മാഡ്രിഡ്: ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ റയലില്‍ നിന്ന് വന്‍ വിലയ്ക്ക് ക്രിസ്റ്റ്യാനോയെ പൊക്കുമ്പോള്‍ യുവന്റസിന്റെ മനസ്സില്‍. ക്രിസ്റ്റിയാനോയുടെ മാന്ത്രിക ബൂട്ടുകളെ ആശ്രയിച്ച് യൂറോപ്പിലെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുന്നത് സ്വപ്‌നം കണ്ട ഇറ്റാലിയന്‍ ക്ലബിന് പേടിസ്വപ്‌നമായി മാറുകയായിരുന്നു മാഡ്രിഡിലെ എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തിലെ രാത്രി.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവന്റസ് തോറ്റത്. ക്രിസ്റ്റ്യാനോയ്ക്ക് കാര്യമായി ലഭിച്ചതോ ഒരൊറ്റ അവസരവും. 35 വാര അകലെ നിന്നെടുത്ത ആ ഷോട്ടാവട്ടെ ഗോളി കൈപ്പിടിയിലൊതുക്കുകയും ചെയ്തു.
അതീവ നിരാശനായാണ് മത്സരശേഷം ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്. എന്നാല്‍, പോകുന്ന പോക്കില്‍ മാനംപോയ തോല്‍വിക്ക് ആരാധകരോട് അരിശം തീര്‍ക്കാന്‍ മറന്നില്ല പോര്‍ച്ചുഗീസ് നായകന്‍. മിക്‌സഡ് ഏരിയയില്‍ എത്തിയപ്പോള്‍ വലതു കൈ കൊണ്ട് അഞ്ചെന്ന് ഗ്യാലറികളെ നോക്കി കാണിച്ചാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്.
അഞ്ചെന്നാല്‍; മറക്കേണ്ട... താന്‍ അഞ്ച് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട് എന്നര്‍ഥം. 2008ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയും പിന്നീട് നാലു തവണ റയല്‍ മാഡ്രിഡിനുവേണ്ടിയുമാണ് ക്രിസ്റ്റിയാനോ ചാമ്പ്യന്‍സ് ലീഗ് നേടിയത്. 2014, 16 17, 18 വര്‍ഷങ്ങളിലാണ് ക്രിസ്റ്റ്യാനോയുടെ മിടുക്കില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്. ഇതില്‍ 2014ലിലും 16ലിലും അത്‌ലറ്റിക്കോയായിരുന്നു ഫൈനലില്‍ റയലിന്റെ എതിരാളി. 2017ല്‍ ഇപ്പോഴത്തെ ടീം യുവന്റസും.
ചാമ്പ്യൻസ് ലീഗ് മാത്രമല്ല, അഞ്ചു തവണ ലോകത്തെ മികച്ച ഫുട്ബോളർക്കുള്ള ബാലൺദ്യോറും നേടിയിട്ടുണ്ട് ക്രിസ്റ്റ്യാനോ. 2008, 2013, 2014, 2016, 2017 വർഷങ്ങളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ബാലൺദ്യോർ നേട്ടം. ലയണൽ മെസ്സി മാത്രമാണ് ഈ കണക്കിൽ ക്രിസ്റ്റ്യാനോയ്ക്കൊപ്പം.
Content Highlights: Cristiano Ronaldo Juventus Atletico Madrid Uefa Champions League Football Fans