ലയണൽ മെസ്സി| Photo: twitter| copa america
ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോൾ സെമി ഫൈനലിൽ കൊളംബിയക്കെതിരേ അർജന്റീനാ ക്യാപ്റ്റൻ ലയണൽ മെസ്സി കളിച്ചത് ചോരയൊലിക്കുന്ന കാലുകളുമായി. കൊളംബിയയുടെ പ്രതിരോധ താരം ഫ്രാങ്ക് ഫാബ്രയുടെ ടാക്ക്ളിലാണ് മെസ്സിക്ക് പരിക്കേറ്റത്. ഗ്രൗണ്ടിൽ വീണ മെസ്സിയുടെ ഇടതു കണങ്കാലിന് പരിക്കേറ്റു. തുടർന്ന് പരിക്കേറ്റ ഭാഗത്തുനിന്ന് ചോരയും വന്നു. പക്ഷേ മെസ്സി കളി തുടരാൻ തീരുമാനിക്കുകയായിരുന്നു.
മെസ്സിയുടെ ഈ ആത്മവീര്യത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സൈഡ് ബെഞ്ചിലിരുന്ന് ചിയർ ചെയ്യുന്നതിന് പകരം ഗ്രൗണ്ടിൽ കളി തുടർന്ന മെസ്സിയാണ് ഹീറോ എന്നായിരുന്നു ഒരു ആരാധകന്റെ പോസ്റ്റ്. മെസ്സിക്ക് ആത്മവീര്യമില്ലെന്ന് ഇനി പറയരുതെന്നും ആരാധകർ കമന്റ് ചെയ്ത്ട്ടുണ്ട്.
പരുക്കൻ കളി കണ്ട മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച് അർജന്റീന ഫൈനലിലേക്ക് മുന്നേറി. കൊളംബിയൻ താരങ്ങൾ ആറു മഞ്ഞക്കാർഡ് കണ്ടപ്പോൾ നാല് അർജന്റീനാ താരങ്ങൾക്കു നേരേയം റഫറി മഞ്ഞക്കാർഡ് ഉയർത്തി. കൊളംബിയയുടെ ഈ ആറു കാർഡും റഫറി പുറത്തെടുത്തത് മെസ്സിയെ ഫൗൾ ചെയ്ത കാരണത്താലാണ്. കൊളംബിയ 27 ഫൗളുകളും അർജന്റീന 20 ഫൗളുകളുമാണ് ആകെ വരുത്തിയത്.
ഈ കോപ്പ അമേരിക്കയിൽ മികച്ച പ്രകടനമാണ് മെസ്സി ഇതുവരെ പുറത്തെടുത്തത്. ഏറ്റവും കൂടുതൽ ഗോളും (4), അസിസ്റ്റും (5), ഡ്രിബിൾസും (33), ഷോട്ട്സ് ഓൺ ടാർഗറ്റും (11) മെസ്സിയുടെ പേരിലാണ്.
Copa America 2021 Lionel Messi plays on with a bleeding ankle against Colombia in semis