ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണയെ ഞായറാഴ്ച നടന്ന മത്സരത്തില്‍ റയല്‍ ബെറ്റിസ് അട്ടിമറിച്ചിരുന്നു. പരിക്കില്‍ നിന്ന് മുക്തനായി ലയണല്‍ മെസ്സി തിരിച്ചെത്തിയ മത്സരത്തില്‍ തന്നെയായിരുന്നു ബാഴ്‌സയുടെ ഈ ഞെട്ടുന്ന തോല്‍വി. അതും സ്വന്തം മൈതാനത്ത് മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക്.
മത്സരത്തിലുടനീളം ബാഴ്‌സയുടെ പ്രതിരോധത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ബെറ്റിസ് പുറത്തെടുത്തത്. ബാഴ്‌സ പ്രതിരോധത്തിന്റെ ദൗര്‍ബല്യം മുഴുവന്‍ തുറന്നുകാണിക്കുന്നതായിരുന്നു ഞായറാഴ്ച നടന്ന മത്സരം.
ഇപ്പോഴിതാ ബാഴ്‌സയുടെ പ്രതിരോധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അവരുടെ പ്രതിരോധത്തിലെ പ്രധാന താരമായ ജെറാര്‍ഡ് പിക്വെ തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബാഴ്‌സ, നൗ ക്യാമ്പില്‍ നാലു ഗോളുകള്‍ വഴങ്ങുന്നത്. രണ്ടു വര്‍ഷം മുന്‍പ് ആല്‍വസിനോടാണ് നൗ ക്യാമ്പില്‍, ബാഴ്‌സ അവസാനമായി തോറ്റത്.
ഞങ്ങള്‍ക്കറിയാം പ്രശ്‌നങ്ങളുണ്ടെന്ന്, മുന്‍പ് പലപ്പോഴായി വഴങ്ങിയതിനേക്കാള്‍ ഗോളുകള്‍ ഞങ്ങള്‍ ഇപ്പോള്‍ വഴങ്ങുന്നു, പിക്വെ പ്രതികരിച്ചു. ഞങ്ങളുടെ ആക്രമണ തന്ത്രങ്ങള്‍ കൊണ്ടു തന്നെ കൂടുതല്‍ ഗോളുകള്‍ വഴങ്ങുന്ന ഒരു ടീമായിരുന്നില്ല ഞങ്ങള്‍. ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന കാര്യം തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരും നല്ല ഡിഫൻഡർമാരാണ്. എന്നാൽ, ഒരു പ്രതിരോധനിര എന്നനിലയിൽ പ്രശ്‌നങ്ങളുണ്ട്. ശ്രദ്ധ വേണ്ടത് അക്കാര്യത്തിലാണ്. അത് പരിഹരിക്കാന്‍ ഞങ്ങള്‍ ഒന്നിച്ച് തന്നെ ശ്രമിക്കും-പിക്വെ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 12 ലീഗ് മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളാണ് ബാഴ്‌സലോണ വഴങ്ങിയത്. ലീഗില്‍ ആദ്യ പതിമൂന്നിലുള്ള ഒരു ടീമും ബാഴ്‌സയേക്കാള്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങിയിട്ടില്ല.
Content Highlights: la liga gerard pique admits barca have defence problems after betis shock