അബൂദാബി: ഫോര്‍മുല വണ്‍ ലോക കിരീടം മെഴ്‌സിഡ്‌സ് ഡ്രൈവര്‍ നിക്കോ റോസ്‌ബെര്‍ഗിന്. സീസണിലെ അവസാന മത്സരമായ അബൂദാബി ഗ്രാന്‍ പ്രീയില്‍ രണ്ടാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കിയാണ് ജര്‍മന്‍കാരനായ നിക്കോ റോസ്ബര്‍ഗ് തന്റെ കരിയറിൽ ആദ്യമായി ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കിയത്.
അബുദാബി ഗ്രാന്‍ പ്രീയില്‍ ഒന്നാമതെത്തിയ മെഴ്‌സിഡസിന്റെ തന്നെ ലൂയിസ് ഹാമില്‍ട്ടന്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ് ഹാമില്‍ട്ടനേക്കാള്‍ 12 പോയിന്റ് മുന്നിലുണ്ടായിരുന്ന റോസ്‌ബെര്‍ഗിന് കിരീടം നേടാന്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നില്‍ എത്തിയാല്‍ മതിയായിരുന്നു. റോസ്‌ബെര്‍ഗിന് 385 പോയിന്റും ഹാമില്‍ട്ടന് 380 പോയിന്റുമാണ് ലഭിച്ചത്. 256 പോയിന്റുമായി റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡൊ മൂന്നാമതെത്തി.
2006 മുതല്‍ ഫോര്‍മുല വണ്ണില്‍ മത്സരിക്കാന്‍ തുടങ്ങിയ റോസ്‌ബെര്‍ഗ് ഫോർമുല വൺ കിരീടം നേടുന്ന മൂന്നാമത്തെ ജർമൻ ഡ്രെെവറാണ്. മൈക്കല്‍ ഷൂമാക്കറും സെബാസ്റ്റിയന്‍ വെറ്റലുമാണ് ഇതിന് മുമ്പ് ചാമ്പ്യന്‍മാരായ ജർമൻ ഡ്രൈവര്‍മാര്‍.
റോസ്ബെർഗിന്റെ ആഹ്ളാദം
That World Championship winning feeling @nico_rosberg
#F1jppic.twitter.com/qQHngMsT7i
— 小野智也 (@tof1mo28) November 27, 2016
റെയ്‌സിനിടയില്‍ വെഴ്‌സറ്റപ്പന്റെ കാറുമായി ഉരസിയെങ്കിലും സമനില വിടാതെ അവസാനം വരെ രണ്ടാം സ്ഥാനം നിലനിര്‍ത്തിയാണ് റോസ്‌ബെര്‍ഗ് ചാമ്പ്യനായത്. വില്ല്യംസില്‍ ഫോര്‍മുല വണ്‍ കരിയര്‍ തുടങ്ങിയ മുപ്പത്തിയൊന്നുകാരനായ റോസ്‌ബെര്‍ഗിന് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കാന്‍ 204ാം റെയ്‌സ് വരെ കാത്തിരിക്കേണ്ടി വന്നു.
ഫോര്‍മുല ഒന്ന് മുന്‍ ലോക ചാമ്പ്യന്‍ ഫിന്‍ലന്‍ഡുകാരനായ കിക്കെ റോസ്‌ബെര്‍ഗിന്റെയും ജര്‍മന്‍കാരിയായ ഗസീനയുടെയും മകനായി 1985 ജൂണ്‍ 27 നു വീസ്ബാഡനില്‍ ജനിച്ച നിക്കോ സ്പെയിനിലെ ഇബിസയിലാണ് വളര്‍ന്നത്. 1996 മുതല്‍ മോട്ടോര്‍ സ്‌പോര്‍ട്‌സന്റെ ഏറ്റവും താഴ്ന്ന തട്ടിലുള്ള കാര്‍ട്ട് റേസില്‍ തുടങ്ങിയ നിക്കോ ഫോര്‍മുല മൂന്നില്‍ നിന്ന് 2010ലാണ് മെഴ്‌സിഡസിലെത്തിയത്.