മാഡ്രിഡ്: പ്രതിരോധവും ആക്രമണവും തമ്മിലുള്ള മാറ്റുരക്കലായിട്ടാണ് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനലിലെ അത്‌ലറ്റിക്കോ മാഡ്രിഡ്-ബയറണ്‍ മ്യൂണിക് മത്സരം വിലയിരുത്തപ്പെടുന്നത്. എന്നാല്‍ തന്ത്രങ്ങളുടെ യുദ്ധമായിരിക്കും മാഡ്രിഡില്‍ കാണാന്‍ പോകുന്നത്.
കളിഗതി മാറ്റിമറിക്കാന്‍ കഴിയുന്ന തന്ത്രങ്ങളുടെ ഒഴിയാത്ത ആവനാഴിയുള്ള പെപ്പ് ഗാര്‍ഡിയോളയും അതിജീവന സമരത്തിന്റെ ആശാനായ ഡീഗോ സിമിയോണിയും ടീമുകളെ ഇറക്കുമ്പോള്‍ മത്സരത്തില്‍ അനായാസ വിജയം ആരും പ്രതീക്ഷിക്കേണ്ട.
അത്‌ലറ്റിക്കോയുടെ തട്ടകത്തില്‍ ഇന്ത്യന്‍സമയം ബുധനാഴ്ച രാത്രി 12.15നാണ് ആദ്യപാദ മത്സരം.
ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ ടീമുകളില്‍ കൂടുതല്‍ ഗോളുകള്‍ നേടിയത് ബയറണാണ്. 28 ഗോളുകള്‍ അവര്‍ നേടി. ഏക സ്ട്രൈക്കര്‍ റോളില്‍ കളിക്കുന്ന റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയും വിങ്ങറുടെ റോളിലുള്ള തോമസ് മുള്ളറും എട്ടുതവണ വല ചലിപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ആഴ്‌സണലിനോട് മാത്രമാണ് ടീം തോറ്റത്. എന്നാല്‍ എവേ മത്സരത്തില്‍ ടീമിന്റെ പ്രകടനം തൃപ്തികരമല്ല. മുന്നേറ്റവും മധ്യനിരയും ഭദ്രമാണെങ്കിലും പ്രതിരോധത്തില്‍ ടീമിന് പ്രശ്‌നങ്ങളുണ്ട്.
റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയെ ഏക സ്‌ട്രൈക്കറാക്കി 4-5-1 ശൈലിയിലാണ് ടീം കളിക്കുന്നത്. വിങ്ങുകളില്‍ മുള്ളറും ഡഗ്ലസ് കോസ്റ്റയും വരും. മരിയ ഗോട്‌സെയാകും പ്ലേമേക്കര്‍ റോളില്‍. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ അര്‍ട്ടൂറോ വിദാലും തിയാഗോ അല്‍കന്താരയുമാകും അണിനിരക്കുക. ഇരുവരും മികച്ച ഫോമിലാണ്. പരിക്കിന്റെ പ്രശ്‌നങ്ങളുള്ള ഫിലിപ്പ് ലാം പ്രതിരോധത്തിലേക്ക് വരുമോയെന്ന് ഉറപ്പായിട്ടില്ല. റഫീന്യോ, ബെനാറ്റിയ, കിമ്മിച്ച് എന്നിവര്‍ പ്രതിരോധം കാക്കാനുണ്ടാകും. സൂപ്പര്‍ ഗോളി മാനുവല്‍ നൂയറും കളിക്കും.
പരിക്ക് മൂലം ജെറോം ബോര്‍ട്ടെങ്, ആര്യന്‍ റോബന്‍, ഹോള്‍ഡര്‍ ബാഡ്‌സ്റ്റിയൂബര്‍ എന്നിവര്‍ പുറത്തിരിക്കും ഫ്രാങ്ക് റിബറി പകരക്കാരനായി എത്താനാണ് സാധ്യത.
അത്‌ലറ്റിക്കോയുടെ കരുത്ത് പ്രതിരോധമാണ്. പരിക്ക് മാറി ഡീഗോ ഗോഡിന്‍ തിരിച്ചെത്തുന്നതോടെ എതിരാളികള്‍ വിയര്‍ക്കും. ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ മെസ്സി-സുവാരസ്-നെയ്മര്‍ ത്രയം കളിക്കുന്ന ബാഴ്‌സലോണയെ തളച്ചിട്ടത് ഫുട്‌ബോള്‍ ലോകം കണ്ടതാണ്. ലീഗിലെ കഴിഞ്ഞ 15 ഹോം മത്സരങ്ങളില്‍ 13 എണ്ണത്തിലും അത്‌ലറ്റിക്കോ ഗോള്‍ വഴങ്ങിയിട്ടില്ല.
ഫോട്ടോ കടപ്പാട്: ഫെയ്‌സ്ബുക്ക് പേജ്