brazil Argentina Yellow Card VAR