മുംബൈ: ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളിലെ, കോലിയുടേയോ രോഹിതിന്റെയോ സഹതാരങ്ങളില്‍ ആരെങ്കിലുമാകും ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതെന്നും ആ വ്യക്തി അയാളുടെ അസൂയയും നിരാശയും മൂലമാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗാവസ്‌കര്‍ പറയുന്നു. സ്‌പോര്‍ട്‌സ്റ്റാറില്‍ പ്രസിദ്ധീകരിക്കുന്ന കോളത്തിലാണ് ഗാവസ്‌കറിന്റെ പ്രതികരണം.
ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ തോറ്റതിന് പിന്നാലെയാണ് ടീമിനുള്ളിൽ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കോലിയും രോഹിതും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം കോലി നിഷേധിക്കുകയും ചെയ്തു.
ഈ അഭ്യൂഹങ്ങള്‍ കേള്‍ക്കുമ്പോള്‍ പഴയകാലമാണ് ഓര്‍മ വരുന്നതെന്നും ഗാവസ്‌കര്‍ പറയുന്നു. അന്ന് കപില്‍ ദേവും ഞാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 1984-85 പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് കപിലിനെ ഒഴിവാക്കിയപ്പോഴായിരുന്നു ഈ വിവാദം. എന്നാല്‍ അന്നത്തെ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്ന ഹനുമന്ത് സിങ്ങായിരുന്നു അതിനു കാരണം. അദ്ദേഹമാണ് കപില്‍ ദേവിനെ ടീമിലെടുക്കണമോ എന്ന കാര്യത്തില്‍ സംശയമുന്നയിച്ചത്-ഗാവസ്‌കര്‍ പറയുന്നു.
Content Highlights: Sunil Gavaskar on Virat Kohli, Rohit Sharma Rift