മെസ്സി ഗോൾ നേടുന്നു| Photo: twitter.com|CopaAmerica
റിയോ ഡി ജനൈറോ: കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ കരുത്തരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ചിലി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. അര്‍ജന്റീനയ്ക്കായി നായകന്‍ ലയണല്‍ മെസ്സിയും ചിലിയ്ക്ക് വേണ്ടി എഡ്വാര്‍ഡോ വര്‍ഗാസും ഗോള്‍ നേടി. ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തു.
മത്സരത്തിന്റെ ആദ്യ മിനിട്ടുകളില്‍ ചിലിയാണ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. മികച്ച പാസുകളുമായി ചിലി കളം നിറഞ്ഞു. എന്നാല്‍ പതിയെ അര്‍ജന്റീന കളിയില്‍ സജീവമായി. ആദ്യ പത്തുമിനിട്ടില്‍ ഇരുടീമുകള്‍ക്കും ഒരു ഗോളവസരം പോലും സൃഷ്ടിക്കാനായില്ല.
11-ാം മിനിട്ടില്‍ അര്‍ജന്റീനയുടെ മാര്‍ട്ടിനെസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 15-ാം മിനിട്ടില്‍ അര്‍ജന്റീനയുടെ ഗോണ്‍സാലെസിന്റെ മികച്ച ഒരു ഷോട്ട് ചിലിയന്‍ ഗോള്‍കീപ്പര്‍ ബ്രാവോ തട്ടിയകറ്റി. തൊട്ടുപിന്നാലെ താരത്തിന് വീണ്ടും ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.
26-ാം മിനിട്ടില്‍ ചിലിയുടെ മെനെസിസ് ഒറ്റയ്ക്ക് മുന്നേറി ഷോട്ടുതിര്‍ത്തെങ്കിലും പന്ത് പോസ്റ്റിന് വെളിയിലേക്ക് ഉരുണ്ടുപോയി. 32-ാം മിനിട്ടില്‍ ലോ സെല്‍സോയെ ബോക്‌സിന് വെളിയില്‍ വെച്ച് എറിക്ക് ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു.
ഫ്രീകിക്കെടുത്ത നായകന്‍ ലയണല്‍ മെസ്സിയ്ക്ക് പിഴച്ചില്ല. 33-ാം മിനിട്ടില്‍ മെസ്സിയുടെ ഇടംകാലില്‍ നിന്നും കുതിച്ച പന്ത് ഗോള്‍കീപ്പര്‍ ബ്രാവോയ്ക്ക് ഒരു സാധ്യതയും നല്‍കാതെ പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചു. അതിമനോഹരമായ ഫ്രീകിക്കിലൂടെ മെസ്സി രാജ്യത്തിനായി നേടുന്ന 73-ാം ഗോളായിരുന്നു ഇത്.
പിന്നാലെ 38-ാം മിനിട്ടില്‍ മാര്‍ട്ടിനെസിന് വീണ്ടും തുറന്ന അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.
രണ്ടാം പകുതിയില്‍ മാര്‍ട്ടിനെസിന്റെ മികച്ച മുന്നേറ്റത്തിലൂടെ 52-ാം മിനിട്ടില്‍ മെസ്സിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളായില്ല. പിന്നാലെ കൗണ്ടര്‍ അറ്റാക്കിലൂടെ ചിലി അര്‍ജന്റീന ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. ബോക്‌സിനകത്തുവെച്ച് ആര്‍തുറോ വിദാലിനെ ഫൗള്‍ ചെയ്തതിന് ചിലിയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു.
57-ാം മിനിട്ടില്‍ വിദാല്‍ തന്നെ പെനാല്‍ട്ടി കിക്കെടുത്തു. എന്നാല്‍ വിദാലിന്റെ കിക്ക് ഉജ്ജ്വലമായി ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തട്ടിയകറ്റി. എന്നാല്‍ പന്ത് നേരെയെത്തിയത് എഡ്വാര്‍ഡോ വര്‍ഗാസിന്റെ അടുത്തേക്കാണ്. അനായാസമായി പന്ത് വലയിലേക്ക് ഹെഡ്ഡ് ചെയ്ത് വര്‍ഗാസ് ചിലിയ്ക്കായി സമനില ഗോള്‍ നേടി.
ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീന കൂടുതല്‍ ആക്രമിച്ചു കളിച്ചു. 70-ാം മിനിട്ടില്‍ മെസ്സിയുടെ മികച്ച ഒരു ലോങ്‌റേഞ്ചര്‍ ബ്രാവോ തട്ടിയകറ്റി. 79-ാം മിനിട്ടില്‍ മെസ്സിയുടെ മികച്ച പാസ്സിലൂടെ ഗോള്‍ നേടാനുള്ള അവസരം ഗോണ്‍സാലസിന് ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ ബോക്‌സിന് മുകളിലൂടെ പറന്നു. അര്‍ജന്റീന ആക്രമിച്ച് കളിച്ചപ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാനാണ് ചിലി ശ്രമിച്ചത്. എന്നാല്‍ ഇരുടീമുകള്‍ക്കും രണ്ടാം ഗോള്‍ നേടാന്‍ സാധിക്കാത്തതിനാല്‍ മത്സരം സമനിലയില്‍ കലാശിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Argentina vs Chile Copa America 2021