ബാഴ്സ ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ക്ക് ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യില്‍ ചേരാന്‍ അനുമതി ലഭിച്ചു. 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മറുടെ കൂടുമാറ്റം. ഈ കനത്ത തുക നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് പി.എസ്.ജി. അറിയിച്ചുകഴിഞ്ഞു.
നെയ്മര്‍ക്ക് പകരം മാര്‍ക്കോ വെറാറ്റി, ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, എയ്ഞ്ചല്‍ ഡി മരിയ, അഡ്രിയന്‍ റാബിയോട്ട് എന്നിവരില്‍ ആരെയെങ്കിലും കൂടി ലഭിക്കണമെന്നൊരു ആവശ്യം ബാഴ്‌സ പി.എസ്.ജിക്ക് മുൻപാകെ വച്ചിട്ടുണ്ട്.
പി.എസ്.ജി.യില്‍ ചേരാന്‍ ഉറച്ചതുകൊണ്ട് ബുധനാഴ്ചത്തെ ബാഴ്‌സയുടെ പരിശീലനത്തില്‍ നെയ്മര്‍ പങ്കെടുത്തില്ല. പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോച്ച് ഏണസ്‌റ്റോ വാല്‍വേഡ് നെയ്മര്‍ക്ക് അനുമതി നല്‍കിയിരുന്നു.
ഇപ്പോള്‍ ചൈനയിലുള്ള നെയ്മര്‍ അവിടെ നിന്ന് ദുബായിലേയ്ക്ക് പോകുമെന്നും അവിടെ വച്ച് പി.എസ്.ജിയുടെ വൈദ്യ പരിശോധനയ്ക്ക് വിധേയനാവുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഈ കൂടുമാറ്റം യാഥാര്‍ഥ്യമായാല്‍ ഇരുപത്തിയഞ്ചുകാരനായ നെയ്മറുടെ മൂന്നാമത്തെ ക്ലബാവും പി.എസ്.ജി. ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ കളിച്ചുതുടങ്ങിയ നെയ്മര്‍ 2013ലാണ് ബാഴ്‌സയില്‍ മെസ്സിക്കും സുവാരസിനുമൊപ്പം ചേരുന്നത്. ക്ലബിനുവേണ്ടി 123 മത്സരങ്ങളില്‍ നിന്ന് 68 ഗോള്‍ നേടിയിട്ടുണ്ട്.
ക്ലബ് മാറ്റത്തിന്റെ അഭ്യൂഹം പരന്നു തുടങ്ങിയതോടെ വൻ പ്രതിഷേധാണ് ബാഴ്സ ആരാധകരിൽ നിന്ന് നെയ്മർക്ക് നേരിടേണ്ടിവരുന്നത്.