ബെംഗളൂരുവില്‍ ഗോള്‍മഴ പെയ്യിച്ച് ഇന്ത്യ ഏഷ്യന്‍ കപ്പിന്


1 min read
Read later
Print
Share

ഗ്രൂപ്പ് എയില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം

ബെംഗളൂരു: 2019ല്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ഇന്ത്യയുമുണ്ടാകും. ബെംഗളൂരു ശ്രീ കണ്ഠീരവ സ്‌റ്റേഡയിത്തില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ മക്കാവുവുനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ഇന്ത്യ യോഗ്യതയുറപ്പിച്ചത്.

ആദ്യ പാദത്തില്‍ മക്കാവുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ ജയിച്ചിരുന്നു. ഗ്രൂപ്പ് എയില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. നാല് മത്സരങ്ങളില്‍ നാലെണ്ണത്തിലും ഇന്ത്യ വിജയിച്ചു.

മഴയില്‍ കുതിര്‍ന്ന ബെംഗളൂരുവില്‍ ഇന്ത്യ ഗോള്‍മഴ പെയ്യിക്കുകയായിരുന്നു. 28-ാം മിനിറ്റില്‍ റൗളിന്‍ ബോര്‍ജെസിലൂടെ ഇന്ത്യ ലീഡ് നേടി. ബോക്‌സിന് മുന്നില്‍ നിന്ന് മക്കാവു പ്രതിരോധത്തിന് ആലോചിക്കാന്‍ സമയം ലഭിക്കും മുമ്പെ ബോര്‍ജെസ് ലക്ഷ്യം കാണുകയായിരുന്നു.

ഒമ്പത് മിനിറ്റിന് ശേഷം മക്കാവു സമനില പിടിച്ചു. നിക്കോളാസ് ടെറാറോയാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യയുടെ കളി കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 60-ാം മിനിറ്റില്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രി ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ ബല്‍വന്ത് സിങ്ങിന്റെ ക്രോസിലായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഗോള്‍.

പത്ത് മിനിറ്റിന് ശേഷം സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ഇന്ത്യയെ ഭാഗ്യം തേടിവന്നു. മക്കാവു പ്രതിരോധ താരത്തിന്റെ പിഴവില്‍ നിന്നായിരുന്നു ആ ഗോള്‍. കളിയുടെ അധികസമയത്ത് ഇന്ത്യ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ജെജ ലാല്‍പെഖുല ആയിരുന്നു ഗോള്‍സ്‌കോറര്‍. ഇന്ത്യ ഒന്നിനെതിരെ നാല് ഗോള്‍ വിജയത്തോടെ യു.എ.ഇയിലേക്ക് ടിക്കറ്റെടുത്തു.

2011ന് ശേഷം ഇന്ത്യ ആദ്യമായാണ് എ.എഫ്.സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്. 1964ല്‍ ഫൈനലിലെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram