മാഡ്രിഡ്: സിനദിന്‍ സിദാന്‍ രണ്ടാം വരവിലെ ആദ്യ മത്സരത്തില്‍ ലാ ലീഗയിൽ സെല്‍റ്റ വിഗോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്.
ഇസ്‌കോ, ഗാരെത് ബെയ്ല്‍ എന്നിവരുടെ ഗോളിലാണ് റയലിന്റെ വിജയം. സെല്‍റ്റയോട് കഴിഞ്ഞ 10 മത്സരങ്ങളില്‍ റയല്‍ തോറ്റിട്ടില്ല. ഇതോടെ കഴിഞ്ഞ നാല് ഹോം മത്സരങ്ങളിലെ തോല്‍വിയെന്ന ചീത്തപ്പേര് മറികടക്കാനും റയലിനായി.
റയലിന്റെ രണ്ടു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 62-ാം മിനിറ്റില്‍ ഇസ്‌കോയാണ് റയലിനെ മുന്നിലെത്തിച്ചത്. സാന്തിയാഗോ സൊളാരിക്ക് കീഴില്‍ പലപ്പോഴും ആദ്യ ഇലവന് പുറത്തായിരുന്ന ഇസ്‌കോയെ സിദാന്‍ വിശ്വാസത്തിലെടുത്തതിന് ലഭിച്ച ഫലം.
ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ബെന്‍സേമ നല്‍കിയ പാസ് ഇസ്‌കോ പിഴവൊന്നും കൂടാതെ വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ഇസ്‌കോടെ പിന്‍വലിച്ച് സിദാന്‍, ഡാനി സെബല്ലോസിനെ ഇറക്കി.
77-ാം മിനിറ്റില്‍ സിദാന്റെ അത്ര പ്രിയങ്കരനല്ലാത്ത താരം ബെയ്‌ലിന്റെ ബൂട്ടില്‍ നിന്നായിരുന്നു റയലിന്റെ രണ്ടാം ഗോള്‍. മാഴ്‌സലോയുടെ പാസില്‍ നിന്നാണ് ബെയ്ല്‍ സ്‌കോര്‍ ചെയ്തത്.
വിജയത്തോടെ 28 മത്സരങ്ങളില്‍ നിന്ന് 54 പോയന്റുമായി റയല്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോയുമായി രണ്ട് പോയിന്റെ വ്യത്യാസമാണുള്ളത്. ഇരുപത്തിയേഴ് കളികളിൽ നിന്ന് 63 പോയിന്റുള്ള ബാഴ്സയാണ് ഒന്നാമത്.
Content Highlights: zidane is back and its good news for isco