ടൂറിന്‍: മത്സരത്തിനിടെ എതിര്‍ ടീമിലെ താരത്തിന്റെ മുഖത്ത് തുപ്പിയ സംഭവത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റയ്‌ക്കെതിരേ നടപടി. ഇതിനെത്തുടർന്ന് സീരി എ അധികൃതര്‍ കോസ്റ്റയെ നാലു മത്സരങ്ങളില്‍ നിന്ന് വിലക്കി.
കളിക്കളത്തില്‍ അക്രമം കാട്ടി എന്നതിനാണ് നടപടി. ഇതോടെ ഫ്രോസിനോന്‍, ബോള്‍ഗോന, നാപോളി, ഉഡിനെസെ എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ കോസ്റ്റയ്ക്ക് നഷ്ടമാകും. കഴിഞ്ഞ ഞായറാഴ്ച സസ്സുവോളോയ്ക്കെതിരേ യുവെന്റസ് 2-1 ന് ജയിച്ച മത്സരത്തിനിടെയായിരുന്നു സംഭവം.
സസ്സുവോളോ താരം ഡി ഫ്രാന്‍സിസ്‌കോയുടെ മുഖത്താണ് കോസ്റ്റ തുപ്പിയത്. ഫ്രാന്‍സെസോ, കോസ്റ്റയെ ഫൗള്‍ ചെയ്തതാണ് സംഭവത്തിനു തുടക്കം. ഇതിന് കോസ്റ്റ തിരിച്ച് ഫ്രാന്‍സെസോയെ ഫൗള്‍ ചെയ്ത് മഞ്ഞക്കാര്‍ഡ് വാങ്ങിക്കുകയും ചെയ്തു. കൈമുട്ട് ഉപയോഗിച്ച് ഇടിച്ചതിനായിരുന്നു ഇത്. ഇതിനു പിന്നാലെ തല കൊണ്ട് ഇടിക്കുകയും ചെയ്തു, തുടര്‍ന്നുള്ള വാഗ്വാദത്തിനിടെയാണ് കോസ്റ്റ, ഫ്രാന്‍സെസോയുടെ മുഖത്ത് തുപ്പിയത്. ഇതോടെ ചുവപ്പ് കാര്‍ഡ് നല്‍കി റഫറി കോസ്റ്റയെ പറഞ്ഞയച്ചു.
കോസ്റ്റയുടെ സാന്നിധ്യത്തില്‍ തന്നെ റഫറിയുടെ മാച്ച് റിപ്പോര്‍ട്ടും വീഡിയോ തെളിവുകളും പരിശോധിച്ച ശേഷമാണ് സീരി എ അധികൃതര്‍ താരത്തിനെതിരേ നടപടിയെടുത്തത്.
Content Highlights: douglas costa spitting incident aboslutely must not happen allegri