ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിൽ ന്യൂകാസിലിനെതിരായ മത്സരത്തില്‍ ആഴ്‌സലിനുവേണ്ടി കളിക്കാന്‍ മെസ്യൂട്ട് ഓസിലും സയ്യിദ് കൊളാസിനാക്കും ഉണ്ടാവില്ല. സുരക്ഷാപ്പേടിയാണ് കാരണം. ഇരു താരങ്ങളും രണ്ടാഴ്ച മുൻപ് വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ തെരുവില്‍ ആക്രമിക്കപ്പെട്ടിരുന്നു. കത്തികാട്ടി കാര്‍ റാഞ്ചന്‍ ശ്രമിച്ച സംഘത്തില്‍ നിന്ന് കഷ്ടിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്. ഇതാണ് ഞായറാഴ്ചത്തെ മത്സരത്തില്‍ നിന്ന് ഇരുവരും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
കളിക്കാരും അവരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയശേഷമാണ് ഈയൊരു തീരുമാനം കൈക്കൊണ്ടത്. കളിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമവും സുരക്ഷയുമാണ് പരമ പ്രധാനം. ഇവര്‍ക്ക് സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച് പോലീസുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്-ആഴ്‌സണല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഫ്രഞ്ച് ക്ലബ് ലിയോണിനെതിരായ സൗഹൃദമത്സരത്തില്‍ ഇരുവരും കളിച്ചിരുന്നില്ല. എന്നാല്‍, അതിനുശേഷം ബാഴ്‌സലോണയ്‌ക്കെതിരേ നടന്ന പ്രീ സീസണ്‍ മത്സരത്തില്‍ ഇരുവരും കളിച്ചു.
കൊളാസിനാക്കാണ് ആക്രമണത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരുവരെയും കാറില്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ ഒരു റെസ്‌റ്റോറന്റില്‍ കയറിയാണ് ഇവര്‍ രക്ഷപ്പെട്ടത്.
Content Highlights: Mesut Ozil and Sead Kolasinac out of Arsenal's Newcastle EPL Match over security fears