കോവിഡിനെ തുടർന്ന് അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് കോപ്പ അമേരിക്ക മത്സരങ്ങൾ നടക്കുന്നത് | Photo: AP
റിയോ ഡി ജനെയ്റോ: ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന നാടാണ് ബ്രസീലെങ്കിലും കോപ്പ അമേരിക്ക ഫുട്ബോളിനോട് ആർക്കും അത്ര വലിയ താത്‌പര്യമില്ല. ബ്രസീലിന്റെ ഹൃദയം സ്പർശിക്കാതെ ഒഴിഞ്ഞ ഗാലറിക്ക് മുമ്പിലാണ് മത്സരം നടക്കുന്നത്. പെറുവിനെ തോൽപ്പിച്ച് ബ്രസീൽ ഫൈനലിലെത്തിയിട്ടും കോപ്പയിൽ ആവേശം നിറയുന്നില്ല.
പെറുവിനെതിരേ തങ്ങളുടെ ടീം സെമി ഫൈനലിന് ഇറങ്ങുമ്പോഴും ബ്രസീലുകാരുടെ താത്‌പര്യം യൂറോ കപ്പിലെ ഇറ്റലി-സ്പെയിൻ സെമി ഫൈനലിലാണ്. കോവിഡിന്റെ ആശങ്ക, അവസാന നിമിഷം എത്തിയ ആതിഥേയത്വം, വിരസമായ മത്സരങ്ങൾ, പ്രധാനപ്പെട്ട ബ്രോഡ്കാസ്റ്റേഴ്സ് സംപ്രേക്ഷണം ഏറ്റെടുക്കാത്തത്, കോവിഡ് കാരണം ഗാലറിയിലേക്കുള്ള വിലക്ക് എന്നിവയെല്ലാം കോപ്പ അമേരിക്കയുടെ ആവേശത്തെ ബാധിച്ചു.
രണ്ടു വർഷം മുമ്പ് ബ്രസീൽ കിരീടം ഉയർത്തിയ ടൂർണമെന്റിന്റെ സമയത്ത് ലാറ്റിനമേരിക്കൻ തെരുവുകളിലെല്ലാം ബാനറുകളും പരസ്യങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇത്തവണ തണുത്ത പ്രതികരണം മാത്രമാണുള്ളത്. വീട്ടിലിരുന്ന് മത്സരം ടിവിയിൽ കാണാനോ ഒത്തുചേരലിനോ ഇവർ താത്‌പര്യം കാണിക്കുന്നില്ല. ബ്രസീലിൽ കോവിഡിനെ തുടർന്ന് ഇപ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശമുള്ളതിനാലാകാം ഇത്.
ബ്രസീലിലെ പ്രധാന സ്പോർട്സ് ബ്രോഡ്കാസ്റ്റേഴ്സ് ആയ ടിവി ഗ്ലോബോ യൂറോ കപ്പ് മത്സരങ്ങളാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതും കോപ്പയിൽ താത്‌പര്യം കുറയാൻ പ്രധാന കാരണമാണ്. ഫൈനലിൽ അർജന്റീന-ബ്രസീൽ പോര് എത്തുന്നതോടെ ആരാധകർക്ക് ചൂടുപിടിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Content Highlights: Copa America 2021 Brazil fans not really in mood for tournament despite team reaching final